ഇന്ത്യക്കാരിയായ വിദ്യാർഥിനി ജാഹ്നവി കണ്ടുള കാറിടിച്ചു മരിച്ച കേസിലെ കുറ്റാരോപിതർ സിയാറ്റിൽ പോലീസ് ഓഫിസർ കെവിൻ ഡേവിനെ വെറുതെ വിട്ടു. ഡേവ് അമിതവേഗത്തിൽ ഓടിച്ച പോലീസ് കാർ തട്ടിയാണ് 23 വയസുള്ള കണ്ടുള 100 അടി ദൂരെ തെറിച്ചു വീണു മരിച്ചത്.
അപകടത്തിന്റെ എല്ലാ ഉത്തരവാദിത്തത്തിൽ നിന്നും ഡേവിനെ ഒഴിവാക്കിയെന്നു കിംഗ് കൗണ്ടി പ്രോസിക്യൂട്ടർ ഓഫിസ് പറഞ്ഞു. ലഹരി മരുന്നു കേസ് സംബന്ധിച്ച ഫോൺ കോൾ ലഭിച്ചതിനെ തുടർന്നു 74 മൈൽ വേഗത്തിൽ കാറോടിച്ചു പാഞ്ഞ ഡേവ് കണ്ടുളയെ ഇടിച്ചു വീഴ്ത്തിയെന്നതിനു ആവശ്യമായ തെളിവില്ലെന്നു പ്രോസിക്യൂഷൻ പറയുന്നു.
കാറിടിച്ച ശേഷം ഡേവ് അയാളുടെ മേലധികാരിയുമായി നടത്തിയ ഫോൺ സംഭാഷണത്തിൽ കണ്ടുളയെ പുച്ഛിച്ചു സംസാരിച്ചത് വിവാദമായിരുന്നു. കണ്ടുളയ്ക്കു 26 വയസാണെന്നും മൂല്യം നിസാരമെന്നും അയാളുടെ ബോസും പോലീസ് യൂണിയൻ നേതാവുമായ ഡാനിയൽ ഓഡറർ പറയുന്നത് ഓഡിയോയിലുണ്ട്. യൂണിയൻ അയാൾക്കു വേണ്ടി പരസ്യമായി രംഗത്തു വരികയും ചെയ്തു.
വാഷിംഗ്‌ടൺ നിയമം അനുസരിച്ചു കുറ്റം ചുമത്താൻ ആവശ്യമായ തെളിവുകൾ ലഭ്യമല്ലെന്നാണ് പ്രോസിക്യൂഷൻ ബുധനാഴ്ച പറഞ്ഞത്. കണ്ടുളയുടെ മരണത്തിലെ ദുഃഖം മറക്കുന്നില്ലെന്നു പ്രോസിക്യൂഷൻ അറ്റോണി ലീസ മാനിയൻ പറഞ്ഞു. അന്വേഷണ ഉദ്യോഗസ്ഥർ എല്ലാ തെളിവുകളും കണ്ടെത്തേണ്ടതിന്റെ ആവശ്യം അവർ എടുത്തു പറഞ്ഞു.