ചിക്കാഗോ: നാല്‍പ്പത്തിയൊന്ന് നാള്‍ നീണ്ടുനിന്ന ചിക്കാഗോ  ഗീതാമണ്ഡലം മണ്ഡലകാല പൂജകള്‍ക്ക് ഭക്തി നിര്‍ഭരമായ അന്തരീക്ഷത്തില്‍ സമാപനം. മകരവിളക്ക് പൂജക്കു വേണ്ടി ഡിസംബര്‍ മുപ്പത്തിനു നട തുറക്കുന്നതു വരെയുള്ള ഏഴുനാളുകള്‍  ഇനി ധ്യാന നിമിഷങ്ങളുടേതായിരിക്കും. ഈ കഴിഞ്ഞ ഡിസംബര്‍ 24 ന്  ആദ്യമായി  വടക്കേ അമേരിക്കയിലെ അയ്യപ്പ ഭക്തര്‍ക്ക് ഭക്തിയുടെ പരമകാഷ്ഠ നല്കികൊണ്ട് ഗീതാമണ്ഡലം തറവാട്ട് ക്ഷേത്രത്തില്‍ ശബരിഗിരീശന്  ആറാട്ട് മഹോത്സവവും, ഭക്തജനങ്ങള്‍ക്ക് ദര്‍ശനപുണ്യം നല്കികൊണ്ട് മണ്ഡലമഹോത്സവ പൂജയും നടത്തി.

സര്‍വ്വ വിഘ്‌ന നിവാരകനായ ശ്രീമഹാഗണപതിക്ക് വിശേഷാല്‍ പൂജ നടത്തിക്കൊണ്ടാണ്  ഈ വര്‍ഷത്തെ മണ്ഡലപൂജകള്‍ ആരംഭിച്ചത്. തുടര്‍ന്ന് അയ്യപ്പസ്വാമിക്ക് ശാസ്ത്രസൂക്തം ഉരുക്കഴിച്ച് ബിംബശുദ്ധി വരുത്തി, പുരുഷസൂക്തത്തിനാലും ശ്രീ രുദ്രത്തിനാലും, കലശപൂജ ചെയ്ത ശേഷം നൈവേദ്യം സമര്‍പ്പിച്ച് നടയടച്ചു. പ്രധാന പുരോഹിതന്‍ ബ്രഹ്മശ്രീ ലക്ഷ്മിനാരായണ ശാസ്ത്രികള് ഉത്സവമൂര്‍ത്തിക്ക് വിശേഷാല്‍ പൂജ നടത്തി.

തുടര്‍ന്ന് സഹകാര്‍മ്മി ശ്രീ ബിജു കൃഷ്ണന്‍ ഉത്സവമൂര്‍ത്തിയെ ഏറ്റുവാങ്ങി  പ്രത്യേകം സജ്ജീകരിച്ച തിരുവാറാട്ട് മണ്ഡപത്തിലേക്ക്  താലപ്പൊലിയുടെയും വാദ്യഘോഷത്തിന്റെയും അകമ്പടിയോടെ എത്തിച്ചു. അതിനുശേഷം പ്രധാന പുരോഹിതന്‍ ശ്രീ ലക്ഷ്മിനാരായണ ശാസ്ത്രി ആറാട്ട് പൂജകള്‍
നടത്തിയശേഷം തിരിച്ചു തറവാട്ട്  ക്ഷേത്രത്തില്‍ എത്തിയ അയ്യപ്പ സ്വാമിയെ ശരണ ഘോഷ മുഖരിതമായ അന്തരീക്ഷത്തില്‍ ഗീതാമണ്ഡലം അധ്യക്ഷന്‍ ശ്രീ ജയചന്ദ്രനും, ശ്രീ ശേഖരന്‍ അയ്യപ്പനും കൂടി സ്വീകരിച്ചു.

തുടര്‍ന്ന് “യജ്ഞായ യജ്ഞാവോ അഗ്‌നയെ’ എന്ന ഹരിഹരിസൂക്തത്തോടെ ആരംഭിച്ച മണ്ഡലപൂജയില് ഹരിഹരപുത്രന്റെ ഇഷ്ടാഭിഷേകങ്ങളായ പാല്, നെയ്യ്, കളഭം, ഭസ്മം, പുഷ്പം എന്നിവക്ക് പുറമെ തേന്
, പനിനീര്‍ എന്നിവകൊണ്ടും അഭിഷേകം നടത്തി. തുടര്‍ന്ന നടന്ന നെയ്വേദ്യ സമര്‍പ്പണത്തിനു ശേഷം പടിപൂജയും , അഷ്ടോത്തര അര്‍ച്ചനയും , മന്ത്രപുഷ്പാഭിഷേകവും , നമസ്കാരമന്ത്രവും , സാമവേദ പാരായണവും നടത്തി. തുടര്‍ന്ന് ഹരിവരാസനം പാടി രണ്ടായിരത്തി പതിനേഴിലെ മണ്ഡല പൂജക്ക് സമാപനം കുറിച്ചു.

