അഞ്ചു ലക്ഷം ഡോളര്‍ വിലമതിക്കുന്ന വീട്. അര ലക്ഷം ഡോളര്‍ വീതം വിലയുള്ള രണ്ടു കാര്‍. ലക്ഷക്കണക്കിന് ഡോളര്‍ ബാങ്കില്‍ ഡെപ്പോസിറ്റ്, ഓഹരിവിപണിനിക്ഷേപം, റിട്ടയര്‍മെന്റ് ഫണ്ട് തുടങ്ങിയവയില്‍ ലക്ഷക്കണക്കിന് ഡോളര്‍. സോഷ്യല്‍ സെക്യൂരിറ്റി ഇനത്തില്‍ ഗവണ്‍മെന്റ് നിന്നും ലഭിക്കുന്ന തുക വേറെയും. .ഏകദേശം അഞ്ചു ദശാബ്ദങ്ങള്‍ക്ക് മുന്‍പ് അമേരിക്കയിലെത്തിയ ദമ്പതിമാരുടെ വിയര്‍പ്പ് രക്തമാക്കി ഉണ്ടാക്കിയ സമ്പാദ്യം

സപ്തതി ആഘോഷിച്ചു ആറു വര്‍ഷം പിന്നിട്ട കുടുംബനാഥന്‍. സപ്തതിക് ചില മാസങ്ങള്‍ക്കു കൂടി കാത്തിരിക്കുന്ന കുടുംബനാഥ. രോഗങ്ങളുടെ പെരുപ്പം നിമിത്തം ഇരുവരും ശാരീരികമായി ക്ഷീണിതരാണ്. അത്യാവശ്യ കാര്യങ്ങള്‍ക്ക് മാത്രമേ പുറത്തിറങ്ങു. രണ്ടുപേരുടെയും കൈവശം ചെറിയ ഒരു ബാഗ് ഉണ്ട് മൂന്നുനേരവും കഴിക്കുന്ന ഭക്ഷണത്തിന് തുല്യമായി മരുന്നുകള്‍ സൂക്ഷിക്കുന്ന ബാഗാണിത്. വീട്ടില്‍ ഇരിക്കുമ്പോഴും പുറത്തു പോകുമ്പോഴും ജീവന്‍ നിലനിര്‍ത്തുന്നത് ഈ ബാഗാണ്. വീട്ടില്‍ ഭക്ഷണം പാകം ചെയ്യുന്നത് എന്നേ നിര്‍ത്തിയിരിക്കുന്നു.

സമീപത്തുള്ള റസ്‌റോറന്റുകളില്‍ എവിടെയാണോ വില കുറഞ്ഞ ഭക്ഷണസാധനങ്ങള്‍ ലഭിക്കുക അവിടെ ഓര്‍ഡര്‍ നല്‍കി വാങ്ങി കഴിക്കുന്നതാണ് ശീലം. രാവിലെ എഴുന്നേറ്റാല്‍ വീട്ടുമുറ്റത്ത് സൗജന്യമായി കൊണ്ടിരുന്ന പത്രത്തിന്റെ കോപ്പിയെടുത്ത് കൊണ്ടുവരും. സെയില്‍ എവിടെയാണെന്നാണ് ആദ്യം നോക്കുക. തുടര്‍ന്ന് ഏറിയ സമയവും ടിവിയുടെ മുന്‍പില്‍. പ്രഭാതഭക്ഷണം എന്നുപറയുന്നത് മൈക്രോവേവില്‍ തിളപ്പിച്ച വെള്ളത്തില്‍ മധുരവും പാലും ചേര്‍ക്കാതെ അല്പം കാപ്പിപ്പൊടി ചേര്‍ത്തുണ്ടാക്കുന്ന കാപ്പിയും ഫ്രിഡ്ജില്‍ നിന്നും എടുത്ത ദിവസങ്ങള്‍ പഴക്കമുള്ള ഡോണറ്റും. ഉച്ചയ്ക്കു ഭക്ഷണം മുന്‍പ് സൂചിപ്പിച്ചതുപോലെ ഹോട്ടലില്‍ നിന്നും. വൈകീട്ട് ചിലപ്പോഴെങ്കിലും വീട്ടില്‍ പാകംചെയ്താല്‍ ഭാഗ്യമെന്നേ പറയേണ്ടു.

