യുവതിയുടെ കയ്യിലിരുന്ന കുഞ്ഞിന് വിലയിട്ട സംഭവത്തില്‍ ടെക്‌സാസിലെ 49 കാരിയായ സ്ത്രീക്കെതിരെ കേസ്. റെബേക്ക ടെയ്ലര്‍ എന്ന സ്ത്രീയാണ് കേസില്‍ അറസ്റ്റിലായത്. അമേരിക്കയിലെ ടെക്‌സാസില്‍ വാള്‍മാര്‍ട്ട് സ്റ്റോറിനുള്ളിലാണ് വിചിത്രമായ വിലപേശല്‍ നടന്നത്. വാള്‍മാര്‍ട്ട്‌ഷോപ്പില്‍ എത്തിയ റബേക്ക അവിടെ ഷോപ്പിംഗിനെത്തിയ മറ്റൊരു യുവതിയോടാണ് കച്ചവട ഭാഷയോടെ സംസാരിച്ചത്.

യുവതിയുടെ കയ്യില്‍ ഒരു വയസ്സുള്ള കുഞ്ഞുണ്ടായിരുന്നു. തനിക്കടുത്തെത്തിയ റബേക്ക തന്റെ മകന്റെ സുന്ദരമായ മുടിയാണെന്നും ഭംഗിയുള്ള നീലക്കണ്ണുകളാണെന്നും അഭിപ്രായപ്പെട്ടുവെന്ന് യുവതി പരാതിപ്പെട്ടു. പിന്നീട് ഇവനെ കൊടുക്കുന്നോ, 250,000 ഡോളര്‍ താന്‍ നല്‍കാമെന്ന റബേക്ക പറഞ്ഞുവെന്നും യുവതി പരാതിയില്‍ ആരോപിച്ചു.

റബേക്കയോടൊപ്പം മറ്റൊരു സ്ത്രീ കൂടി ഉണ്ടായിരുന്നുവെന്നും അവര്‍ രണ്ടുപേരും ചേര്‍ന്നാണ് തന്നെ സമീപിച്ചതെന്നും യുവതി പറഞ്ഞു. പിന്നീട് താന്‍ ഷോപ്പില്‍ നിന്ന് പുറത്തിറങ്ങിയപ്പോള്‍ പുറത്ത് കാത്തുനിന്ന അവര്‍ 500000 ഡോളര്‍ വരെ നല്‍കാന്‍ തയ്യാറാണെന്നും കുഞ്ഞിനെ കൊടുക്കാമോ എന്നും ചോദിച്ചു. യുവതി പരാതിയില്‍ പറഞ്ഞു.

യുവതിയുടെ പരാതിയില്‍ അന്വേഷണം നടത്തിയ പോലീസ് റബേക്കയെ അറസ്റ്റ് ചെയ്തു. സംഭവസ്ഥലത്തെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചതായും യുവതിയുടെ പരാതിയിലെ അവകാശവാദവുമായി ഇത് പൊരുത്തപ്പെടുന്നതായും പോലീസ് സത്യവാങ്മൂലത്തില്‍ പറഞ്ഞു.

 

 

LEAVE A REPLY

Please enter your comment!
Please enter your name here