ഇന്ത്യൻ വംശജരായ വിദേശ ഇന്ത്യക്കാർക്ക് ആജീവനാന്ത വിസ നൽകുന്ന നിയമത്തിന് രാഷ്ട്രപതിഒപ്പിട്ടതോടെ പ്രവാസികളുടെ ദീർഘകാലത്തെ കാത്തിരിപ്പ് സഫലമായി. പേഴ്‌സൺ ഓഫ് ഇന്ത്യൻ ഒറിജിൻ (പിഐഒ), ഓവർസീസ് സിറ്റീസൺഷിപ്പ് ഓഫ് ഇന്ത്യ(ഒസിഐ) കാർഡുകൾ ഒന്നിപ്പിക്കുന്ന ഇന്ത്യൻ പൗരത്വ നിയമം ഭേദഗതി ചെയ്യുന്ന ഓർഡിനൻസിൽ രാഷ്ട്രപതി പ്രണബ് മുഖർജി ഒപ്പുവച്ചു. പ്രവാസി ഭാരതീയ സമ്മേളനം ഗുജറാത്തിൽ ആരംഭിക്കാനിരിക്കെയാണ് രാഷ്ട്രപതിയുടെ അനുമതി ഓർഡിനൻസിന് ലഭിക്കുന്നത്.
വിദേശത്തുള്ള ഇന്ത്യൻ വംശജർക്ക് ആജീവനാന്ത വിസ ലഭിക്കുന്നതിനൊപ്പം, ആറുമാസത്തിലൊരിക്കൽ പൊലീസ് സ്‌റ്റേഷനിലെത്തി റിപ്പോർട്ട് ചെയ്യണമെന്ന വ്യവസ്ഥയും ഇതോടൊപ്പം ഇല്ലാതാകും. പ്രവാസികളായ ഇന്ത്യക്കാർ ദീർഘകാലമായി ആവശ്യപ്പെട്ടുകൊണ്ടിരുന്ന കാര്യമാണ് ഇത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അമേരിക്കൻ സന്ദർശന വേളയിലാണ് ഇക്കാര്യം അടിയന്തിര പ്രാധാന്യത്തോടെ നടപ്പാക്കുമെന്ന പ്രഖ്യാപനമുണ്ടായത്.
പൗരത്വ നിയമത്തിലെ ഭേദഗതി രാഷ്ട്രപതി അംഗീകരിച്ചുവെന്ന് അദ്ദേഹത്തിന്റെ പ്രസ് സെക്രട്ടറി വേണു രാജാമണിയും ആഭ്യന്തര മന്ത്രാലയവും സ്ഥിരീകരിച്ചു. പ്രവാസികളായ ഇന്ത്യക്കാർക്ക് ഏറെ നേട്ടങ്ങളുണ്ടാക്കുന്നതാണ് ഈ നിയമം. പിഐഒ-ഒസിഐ കാർഡുകൾ ഒന്നായതോടെ, പ്രവാസികൾക്ക് ഇന്ത്യയിൽ മുതൽമുടക്കാനും കൂടുതൽ എളുപ്പമാകും. അമേരിക്കൻ സന്ദർശനത്തിനിടെ, മാഡിസൺ സ്‌ക്വയറിൽ തന്നെക്കാണാനെത്തിയ ഇന്ത്യൻ സമൂഹത്തിന് മോദി നൽകിയ വാക്കുകൂടിയാണ് ഇതിലൂടെ പാലിക്കപ്പെടുന്നത്.
ഏറെക്കാലമായി ഇന്ത്യൻ പ്രവാസി സമൂഹം ഇതിനുവേണ്ടിയുള്ള ശ്രമങ്ങൾ തുടർന്നുവരികയായിരുന്നു. 180 ദിവസത്തിൽക്കൂടുതൽ നാട്ടിൽത്തങ്ങുകയാണെങ്കിൽ പൊലീസ് സ്‌റ്റേഷനിൽ റിപ്പോർട്ട് ചെയ്യണമെന്നതുൾപ്പെടെയുള്ള വ്യവസ്ഥകൾ വിദേശ ഇന്ത്യക്കാരെ അലോസരപ്പെടുത്തുന്നതായിരുന്നു. മാത്രമല്ല, പിഐഒ കാർഡ് ഉടമകൾക്ക് 15 വർഷത്തേയ്ക്കുമാത്രമാണ് വിസ ലഭിച്ചിരുന്നതും. എന്നാൽ, 1955-ലെ പൗരത്വ നിയമത്തിൽ ഭേദഗതി വന്നതോടെ, പിഐഒ കാർഡ് ഉടമകൾക്കും ഒസിഐ കാർഡ് ഉടമകളുടേതിന് സമാനമായ രീതിയിൽ ആജീവനാന്ത വിസയ്ക്ക് അർഹത ലഭിച്ചു.
പുതിയ ഭേദഗതി അനുസരിച്ച് പിഐഒ, ഒസിഐ സംവിധാനങ്ങൾ ഒന്നാവുകയും പ്രവാസികൾ ഇന്ത്യൻ ഓവർസീസ് കാർഡ് ഹോൾഡർ എന്ന ഒറ്റ നിർവചനത്തിന് കീഴിലാവുകയും ചെയ്യും. ഇന്ത്യൻ പൗരന്മാരെ വിവാഹം കഴിക്കുന്ന വിദേശികൾക്ക് ഇന്ത്യൻ പൗരത്വത്തിന് അപേക്ഷിക്കണമെങ്കിൽ തുടർച്ചയായി ഒരുവർഷം ഇവിടെ താമസിക്കണമെന്ന നിഷ്‌കർഷയ്ക്കും ഇതോടെ ഇളവുവരും. ഇന്ത്യൻ പൗരന്മാരെ വിവാഹം കഴിക്കുന്ന വിദേശികൾക്ക് നിർദിഷ്ട ഒരുവർഷത്തിനിടെ 30 ദിവസത്തിൽ കവിയാത്ത വിദേശയാത്രകൾ നടത്താനും ഇതോടെ അനുമതിയുണ്ടാകും.
ഗുജറാത്തിലെ ഗാന്ധിനഗറിലാണ് പ്രവാസി ഭാരതീയ സമ്മേളനം നടക്കുന്നത്. ഇന്നാരംഭിക്കുന്ന സമ്മളനത്തിന് ഉദ്ഘാടന സമ്മേളനത്തിൽ നാളെ പ്രധാനമന്ത്രി നരേന്ദ്ര മോദി സംബന്ധിക്കുന്നുണ്ട്. പൗരത്വനിയമത്തിലെ ഭേദഗതിക്ക് വഴിയൊരുക്കിയ നരേന്ദ്ര മോദിക്ക് പ്രവാസികൾക്കിടയിൽനിന്ന് കൈയടി ലഭിക്കുമെന്ന് ഉറപ്പാണ്. ഇത്തവണത്തെ പ്രവാസി ഭാരതീയ സമ്മേളനത്തിന് അവേശപൂർണമായ പ്രതികരണമാകും ലഭിക്കുക.