ഞായറാഴ്ച ആയാല്‍ ഭക്തി മാര്‍ഗത്തില്‍. രാവിലെ അന്തരീക്ഷം എല്ലാം പരിശോധിച്ചു പത്തു മണിക്കാരംഭിക്കുന്ന ശുശ്രൂഷയില്‍ പത്തരയോടെ എത്തിച്ചേരും. മിക്കവാറും ഞായറാഴ്ചകളില്‍ ശുശ്രൂഷയ്ക്കുശേഷം പള്ളിയില്‍ തന്നെ ഭക്ഷണം ഉണ്ടായിരിക്കും. അതില്‍ പങ്കെടുത്തേ വീട്ടിലേക്ക് തിരിച്ചു പോകാറുള്ളൂ. ഇവിടെയും ഒരു പ്രത്യേകതയുണ്ട് അന്ന് ഒരുക്കിയിരിക്കുന്ന ഭക്ഷണത്തിനു സംഭാവനയായി എന്തെങ്കിലും നല്‍കണമെന്നാവശ്യപ്പെട്ടിട്ടുണ്ടെന്നറിഞ്ഞാല്‍ കഴിവതും ഭക്ഷണം കഴിക്കാതെ സ്ഥലം വിടും. വിവരം നേരത്തെ അറിഞ്ഞിരുന്നുവെങ്കില്‍ പള്ളി ആരാധന തന്നെ വേണ്ടെന്നു വയ്ക്കുകയാണ് പതിവ്

അമ്പതു വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് അമേരിക്കയിലെത്തിയതെന്നു നേരത്തെ സൂചിപ്പിച്ചിരുന്നല്ലോ. ഭര്‍ത്താവാണ് ആദ്യം അമേരിക്കയിലെത്തിയത്. തരക്കേടില്ലാത്ത നല്ലൊരു ജോലിയും ഉണ്ടായിരുന്നു. വിവാഹാലോചനകള്‍ വന്നപ്പോള്‍ അത്ര സുന്ദരനോ സുമുഖനോയല്ലാതിരുന്ന ഒരു പുരുഷനെ ഭര്‍ത്താവായി സ്വീകരിക്കാന്‍ അമേരിക്കയിലുള്ള നഴ്‌സുമാരോ, ഉയര്‍ന്ന ജോലിയുള്ള സ്ത്രീകളോ ആരും തന്നെ തെയ്യാറില്ലായിരുന്നു. ഒടുവില്‍ നാട്ടിലെ ഒരു പാവപ്പെട്ട വീട്ടില്‍ നിന്നും സുന്ദരിയായ നഴ്‌സിനെ അമേരിക്കക്കാരന്‍ എന്ന ലേബലില്‍ വിവാഹം കഴിച്ച് ഇവിടേക്ക് കൊണ്ടുവന്നു. പെട്ടെന്ന് ഗ്രീന്‍കാര്‍ഡെല്ലാം സംഘടിപ്പിച്ചു. പിന്നെ ആര്‍ എന്‍ പരീക്ഷ പാസ്സാകുന്നതിനുള്ള തത്രപ്പാടായിരുന്നു.

