ഇന്ത്യക്കാർ ലിബിയയിൽ നിന്ന് ഒഴിഞ്ഞുപോകണമെന്ന് വിദേശകാര്യ മന്ത്രി സുഷമ സ്വരാജ്. പ്രശ്നബാധിത മേഖലകളിൽ നിന്ന് മാറണമെന്ന് പല തവണ അഭ്യർഥിച്ചിരുന്നു. സുഷമ സ്വരാജിന്റെ അഭ്യർഥന മലയാളി നഴ്സും കുഞ്ഞും കൊല്ലപ്പെട്ട സാഹചര്യത്തിലാണ്.
കോട്ടയം വെളിയന്നൂർ സ്വദേശി സുനു, മകൻ പ്രണവ് എന്നിവരാണ് മരിച്ചത്. ഇവർ താമസിച്ചിരുന്ന വീടിനു മുകളിൽ മിസൈൽ വീഴുകയായിരുന്നു. ഇന്നലെ രാത്രി ഇന്ത്യൻ സമയം എട്ടുമണിക്കാണ് സംഭവം. വെളിയന്നൂർ തുളസി ഭവനത്തിൽ വിപിൻകുമാറിന്റെ ഭാര്യയാണ് സുനു. വിപിൻ അഞ്ചു വർഷമായി ലിബിയയിലാണ്. മൂന്നു വർഷം മുൻപായിരുന്നു വിവാഹം. ഇതിന് ശേഷമാണ് സുനുവും ലിബിയയിലെത്തിയത്. ജോലി അവസാനിപ്പിച്ച് ഇരുവരും നാട്ടിലേക്ക് വരാനിരിക്കെയാണ് ദുരന്തമുണ്ടായത്. മൃതദേഹങ്ങൾ നാട്ടിലെത്തിക്കാനായി ജോസ് കെ.മാണിയുടെ ഓഫീസ് ലിബിയയിലെ എംബസിയുമായി ബന്ധപ്പെട്ടിട്ടുണ്ട്.
അതേസമയം, മലയാളി വൈദികന്‍ ടോം ഉഴുന്നാലിനെ തട്ടിക്കൊണ്ടുപോയത് ഐ.എസെന്ന് കേന്ദ്രവിദേശകാര്യമന്ത്രാലയം സ്ഥിരീകരിച്ചു. വൈദികനെ സുരക്ഷിതമായി തിരിച്ചെത്തിക്കാനുള്ള എല്ലാ വിധ ശ്രമങ്ങളും തുടരുന്നതായി കേന്ദ്രവിദേശകാര്യമന്ത്രി സുഷമ സ്വരാജ് ട്വീറ്ററിലൂടെ അറിയിച്ചു
സലേഷ്യന്‍ വൈദികനായ ഫാദര്‍ ടോം ഉഴന്നാലിനെ തട്ടിക്കൊണ്ട് പോയത് ഐസ് ഭീകരര്‍ ആണെന്ന് യെമന്‍ സുരക്ഷാ വിഭാഗം നേരത്തെതന്നെ വ്യക്തമാക്കിയിരുന്നെങ്കിലും ആദ്യമായാണ് കേന്ദ്ര സര്‍ക്കാര്‍ ഇക്കാര്യം സ്ഥിരീകരിക്കുന്നത് . വൈദികനെ ഭീകര്‍ തട്ടിക്കൗണ്ട് പോയെന്നും സുരക്ഷിതമായി തിരിച്ചെത്തിക്കാനുള്ള ശ്രമം തുടരുകയാണെന്നും വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് അറിയിച്ചു. എന്നാല്‍ ഫാദര്‍ ടോം ഉഴുന്നാല്‍ എവിടെയാണെന്ന് സംബന്ധിച്ച് കൃത്യമായി വിവരം ലഭിച്ചിട്ടില്ല.
ജിബൂട്ടിയിലെ ഇന്ത്യന്‍ എംബസി വഴിയാണ് വൈദികനെ സുരക്ഷിതമായി തിരിച്ചെത്തിക്കാനുള്ള ശ്രമം തുടരുന്നത്. ഇതിനിടെ വൈദികനെ ഐസ് ഭീകരര്‍ ദു:ഖവെള്ളിയാഴ്ച ക്രൂശിലേറ്റുമെന്നതരത്തില്‍ തെറ്റായ വാര്‍ത്തകളും പുറത്ത് വന്നിരുന്നു. ഈമാസം നാലിനാണ് തെക്കന്‍ യെമനിലെ ഏഡനില്‍ നിന്ന് ഫാദര്‍ ടോം ഉഴുന്നാലിനെ ഭീകരര്‍ തട്ടിക്കൊണ്ട് പോയത്.മിഷനറീസ് ഒഫ് ചാരിറ്റീസ് സന്യാസിനി സമൂഹം നടത്തുന്ന വൃദ്ധസദനത്തില്‍ ആക്രമണം നടത്തി നാല് സന്യാസികളെയടക്കം 16 പേരെ കൊലപ്പെടുത്തിയ ശേഷമാണ് ഫാദര്‍ ടോംമിനെ ഭീകരര്‍ തട്ടിക്കൊണ്ട് പോയത്.