അവനവനിലെ ദൈവികതയെ സ്ഫുടം ചെയ്‌തെടുക്കുന്ന യജ്ഞമാണ് ഓരോ മണ്ഡല കാല വ്രതത്തിലൂടെ ഓരോ അയ്യപ്പ ഭക്തനും  നേടുന്നത്. ഉള്ളിലെ അഹന്തയുടെ തമോസാന്നിധ്യങ്ങള്‍ കഴുകി കളഞ്ഞ്, അവിടെ ആത്മചൈതന്യം സ്ഫുരിക്കുന്ന പ്രശാന്തമായ ശാന്തി കടന്നു വരുന്നു. ഈ ഒരു അനുഭൂതിയുടെ നിറവ് ഓരോ അയ്യപ്പ ഭക്തനും ലഭിക്കുന്നതിനാല്‍ ആണ് അയ്യപ്പ ചൈതന്യം കുടികൊള്ളുന്ന ഗീതാമണ്ഡലം അയ്യപ്പ ക്ഷേത്രത്തിലേക്ക് ഭക്തജനങ്ങള്‍ എല്ലാവര്‍ഷവും കൂടുതലായി എത്തിക്കൊണ്ടിരിക്കുന്നത് എന്ന് ഗീതാമണ്ഡലം അത്മീയ ആചാര്യന്‍ ശ്രീ ആനന്ദ്പ്രഭാകര്
അഭിപ്രായപ്പെട്ടു.

ഈ വര്‍ഷത്തെ അയ്യപ്പ പൂജയോടൊപ്പം നടന്ന ഭജനകള്‍ക്ക് ശ്രീമതി രശ്മി ബൈജുവും അനുപ് രവീന്ദ്രനും നേതൃത്വം നല്കി. ശ്രീ ശേഖരന് അപ്പുക്കുട്ടനും കുടംബാംഗങ്ങളും, ശ്രീ രവി നായരും കുടംബാംഗങ്ങളും, ശ്രീ അനൂപ് രവീന്ദ്രനും കുടംബാംഗങ്ങളും ആണ് പൂജ സമര്‍പ്പിച്ചത്. തുടര്‍ന്ന് ശേഖരന്‍ അപ്പുക്കുട്ടന്‍  ഗീത മണ്ഡലത്തിന്റെ 2019 ലെ കലണ്ടര്‍ ലക്ഷ്മി നാരായണ ശാസ്ത്രികള്‍
ക്ക് നല്കി പ്രകാശനം ചെയ്തു, തദവസരത്തില്‍ വടക്കേ അമേരിക്കയിലെ തന്നെ ഹൈന്ദവ സംഘടനകളുടെ ചരിത്രത്തില്‍ ആദ്യമായി ഒരു ഹൈന്ദവ സംഘടനക്കായി വിഘ്നേഷ് ശങ്കരനാരായണന്‍ ഡെവലപ്പ് ചെയ്ത അപ്ലിക്കേഷന്‍ “ഗീതാമണ്ഡലം ആപ്പ്’ ഗീതാ മണ്ഡലം സെക്രട്ടറി ബൈജു എസ്. മേനോന്‍ ഗീതാമണ്ഡലം അംഗങ്ങള്‍ക്കായി സമര്‍പ്പിച്ചു. ഈ അവസരത്തില്‍ പ്രധാന പുരോഹിതന്‍ ലക്ഷ്മി നാരായണ ശാസ്ത്രികള്‍ക്കും, സഹകാര്‍മികത്വം വഹിച്ച ബിജു കൃഷ്ണനും, മണ്ഡല പൂജയില്‍ പങ്കെടുത്ത എല്ലാ ഭക്ത ജനങ്ങള്‍ ക്കും, ഈ വര്‍ഷത്തെ മണ്ഡല പൂജ ഒരു വലിയ ഉത്സവമായി മാറ്റുവാന്‍ സഹകരിച്ച എല്ലാ സംഘാടകര്‍ക്കും ഗീതാമണ്ഡലം സെക്രട്ടറി ശ്രീ ബൈജു എസ്. മേനോന്‍ നന്ദി അറിയിച്ചു. മകരവിളക്ക് ഉത്സവത്തിനായി ഏഴുദിവസങ്ങള്‍ക്കു ശേഷം ഡിസംബര്‍ 30 നു  നടതുറക്കും എന്ന് രമ നായര്‍ അറിയിച്ചു.

വി. രാമചന്ദ്രന്‍ നായര്‍ അറിയിച്ചതാണിത്.

LEAVE A REPLY

Please enter your comment!
Please enter your name here