ഇന്നത്തെ പോലെ ആദ്യകാലങ്ങളില്‍ ആര്‍ എന്‍ പരീക്ഷ പാസ്സാകുകയെന്നത് അത്ര പ്രയാസമേറിയതായിരുന്നില്ല. പരീക്ഷയ്ക്ക് മുന്‍പ് ചോദ്യങ്ങളെല്ലാം ലഭിച്ചതിനാല്‍ പരീക്ഷ എളുപ്പം പാസായി. അന്നുമുതല്‍ ആരംഭിച്ചതാണ് നോണ്‍ സ്റ്റോപ്പ് നഴ്‌സിംഗ് ജോലി. ഭര്‍ത്താവിനു പുറമെ ഭാര്യക്കും നല്ല ജോലി ലഭിച്ചതോടെ സമ്പാദ്യവും വര്‍ധിച്ചു. രണ്ടു വര്‍ഷത്തിനുള്ളില്‍ ആദ്യ മകന്‍ ജനിച്ചു. മൂന്നു വര്‍ഷങ്ങള്‍ക്കുശേഷമാണ് മകള്‍ ജനിച്ചത്. കൂടുതല്‍ സമയം ജോലി ചെയ്തു എങ്ങനെയെങ്കിലും പണം സമ്പാദിക്കുക എന്നതില്‍ ശ്രദ്ധ കേന്ദ്രീകരിച്ചതിനാല്‍ ഇരുവരേയും വളര്‍ത്തിയെടുത്തതു ഡേ കെയറിലും നഴ്‌സറിയിലും വിട്ടായിരുന്നു. ഇതിനോടൊപ്പം മാതാവില്‍ നിന്നും നല്ല ശിക്ഷണവും സ്‌നേഹവും ലഭിച്ചിരുന്നു.

മക്കള്‍ വളരുന്നതുവരെ കുടുംബജീവിതം ഒരുവിധം സന്തോഷകരമായിരുന്നു. മക്കളുടെ കോളേജ് വിദ്യാഭ്യാസത്തിനാവശ്യമായേ തുക കണ്ടെത്തുന്നതിനു ഭാര്യക്കു രണ്ടും മൂന്നും ജോലികള്‍ ചെയ്യേണ്ടിവന്നു. ഹൈസ്‌കൂള്‍ വിദ്യാഭ്യാസം കഴിഞ്ഞതോടെ ഇരുവര്‍ക്കും കോളേജ് പ്രവേശനം ലഭിച്ചത് വീട്ടില്‍ നിന്നും വളരെ അകലെയുള്ള സിറ്റിയിലാണ്. ഇരുവരും പഠനം തുടര്‍ന്നത് കോളേജ് ഡോര്‍മുകളിലും അപ്പാര്‍ട്ട്‌മെന്റിലും താമസിച്ചാണ്. ഇതോടെ മക്കളിലുള്ള മാതാപിതാക്കളുടെ നിയന്ത്രണം പൂര്‍ണമായും നഷ്ടപ്പെട്ടുതുടെങ്ങിയിരുന്നു. ഒഴിവു ദിവസങ്ങളില്‍ പലപ്പോഴും മാതാപിതാക്കളെ സന്ദര്‍ശിക്കുന്നതിന് ഇരുവരും വീട്ടില്‍ വരുമായിരുന്നു. ഒരൊറ്റ രാത്രി പോലും മാതാപിതാക്കളോടൊപ്പം വീട്ടില്‍ കഴിയുവാന്‍ താല്പര്യമില്ലാത്തതിനാല്‍ രാത്രി തന്നെ മടങ്ങി പോവുകയാണ് പതിവ്. കോളേജ് വിദ്യാഭ്യാസത്തിനു ശേഷം രണ്ടുപേര്‍ക്കും നല്ല ജോലി ലഭിച്ചതോടെ സന്ദര്‍ശനം വര്‍ഷത്തില്‍ മാതൃദിനം ഉള്‍പ്പെടെ രണ്ടോ മൂന്നോ ദിവസങ്ങളില്‍ മാത്രമായി ചുരുക്കി. ഇതൊക്കെ ഭൂത കാലാനുഭവങ്ങള്‍.

