ഒഹായോ ∙മൃഗശാലയിലെ ഗെറില്ലാ കിടങ്ങിലേയ്ക്ക് ഊർന്നിറങ്ങിയ കുട്ടിയെ കൈക്കലാക്കിയ 400 പൗണ്ട് ഗെറില്ലയെ വെടി വച്ച് കുട്ടിയെ രക്ഷിച്ചതിനെതിരെ ജനരോഷം. മൃഗശാല അധികൃതർ പ്രശംസ അർഹിയ്ക്കുന്നെങ്കിലും സംഭവം അന്വേഷിച്ച് ക്രിമിനൽ നടപടികൾ സ്വീകരിയ്ക്കണമെന്നാവശ്യപ്പെട്ട് സോഷ്യൽ മീഡിയായിലൂടെ നൽകിയ പരാതിയിൽ ഇതിനകം മൂന്നര ലക്ഷത്തോളം പേർ ഒപ്പിട്ടു. ഇത് അധികൃതർക്ക് ചിന്താക്കുഴപ്പമുണ്ടാക്കും.
കുട്ടിയെ സൗമ്യമായി കൈയ്യിലെടുക്കുകയും കുട്ടിയെ സംരക്ഷിക്കുന്ന രീതിയിലുളള നീക്കങ്ങളാണ് ഗെറില്ല നടത്തിയതെന്ന് ഒരു വിഭാഗം. എന്നാൽ ആയിരക്കണക്കിന് കാഴ്ചക്കാരുടെ കരച്ചിലും കൂവലും ഗെറില്ലയ്ക്ക് ഭീഷണിയായി തോന്നിയതുമൂലമാകാം ഗെറില്ല കുട്ടിയെ തൂക്കി പലവട്ടം ആഴം കുറഞ്ഞ നീണ്ട കിടങ്ങിലൂടെ വളരെ വേഗതയിൽ പാഞ്ഞത്. ഭാഗ്യം മൂലം കുട്ടിയുടെ തലയോ ശരീര ഭാഗമോ സിമന്റ് കട്ടകളിലോ, കല്ലുകളിലോ കൊണ്ട് അപകടം സംഭവിച്ചില്ല.
എന്നാൽ ഏതു നിമിഷവും ഗെറില്ല കുട്ടിയ്ക്ക് അപകടമായേക്കാമെന്ന നിഗമനത്തിൽ മൃഗശാല അധികൃതർ 17 വയസുളള 400 പൗണ്ടോളം വരുന്ന അരയിൽ വെളളി നിറമുളള ‘ഹറാംബി’ എന്ന ഗെറില്ലയെ വെടിവച്ചു കൊല്ലുകയും കുട്ടിയെ രക്ഷിക്കുകയുമായിരുന്നു.
യാതൊരു മൃഗവും മനുഷ്യ ജീവനു മുകളിലല്ലായെന്നു ഏവരും സമ്മതിക്കുന്നുവെങ്കിലും നിരുപദ്രവകാരിയായ ഗെറില്ല മരിയ്ക്കാനുണ്ടായ സംഭവം ഒഴിവാക്കാമായിരുന്നില്ലേയെന്ന ചോദ്യം നിലനില്ക്കുന്നു.
ഗെറില്ല കിടങ്ങിൽ വീഴുന്നതിനു മുമ്പ് എനിയ്ക്ക് ഗെറില്ലയുടെ കൂടെ നീന്തണം എന്ന് കുട്ടി പലവട്ടം വിളിച്ച് പറഞ്ഞതായി ദൃക്സാക്ഷികൾ പറഞ്ഞു.
മാതാപിതാക്കളുടെ ശ്രദ്ധക്കുറവ് കൊണ്ടോ, മൃഗശാല അധികൃതരുടെ സുരക്ഷിതത്വ കുറവുകൊണ്ടൊ ഇതു സംഭവിച്ചു എന്നറിയേണ്ടതാണെന്നാണ് മറ്റൊരു ഭാഗം.
സന്ദർശകരുടെ സുരക്ഷിതത്വം ഉറപ്പാക്കുന്നതിനും അന്വേഷണത്തിനുമായി മൃഗശാല താൽക്കാലികമായി അടച്ചിരിയ്ക്കുന്നതായി അധികൃതർ അറിയിച്ചു. പൊലീസ് അന്വേഷണം ആരംഭിച്ചു