വാഷിങ്ടൻ: ജോർജിയ സംസ്ഥാനത്ത് 2 സെനറ്റ് സീറ്റുകളിൽ വീണ്ടും നടക്കുന്ന പ്രത്യേക തിരഞ്ഞെടുപ്പ് ഇന്ന്. സ്ഥാനാർഥികളിലാർക്കും 50% വോട്ടു ലഭിക്കാതിരുന്നതിനാലാണിത്.
യുഎസ് സെനറ്റ് ഏതു പാർട്ടി നിയന്ത്രിക്കുമെന്നതിൽ നിർണായകമാകുന്ന ഈ വോട്ടെടുപ്പിനിടെ, പ്രസിഡന്റ് ഡോണൾഡ് ട്രംപ് ജോർജിയ സംസ്ഥാന സെക്രട്ടറിയായ റിപ്പബ്ലിക്കൻ പാർട്ടിക്കാരൻ ബ്രാഡ് റാഫെൻസ്പെർഗറെ ഫോണിൽ വിളിച്ചതു വിവാദമായി.
നവംബർ 3നു നടന്ന യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ 11,779 വോട്ടിനു ഡമോക്രാറ്റ് സ്ഥാനാർഥി ജോ ബൈഡൻ ജോർജിയയിൽ ജയിച്ചതു റദ്ദാക്കാനായി 11,780 വോട്ടുകൾ തനിക്കു കണ്ടെത്തിത്തരണമെന്നാണു റാഫെൻസ്പെർഗറോടു ട്രംപ് ആവശ്യപ്പെട്ടത്. സഹകരിക്കാൻ റാഫെൻസ്പെർഗർ വിസമ്മതിച്ചു. അട്ടിമറി നടന്നെന്നും യഥാർഥത്തിൽ അതിലേറെ വോട്ടുകൾ തനിക്കു ലഭിച്ചിട്ടുണ്ടെന്നുമാണു കേസുകളെല്ലാം തള്ളിയിട്ടും ട്രംപിന്റെ ഉറച്ച നിലപാട്.