വാഷിങ്ടൺ: റഷ്യയെ ചൈന സഹായിച്ചാൽ ഗുരുതരമായ പ്രത്യാഘാതം നേരിടേണ്ടിവരുമെന്ന് യുഎസ്. റഷ്യ-യുക്രൈൻ യുദ്ധത്തിനിടെ ചൈനയോട് റഷ്യ ആയുധം ആവശ്യപ്പെട്ടതാണ് യുഎസിനെ ചൊടിപ്പിച്ചിരിക്കുന്നത്. ഉപരോധം ഭയന്ന് ചൈന സഹായിക്കില്ലെന്നാണ് യുഎസിന്റെ കണക്കുകൂട്ടൽ.

റഷ്യയെ സഹായിച്ചാൽ പ്രത്യാഘാതം നേരിടേണ്ടി വരുമെന്ന് യുഎസ് ദേശീയ ഉപദേഷ്ടാവ് ജെയ്ക് സള്ളിവൻ ചൈനക്ക് മുന്നറിയിപ്പ് നൽകി. ചൈനയെക്കുറിച്ച് യുഎസ് അപവാദം പറഞ്ഞു പരത്തുകയാണെന്ന് ചൈന പ്രതികരിച്ചു. യുക്രൈൻ അധിനിവേശം സംബന്ധിച്ച് ചൈനയ്ക്ക് നേരത്തെ അറിവുണ്ടായിരുന്നുവെന്ന് യുഎസ് നേരത്തെ ആരോപിച്ചിരുന്നു.

അമേരിക്ക റഷ്യക്കുമേൽ ഏകപക്ഷീയമായി ഉപരോധം ഏർപ്പെടുത്തുന്നതിനോട് ചൈന ശക്തമായി പ്രതിഷേധിച്ചിരുന്നു. ഉപരോധം ജനജീവിതം ദുസഹമാക്കുമെന്നും ഒഴിവാക്കാൻ നടപടി വേണമെന്നുമാണ് ചൈന ആവശ്യപ്പെട്ടത്.

അതേസമയം റഷ്യൻ സൈന്യത്തിന്റെ ആക്രമണത്തിൽ ചെർണോബിൽ ആണവ നിലയത്തിന് കേടുപാടുകൾ സംഭവിച്ചതായാണ് റിപ്പോർട്ട്. ആണവനിലയത്തിന്റെ സ്ലാവുട്ഷ് നഗരവുമായി ബന്ധിപ്പിക്കുന്ന ലൈനിന് തകരാർ സംഭവിച്ചതായി ഓപ്പറേറ്റർമാരായ യുക്രെനേർജൊ വ്യക്തമാക്കി. കേടുപാടുകൾ സംബന്ധിച്ച കൂടുതൽ വിവരങ്ങൾ പുറത്തുവിടാൻ അധികൃതർ തയ്യാറായിട്ടില്ല.

റഷ്യൻ അനുകൂല വിഘടനവാദികളുടെ കേന്ദ്രമായ ഡൊണെറ്റ്‌സ്‌ക് മേഖലയിൽ യുക്രൈൻ സൈന്യത്തിന്റെ ആക്രമണത്തിൽ 16 പേർ കൊല്ലപ്പെട്ടതായാണ് വിദേശ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. മിസൈൽ ഉപയോഗിച്ചാണ് പ്രദേശത്ത് യുക്രൈൻ ആക്രമണം നടത്തിയത്.

 
 

LEAVE A REPLY

Please enter your comment!
Please enter your name here