ന്യൂഡൽഹി : പഞ്ചാബിൽ ഭരണകക്ഷിയായ കോൺഗ്രസിന് വെല്ലുവിളിയുയർത്തി പുതിയ പ്രഖ്യാപനവുമായി കർഷക സംഘടനകൾ. വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന് കർഷക സംഘടനകൾ അറിയിച്ചു. സംയുക്ത സമാജ് മോർച്ച എന്ന പാർട്ടിയുടെ പേരിലാകും മത്സരം. ബൽബീർ സിംഗ് രജേവാളാകും പാർട്ടിയെ നയിക്കുകയെന്നും സംഘടനകൾ അറിയിച്ചു.
നിയമസഭാ തിരഞ്ഞെടുപ്പിൽ 117 സീറ്റിലും മത്സരിക്കാനാണ് തീരുമാനം. ആം ആദ്മി പാർട്ടിയുമായി സഖ്യ സാദ്ധ്യതയും സംഘടനകൾ തള്ളിക്കളയുന്നില്ല. 22 കർഷകസംഘടനകളാണ് സംയുക്ത സമാജ് മോർച്ചയിലെ അംഗങ്ങൾ.
ഒരു വർഷത്തിലധികം നീണ്ട കർഷകസമരത്തെ തുടര്‍ന്ന് കേന്ദ്ര സർക്കാർ പുതിയ കാർഷിക നിയമം പിൻവലിച്ചിരുന്നു. . അതേസമയം കാർഷിക നിയമങ്ങൾ വീണ്ടും കൊണ്ടുവരില്ലെന്ന് പറയാനാകില്ലെന്ന് കേന്ദ്ര കൃഷിമന്ത്രി നരേന്ദ്ര സിംഗ് തോമർ ഇന്ന് പറഞ്ഞിരുന്നു. നിയമങ്ങൾ പിൻവലിച്ചതിൽ സർക്കാരിന് നിരാശയില്ല. തൽക്കാലം ഒരടി പിന്നോട്ട് വച്ചു. വീണ്ടും മുൻപോട്ട് വരുമെന്നും നരേന്ദ്ര സിംഗ് തോമർ കൂട്ടിച്ചേര്‍ത്തു.