അഞ്ച് വയസ്സുകാരനെ വെടിവെച്ചു കൊന്ന കേസില്‍ 25 കാരനായ ഡാരിയസ് സെസോംസ് അറസ്റ്റില്‍. ഫസ്റ്റ് ഡിഗ്രി കൊലപാതക കുറ്റത്തിന് കഴിഞ്ഞയാഴ്ചയാണ് ഇയാളെ അറസ്റ്റ് ചെയ്തത്. വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കുകയായിരുന്ന കാനന്‍ ഹിന്നന്റ് എന്ന അഞ്ച് വയസ്സുകാരനെയാണ് ഡാരിയസ് വെടിവെച്ചുകൊന്നത്. വീട്ടുമുറ്റത്ത് ഏഴും എട്ടും വയസ്സുള്ള സഹോദരിമാരോടൊപ്പം കളിച്ചുകൊണ്ടിരിക്കുകയായിരുന്നു കാനന്‍.

തന്റെ ചെറിയ ബൈക്ക് ഓടിച്ചു കളിക്കുകയായിരുന്ന കാനനെ ഡാരിയസ് അപ്രതീക്ഷിതമായി വെടിവെക്കുകയായിരുന്നു. തലയ്ക്ക് തന്നെ വെടിയേറ്റ കുട്ടി സഹോദരിമാരുടെ മുന്നിലേക്ക് പിടഞ്ഞുവീണു മരിച്ചു. കുട്ടികളുടെ നിലവിളി കേട്ട് ഓടിയെത്തിയ പിതാവ് കുട്ടിയെ വാരിയെടുത്തെങ്കിലും അപ്പോഴേക്കും അവന്‍ മരണപ്പെട്ടിരുന്നു. കുട്ടി ബൈക്കില്‍ നിന്ന് നിലത്തു വീണതാണെന്നാണ് താന്‍ ആദ്യം കരുതിയതെന്ന് കാനന്റെ പിതാവ് പറഞ്ഞു.

‘അവന്‍ വീണതാണെന്ന് കരുതിയാണ് ഞാനവനെ വാരിയെടുത്തത്. എന്നാല്‍ എടുത്തു കഴിഞ്ഞപ്പോഴാണ് അതെത്ര ഭയാനകമായിരുന്നു എന്നെനിക്ക് മനസ്സിലായത്. എന്റെ കയ്യിലേക്ക് രക്തമൊഴുകുകയായിരുന്നു. എനിക്ക് പ്രാര്‍ത്ഥിക്കാന്‍ മാത്രമേ കഴിഞ്ഞുള്ളൂ എന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. ഡാരിയസ് കുട്ടിയെ വെടിവെക്കുന്നതിന് അയല്‍ക്കാരിയായ ഒരു സ്ത്രീയും സാക്ഷിയായിരുന്നു.

ബൈക്കിലിരിക്കുന്ന കുട്ടിയുടെ നേര്‍ക്ക് ഇയാള്‍ തോക്ക് ചൂണ്ടുന്നത് അയല്‍ക്കാരി കണ്ടിരുന്നത്. എന്നാല്‍ ഡാരിയസ് കുട്ടിയെ കളിപ്പിക്കുകയാണെന്നാണ് ഇവര്‍ കരുതിയത്. അടുത്ത നിമിഷം കുട്ടി വെടിയേറ്റ് വീണതോടെ ഞെട്ടിപ്പോയെന്നും ഇവര്‍ പോലീസിനോട് പറഞ്ഞു. വിവരമറിഞ്ഞ് ഉടന്‍ തന്നെ സ്ഥലത്തെത്തിയ പോലീസും അത്യാഹിത വിഭാഗവും കുട്ടിക്ക് പ്രഥമ ശുശ്രൂഷ നല്‍കിയെങ്കിലും അപ്പോഴേക്കും കുട്ടി മരണപ്പെട്ടിരുന്നുവെന്ന് ക്യാപ്റ്റന്‍ സ്റ്റീവ് സ്ട്രോഡ് പറഞ്ഞു. പ്രതി ഡാരിയസ് സെസോംസിനെതിരെ ഫസ്റ്റ് ഡിഗ്രി കൊലപാതക കുറ്റം ചുമത്തിയിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here