ഇന്ത്യൻ അമേരിക്കൻ കോൺഗ്രസ് അംഗം റെപ്. രാജാ കൃഷ്ണമൂർത്തി യുഎസ് സെനറ്റിലേക്കു മത്സരിക്കാൻ ആലോചിക്കുന്നതായി റിപ്പോർട്ട്. ഷിക്കാഗോയിലെ ഏറ്റവും കരുത്തരായ 50 വ്യക്തികളിൽ ഒരാളാണ് ഇന്ത്യൻ അമേരിക്കൻ കൃഷ്ണമൂർത്തിയെന്നു വിശേഷിപ്പിക്കുന്ന ‘ഷിക്കാഗോ മാഗസിൻ’ ആണ് 2026ൽ കൃഷ്ണമൂർത്തി സെനറ്റിലേക്കു മത്സരിക്കുമെന്നു റിപ്പോർട്ട് ചെയ്തത്.
തമിഴ് നാട്ടിൽ നിന്നുള്ള കുടുംബത്തിൽ ഡൽഹിയിൽ ജനിച്ച കൃഷ്ണമൂർത്തിക്കു ഇലിനോയ് ഗവർണർ ജെ ബി പ്രിറ്റ്സ്കർ ഒന്നാമനായുള്ള 50 പേരുടെ പട്ടികയിൽ 24ആം സ്ഥലമാണ് നൽകിയത്. 2016ൽ ആദ്യമായി ഇല്ലിനോയ് എട്ടാം ഡിസ്ട്രിക്ടിൽ നിന്നു ജയിച്ച ഡെമോക്രാറ്റ് 50 വയസിൽ നാലാം തവണയാണ് ഹൗസിൽ അംഗമായി തുടരുന്നത്.
കൃഷ്ണമൂർത്തിക്കു പ്രചാരണത്തിനു $14.4 മില്യൺ കൈയിലുണ്ടെന്നു മാസിക പറയുന്നു. ഇല്ലിനോയിൽ നിന്ന് ആർക്കും ലഭിച്ചിട്ടില്ലാത്ത തുകയാണിത്. കോൺഗ്രസിലാകെ എടുത്താൽ മൂന്നാം സ്ഥാനവും.
അഞ്ചാം തവണ സെനറ്റ് അംഗമായ ഡിക്ക് ഡർബിൻ 79 വയസായതു കൊണ്ടു വിരമിക്കാൻ സാധ്യതയുള്ളതിനാൽ കൃഷ്ണമൂർത്തി ആ ഒഴിവിൽ മത്സരിക്കും എന്നാണ് റിപ്പോർട്ട്.
നേപർവിൽ റെപ്. ലോറെൻ അണ്ടർവുഡ്, ഇലിനോയ് കംപ്ട്രോളർ സുസാന മെൻഡോസ, കോൺഗ്രസ് അംഗം റോബിൻ കെല്ലി എന്നിവരൊക്കെ ഈ സീറ്റിൽ കണ്ണു വച്ചിട്ടുണ്ട്.
സെനറ്റർ ഡർബിൻ തുടരട്ടെ എന്നാണ് തന്റെ ആഗ്രഹമെന്നു പറയുന്ന കൃഷ്ണമൂർത്തി പക്ഷെ ഒന്നും തള്ളിക്കളയുന്നില്ല.