യുഎസിന്റെ തെക്കൻ അതിർത്തി കടന്നു വരാൻ ശ്രമിക്കുന്ന ആയിരക്കണക്കിനു ചൈനക്കാരെ ആഴ്ച തോറും അറസ്റ്റ് ചെയ്യുന്നതായി റിപ്പോർട്ട്. രാജ്യത്തിനു ഗുരുതരമായ സുരക്ഷാ ഭീഷണിയാണ് ഇവരുടെ വരവെന്നു കോൺഗ്രസ് അംഗങ്ങൾ താക്കീതു നൽകി. ചൈനയിലെ രാഷ്ട്രീയ പീഡനം മൂലം എത്തുന്നവർ ഉണ്ടെങ്കിലും ചാരന്മാരെ ചൈന അയക്കുന്നുണ്ടെന്ന നിഗമനവും ശക്തമാണ്.
സാൻ ഡിയാഗോയ്ക്കു സമീപമാണ് ഇവർ കടക്കാൻ ശ്രമിക്കുന്നത്. മനുഷ്യക്കടത്തു സംഘങ്ങൾക്കു പണം നൽകിയാണ് മിക്കവരും അതിർത്തിയിൽ എത്തുന്നത്.
ഒക്ടോബറിനു ശേഷം കാലിഫോർണിയയിലെ ഒരൊറ്റ അതിർത്തി പോയിന്റിൽ നിന്നു മാത്രം അകത്തു കടക്കാൻ ശ്രമിച്ച 21,000 ചൈനക്കാരെ അതിർത്തി സുരക്ഷാ സേന നേരിട്ടിരുന്നുവെന്നു ഫോക്സ് ന്യൂസ് പറയുന്നു: അറസ്റ്റ് ചെയ്യപ്പെട്ട 18,700 മെക്സിക്കക്കാരെക്കാൾ കൂടുതൽ.
സെപ്റ്റംബറിൽ അവസാനിച്ച 2023 സാമ്പത്തിക വർഷത്തിൽ 24,048 ചൈനക്കാരെയാണ് കസ്റ്റംസ് ആൻഡ് ബോർഡർ പട്രോൾ (സി പി ബി) യുഎസ്-മെക്സിക്കോ അതിർത്തിയിൽ നേരിട്ടത്. 2022ൽ രേഖപ്പെടുത്തിയ അറസ്റ്റുകൾ വെറും 1,970 ആയിരുന്നു. അതിന്റെ പത്തിരട്ടിയായി 2023ൽ. 2021ൽ എത്തിയ 323 ചൈനക്കാരേക്കാൾ 7,000% ഇരട്ടിയും.
ആണവ-ആയുധ സാങ്കേതിക വിദ്യ വരെ അടിച്ചു മാറ്റുന്ന ചൈനക്കാർ യുഎസ് സുരക്ഷയ്ക്കു നിർണയിക്കാൻ കഴിയാത്ത പ്രശ്നമാണ് സൃഷ്ഠിക്കുന്നതെന്നു റിപ്പോർട്ടിൽ പറയുന്നു.
എഫ് ബി ഐ അതു സമ്മതിക്കുന്നുണ്ട്. സമൂഹത്തിന്റെ എല്ലാ തലങ്ങളിലും ചൈനയുടെ ചാരക്കണ്ണുകൾ എത്തുന്നുണ്ടെന്ന് അവർ പറയുന്നു.