ന്യൂഡൽഹി: ആദ്യ ക്വാഡ് ഉച്ചകോടിയിൽ കൈകോർത്ത് നാല് ലോകമഹാശക്തികൾ. പ്രധാനമന്ത്രി നരേന്ദ്ര മോദിയും അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡനും ആദ്യമായാണ് സംഭാഷണത്തിൽ ഏർപ്പെടുന്നത്.’പ്രധാനമന്ത്രി മോദി … നിങ്ങളെ കണ്ടതിൽ സന്തോഷമുണ്ട് എന്നായിരുന്നു മോദിയെ അഭിവാദ്യം ചെയ്ത് ബൈഡൻ പറഞ്ഞത്. ‘സുഹൃത്തുക്കളോടൊപ്പമിരിക്കുന്നതിൽ സന്തോഷമുണ്ട്. അതിന് ഞാൻ പ്രസിഡന്റ് ബൈഡനോട് നന്ദി പറയുന്നു.” – എന്ന് മോദി മറുപടി നൽകി.
ആസ്‌ട്രേലിയൻ പ്രധാനമന്ത്രി സ്‌കോട്ട് മോറിസൺ, ജപ്പാൻ പ്രധാനമന്ത്രി യോഷിഹിഡെ സുഗ എന്നിവരും ഓൺലൈൻ വഴി നടന്ന ക്വാഡ്രിലാറ്ററൽ സെക്യൂരിറ്റി ഡയലോഗ് ഉച്ചകോടിയിൽ പങ്കെടുത്തു.സമകാലിക വെല്ലുവിളികളായ ഊർജസ്വലമായ വിതരണ ശൃംഖലകൾ, ഉയർന്നുവരുന്നതും നിർണായകവുമായ സാങ്കേതികവിദ്യകൾ, സമുദ്ര സുരക്ഷ, കാലാവസ്ഥാ വ്യതിയാനം എന്നിവയെക്കുറിച്ചുള്ള പൊതുവായ കാഴ്ചപ്പാടുകൾ ഉച്ചകോടിയിൽ ചർച്ചയായി.ഇന്തോ-പസഫിക് മേഖലയിൽ സുരക്ഷിതവും താങ്ങാനാവുന്ന നിരക്കിലുള്ളതുമായ വാക്സിനുകൾ ഉറപ്പ് വരുത്തുന്നതിനും, മഹാമാരിയെ തടയാനുള്ള ശ്രമങ്ങളിലെ സഹകരണത്തിനുള്ള അവസരങ്ങളെക്കുറിച്ചും നേതാക്കൾ സംസാരിച്ചു.വാക്‌സിനുകൾ, കാലാവസ്ഥാ വ്യതിയാനം, വളർന്നുവരുന്ന സാങ്കേതികവിദ്യകൾ എന്നിവയടങ്ങിയ ക്വാഡ് രാഷ്ട്രങ്ങളുടെ അജണ്ട ആഗോള നന്മയുടെ പ്രധാന ശക്തിയായി മാറുന്നുവെന്ന് പ്രധാനമന്ത്രി മോദി പറഞ്ഞു. ഇന്തോ-പസഫിക് മേഖലയിലെ സ്ഥിരതയുടെ നെടുംതൂണായി ക്വാഡ് കൂട്ടായ്മ തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി.പ്രാദേശികവും ആഗോളവുമായ നിരവധി പ്രശ്നങ്ങളെക്കുറിച്ച് മോദി സംസാരിച്ചു. ലോകത്തെ ഒരു കുടുംബമായി കണക്കാക്കുന്ന ‘വാസുധൈവ കുടുംബകം’ എന്ന തത്ത്വചിന്തയുടെ വിപുലീകരണമായാണ് ഞാൻ ഈ പോസിറ്റീവ് കാഴ്ചപ്പാടിനെ കാണുന്നത്. മുന്നോട്ട് വച്ച മൂല്യങ്ങൾ നടപ്പിലാക്കുന്നതിനായി നാം ഒരുമിച്ച് പ്രവർത്തിക്കുമെന്നും’ മോദി പറഞ്ഞു.