മകനു പ്രായം മുപ്പത്തിയാറു കഴിഞ്ഞു വലിയ കമ്പനിയിലെ എക്‌സിക്യൂട്ടീവ് ആണ്. വിവാഹമേ വേണ്ട എന്ന് പറഞ്ഞു തിരക്കേറിയ സിറ്റിയിലെ ലക്ഷ്വറി അപ്പാര്‍ട്ട്‌മെന്റില്‍ സസുഗം കഴിയുന്നു. മകള്‍ ഒരു യുവാവുമായി എവിടെയോ ജീവിക്കുന്നു. ഇപ്പോള്‍ വീട്ടില്‍ കഴിയുന്ന ഭര്‍ത്താവിന്റെ ഏറ്റവും വലിയ വേവലാതിയെന്നത് ഇതുവരെ സൂക്ഷിച്ചുവച്ചിരിക്കുന്ന കണക്കില്ലാത്ത സമ്പാദ്യം എന്ത് ചെയ്യും എന്നതാണ്. ഒരാള്‍ക്കു ഒരു പെനി പോലും നാളിതുവരെ നിര്‍ബന്ധത്താലല്ലാതെ മനസ്സുതുറന്ന് നല്‍കിയ ചരിത്രമില്ല. മക്കളാണെങ്കില്‍ മാതാപിതാക്കളുടെ സമ്പാദ്യം എത്രയെന്നോ, എവിടെയാണെന്നോ ഇതുവരെ അന്വേഷിച്ചിട്ടില്ല.

ദശാംശം ദൈവത്തിന് നല്‍കണമെന്നത് കേട്ടുകേള്‍വിപോലുമില്ലാത്ത ഒന്നായാണ് ഇയാള്‍ കണക്കാക്കുന്നത്. സുഹൃത്തുക്കളും ബന്ധുജനങ്ങളുമായി നിരവധി പേര്‍ ചുറ്റപാടും താമസിക്കുന്നൂടെങ്കിലും അവരെ ഹൃദയം തുറന്നു സ്‌നേഹിക്കുന്നതിനോ അവരുടെ ആവശ്യങ്ങളില്‍ സഹാനുഭൂതി പ്രകടിപ്പിക്കുന്നതിനോ നാളിതുവരെ തയാറായിട്ടില്ല.

തങ്ങളുടെ പ്രായത്തിലുള്ളവര്‍ ലോകത്തില്‍നിന്നും ഓരോ ദിവസവും വിട പറയുന്നത് കേള്‍ക്കുമ്പോള്‍ മനസ്സില്‍ എന്തോ ഒരു അസ്വസ്തത നീറിപ്പുകയുന്നു. പുറത്തേക്കു വിട്ട ശ്വാസം അകത്തേക്ക് എടുക്കുവാന്‍ കഴിയാത്ത അവസ്ഥയെ കുറിച്ച് ചിന്തിക്കാന്‍ പോലും കഴിയുന്നില്ല. എങ്ങനെയെങ്കിലും അത് സംഭവിച്ചാല്‍ ഒരു കാര്യം ഉറപ്പാക്കിയിട്ടുണ്ട്. ഫ്യൂണറല്‍ നടത്തുന്നതിനുള്ള സ്ഥലവും ശവസംസ്‌കാരത്തിനുള്ള ചെലവുകളും നേരെത്തെ തന്നെ ഫ്യൂണറല്‍ഹോമില്‍ ഏല്‍പ്പിച്ചിട്ടുണ്ട്. ഒരു സമയത്ത് ഫ്യൂണറല്‍ ഹോമില്‍ ലാന്‍ഡിനു സെയില്‍ വന്നപ്പോള്‍ ആയിരുന്നു ഇതെല്ലാം ശരിയാക്കി വെച്ചതെന്നു രഹസ്യമായ പരസ്യമാണ്.

