പി പി ചെറിയാന്‍ 

വാഷിങ്ടന്‍: അമേരിക്കയുടെ പ്രഥമ വനിതാ വൈസ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട് അധികാരത്തിലെത്തിയ മരുമകളെ അഭിനന്ദനം അറിയിക്കുന്നതിന് കമലാ ഹാരിസിന്റെ മാതൃസഹോദരന്‍ ഗോപാലന്‍ ബാലചന്ദ്രന്‍ അമേരിക്കയിലെത്തും. ജനുവരി 21 വ്യാഴാഴ്ചയാണ് ഗോപാലന്‍ തന്റെ ഇംഗിതം പരസ്യമാക്കിയത്. കോവിഡ് വാക്‌സീന്‍ ലഭിച്ചാല്‍ ആദ്യം അമേരിക്കയിലെത്തുക എന്നതാണ് തന്റെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.

79 വയസ്സുള്ള ഗോപാലന് സത്യപ്രതിജ്ഞാ ചടങ്ങിന് എത്തിചേരണമെന്നായിരുന്നു ആഗ്രഹം. ഇന്ത്യയിലെ സീനിയര്‍ ഡിഫന്‍സ് സ്‌ക്കോളറാണ് ഗോപാലന്‍. തന്റെ സഹോദരിയും കമലയുടെ മാതാവുമായ ശ്യാമളയുടെ പേര്‍ കമല തന്റെ പ്രസംഗത്തില്‍ പലപ്പോഴും സ്മരിക്കുന്നതില്‍ സന്തോഷമുണ്ടെന്നും ഗോപാലന്‍ പറഞ്ഞു. കമല നല്ലൊരു പ്രാസംഗികയാണ്. വളരെ ചെറുപ്പം മുതല്‍ തന്നെ കമലയെ എനിക്കറിയാം. എന്റെ സഹോദരി ശ്യാമളയുടേയും ജമൈക്കയില്‍ നിന്നുള്ള പിതാവിന്റേയും രണ്ടു പെണ്‍മക്കളില്‍ മൂത്തവളാണ് കമല.

കമലയുടെ സ്ഥാനാരോഹണത്തില്‍ ഇന്ത്യയിലുള്ള ഞങ്ങളുടെ കുടുംബാംഗങ്ങളുടെ സന്തോഷം അവര്‍ണനീയമാണ്. സുരക്ഷിതമായി യാത്ര ചെയ്യുവാന്‍ അവസരം ലഭിച്ചാല്‍ ഉടനെ അമേരിക്കയില്‍ എത്തുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇന്ത്യയിലെ മാധ്യമങ്ങള്‍ കമലയുടെ ഉയര്‍ച്ചയെ മുക്തകണ്ഠം പ്രശംസിച്ചിരുന്നു. നമസ്‌തെ മാഡം വൈസ് പ്രസിഡന്റ എന്ന് ഡക്കാന്‍ ഹെറാള്‍ഡും, വംശീയതയെ പരാജയപ്പെടുത്തി ചരിത്രം സൃഷ്ടിച്ച വനിതയെന്ന് ടൈംസ് ഓഫ് ഇന്ത്യയും കമലാ ഹാരിസിനെ കുറിച്ച് തലവാചകം എഴുതിയിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here