ഛണ്ഡിഗഢ്: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദർശനത്തിനിടെ പഞ്ചാബിൽ ഗുരുതര സുരക്ഷാവീഴ്ചയുണ്ടായെന്ന് കേന്ദ്രസർക്കാർ. പ്രതിഷേധം മൂലം 20 മിനിറ്റ് ഫ്ലൈഓവറിൽ പ്രധാനമന്ത്രി കാത്തുകിടക്കേണ്ടി വന്ന സാഹചര്യം ഗുരുതരമാണ്. വലിയ സുരക്ഷവീഴ്ചയാണ് പഞ്ചാബിലുണ്ടായത്. ഇതിന് പിന്നാലെ പഞ്ചാബിലെ പരിപാടികൾ റദ്ദാക്കി പ്രധാനമന്ത്രി മടങ്ങിയെന്നും ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
പഞ്ചാബിലെ സുരക്ഷാവീഴചയിൽ കേന്ദ്ര ആഭ്യന്തര മന്ത്രാലയം സംസ്ഥാന സർക്കാറിനോട് വിശദീകരണം തേടി. പഞ്ചാബിലെ മോദിയുടെ പരിപാടിയെ കുറിച്ച് നേരത്തെ തന്നെ സംസ്ഥാന സർക്കാറിനെ അറിയിച്ചിരുന്നു. അതിന് വേണ്ട സൗകര്യങ്ങൾ ഒരുക്കാൻ പഞ്ചാബ് ബാധ്യസ്ഥരാണ്. എന്നാൽ, ഇത് ഒരുക്കുന്നതിൽ സർക്കാർ പരാജയപ്പെട്ടുവെന്നും ആഭ്യന്തര മന്ത്രാലയം കുറ്റപ്പെടുത്തി.
കാലാവസ്ഥ മോശമായതിനാലാണ് ദേശീയ രക്തസാക്ഷി മെമ്മോറിയലിലേക്ക് പ്രധാനമന്ത്രി റോഡിലൂടെ പോകാൻ തീരുമാനിച്ചത്. മുൻകൂട്ടി ഇക്കാര്യം പഞ്ചാബ് ഡി.ജി.പിയെ അറിയിക്കുകയും ചെയ്തു. എന്നാൽ മെമ്മോറിയൽ എത്തുന്നതിന് 30 കിലോമീറ്റർ മുമ്പ് ഫ്ലൈഓവറിൽ പ്രധാനമന്ത്രി കുടുങ്ങുകയായിരുന്നുവെന്ന് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കുന്നു.