മുംബൈ ∙ ചൈനീസ് ഓഹരി വിപണിയിലെ തളർച്ചയും ഗ്രീസ് പ്രതിസന്ധിയും ആഭ്യന്തര വിപണിയിൽ വില താഴ്ത്തി. എന്നാൽ ആഗോള വിപണികൾ നേരിയ ഉണർവ് പ്രകടിപ്പിച്ചു.
സെൻസെക്സ് 114.06 പോയിന്റ് കുറഞ്ഞ് 27,573.66ലും എൻഎസ്ഇ നിഫ്റ്റി 34.50 പോയിന്റ് താഴ്ന്ന് 8328.55ലും എത്തി. കമ്പനികൾ പുറത്തിറക്കുന്ന ത്രൈമാസ ഫലങ്ങളിൽ കണ്ണുംനട്ടാണ് വിപണി ഇപ്പോൾ. വിൽപന സമ്മർദവും ഏറി. ടിസിഎസിന്റെ ഫലം പുറത്തുവന്നതോടെ വിപണി ഏതു രീതിയിൽ പ്രതികരിക്കുമെന്ന് ഇന്നറിയാം.
ബജാജ് ഓട്ടോ, ഇൻഫോസിസ്, വിപ്രോ, ടാറ്റ മോട്ടോഴ്സ് ഓഹരികൾ വിൽപനയ്ക്ക് ആക്കം കൂട്ടി. സൂചികാധിഷ്ഠിത ഓഹരികളിൽ 20 എണ്ണം നഷ്ടം നേരിട്ടു. പ്രമുഖ സെക്ടറുകളിൽ ഓയിൽ ആൻഡ് ഗ്യാസിലാണു വിൽപന അധികം നടന്നത്. കനത്ത ഇടിവിനു ശേഷം ചൈനീസ് ഓഹരി വിപണി നേരിയ തോതിൽ തിരിച്ചുവരവു നടത്തിയത് ഏഷ്യൻ വിപണികളിൽ ഉണർവു പകർന്നു ഷാങ്ഹായ് സൂചിക 5.76% ഉയർന്നു. ഹാങ്സങ് 3.73%, ജപ്പാൻ നിക്കേയ് 0.60% കൂടി. ഗ്രീസ് പ്രതിസന്ധിക്കു പരിഹാരം ഉണ്ടാകുമെന്ന വിശ്വാസത്തിൽ യൂറോപ്യൻ വിപണിയിലും ഉണർവു കണ്ടു.