ഇതൊക്കെ ഭര്‍ത്താവിന്റെ ഗുണമോ ദുര്‍ഗുണമോ ആയി വ്യാഖ്യാനിക്കുമ്പോള്‍ തന്നെ ഭാര്യയുടെ ജീവിതം സമൂഹത്തിന് ഒരു അനുഗ്രഹമായിരുന്നുവന്നു പറയാതെവയ്യ. കുടുംബ ബന്ധങ്ങള്‍ കാത്തുസൂക്ഷിക്കുന്നതിനും ആവശ്യങ്ങളില്‍ കഴിയുന്നവരെ സഹായിക്കുന്നതിനും ഇവര്‍ പരമാവധി ശ്രമിച്ചിട്ടുണ്ട്. നീറി പുകഞ്ഞിരുന്ന പല കുടുംബ ബന്ധങ്ങളിലേയും അഗ്ന്നി ആളിപടരാതെ ഊതി കെടുത്തുവാന്‍ ഇവര്‍ നടത്തിയ ആത്മാര്‍ത്ഥ ഇടപെടലുകള്‍ സമൂഹത്തിന്റെ പ്രശംസയും നേടിയടുത്തിരുന്നു. അര നൂറ്റാണ്ടിലധികം നീണ്ടു നിന്ന അമേരിക്കന്‍ ജീവിതത്തിനിടയിലും ജനിച്ചുവളര്‍ന്ന മലയാള സംസ്‌കാരം പൂര്‍ണമായും ഉപേക്ഷിക്കുന്നതിന് ശ്രമിച്ചിട്ടില്ലെന്നത് വലിയൊരു ഭാഗ്യമായി കരുതാം.

മക്കള്‍ വളര്‍ന്നാല്‍ പിന്നെ അവര്‍ അവരുടെ കാര്യം നോക്കും. നമ്മള്‍ വേവലാതിപ്പെടേണ്ട എന്നത് ഈ കാലഘട്ടത്തില്‍ പ്രസക്തമെങ്കിലും പൂര്‍ണ്ണമായും ആ യാഥാര്‍ഥ്യത്തെ ഉള്‍ക്കൊള്ളാന്‍ മലയാളി മനസിനാകുന്നില്ല. എന്തോ മനസ്സില്‍ ഭയപ്പെടുത്തുന്ന അസ്വസ്ഥത. കൊച്ചു ബാഗില്‍ സൂക്ഷിച്ചിരിക്കുന്ന മരുന്നിന്റെ പ്രതികരണശേഷി ശരീരത്തിന് നഷ്ടപ്പെടുന്ന കാലം അതിവിദൂരമല്ല എന്നൊരു തോന്നല്‍.

പതിവുപോലെ ഈവര്‍ഷവും രണ്ടു കെട്ടു റോസാ പുഷ്പങ്ങളുമായി മാതൃദിനത്തില്‍ മക്കള്‍ ഒരു എത്തിനോട്ടം നടത്തി സ്ഥലം വിട്ടിരുന്നു. ശരീരവും മനസും ഒരേപോലെ പൂര്‍ണ വിശ്രമത്തില്‍ ലയിക്കുന്നതിനു മുന്‍പ് അവര്‍ വീണ്ടും വരുമോ? ഇനി ഒരിക്കലെങ്കിലും മക്കളെ കാണാന്‍ കഴിയുമോ? പ്രതീക്ഷകള്‍ ഒരിക്കല്‍ കൂടി പൂവണിയുമോ? വിശ്വസിക്കുക അസാധ്യം.

എതിര്‍ ദിശയിലുള്ള കസേരകളില്‍ ഇരുന്ന് പരസ്പരം നോക്കിയിരിക്കുമ്പോള്‍ ഇരുവരുടെയും കണ്ണുകള്‍ ജലാശയമായി തീരുന്നതു കാണാമായിരുന്നു. കഴിഞ്ഞ കാല ചെയ്തികള്‍ക്ക് വര്‍ത്തമാന കാലത്തില്‍ പ്രായശ്ചിത്തം ചെയ്യുന്നതിന് ഇനിയും അവസരം ലഭിക്കുകയില്ലെന്ന കുണ്ഠിതമോ, ഭൂതകാല സ്മരണകള്‍ ഉളവാകുന്ന കുറ്റബോധമോ, ഭാവിയില്‍ ഏത് നിമിഷവും പ്രതീക്ഷിക്കുന്ന കാലന്റെ കാലൊച്ച കാതോര്‍ത്തിട്ടോ എന്താണ് നയനങ്ങളെ ജലാശയമായി മാറ്റിയതെന്ന് നിശ്ചയമില്ല.

 

LEAVE A REPLY

Please enter your comment!
Please enter your name here