ജനങ്ങളെ പൊറുതിമുട്ടിച്ച് ഇന്ധനവിലയിൽ വീണ്ടും വർധനവ്. രാജ്യത്ത് രണ്ട് ദിവസത്തെ പണിമുടക്ക് പുരോഗമിക്കവേ പെട്രോള്‍ ലിറ്ററിന് 87 പൈസയും ഡീസല്‍ ലിറ്ററിന് 74 പൈസയുമാണ് കൂടിയത്. എട്ട് ദിവസത്തിനിടെ പെട്രോളിനും ഡീസലിനും ആറ് രൂപയോളമാണ് വർധനവ് ഉണ്ടായിരുക്കുന്നത്. നിലവിലെ സാഹചര്യത്തില്‍ ലിറ്ററിന് 15 രൂപയെങ്കിലും വർധിക്കുന്നത് വരെ ഈ വിലവര്‍ധന തുടരുമെന്നാണ് വലയിരുത്തല്‍.
സർക്കാർ ഉടമസ്ഥതയിലുള്ള എണ്ണക്കമ്പനികൾ കഴിഞ്ഞ എട്ട് ദിവസത്തിനിടെ ഏഴാം തവണയാണ് ഇന്ധനവില വർധിപ്പിക്കുന്നത്. തിങ്കളാഴ്ച പെട്രോളിനും ഡീസലിനും യഥാക്രമം 32 പൈസയും 37 പൈസയുമാണ് കൂട്ടിയത്.
137 ദിവസങ്ങളോളം രാജ്യത്ത് നിശ്ചലമായി തുടർന്നിരുന്ന ഇന്ധനവിലയിൽ മാർച്ച് 22 നാണ് എണ്ണക്കമ്പനികൾ വർധനവ് കൊണ്ടുവന്നത്. നാലര മാസത്തോളം ഇന്ധനവില നിശ്ചലമായിരുന്നതിനെ തുടര്‍ന്നു പൊതുമേഖലാ എണ്ണക്കമ്പനികളായ ഐഒസി, ഭാരത് പെട്രോളിയം കോർപറേഷന്‍, എച്ച് പി സി എല്‍ തുടങ്ങിയവരുടെ നഷ്ടം 19,000 കോടിക്കുമേലാണെന്ന് കഴിഞ്ഞ ദിവസം റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. ഇന്ധനവിലയിലെ ദിനംപ്രതിയുള്ള കയറ്റം അപര്യാപ്തമാണെന്നാണ് വിലയിരുത്തല്‍.
ഇതെല്ലാം വില വര്‍ധന തുടരുമെന്ന സൂചനയാണ് നല്‍കുന്നത്. ഇന്ധനവില വർധിപ്പിക്കാൻ തുടങ്ങിയതോടെ അടുത്ത പണപ്പെരുപ്പ റിപ്പോര്‍ട്ടുകളും, ധനനയവും നിര്‍ണായകമാകുകയാണ്. ഇക്കഴിഞ്ഞ 22ന് ഇന്ധന വിലയ്ക്കൊപ്പം പാചകവാതകവിലയും കമ്പനികള്‍ വര്‍ധിപ്പിച്ചിരുന്നു.