![6918cd9a-e439-11ec-8f1c-cdec0b6d3297_1654369769019](https://i0.wp.com/keralatimes.com/wp-content/uploads/2022/06/6918cd9a-e439-11ec-8f1c-cdec0b6d3297_1654369769019.jpg?resize=696%2C392&ssl=1)
ഗാസിയാബാദ് (യു.പി): വാരാണസി സ്‌ഫോടനപരമ്പര കേസിൽ വലിയുല്ലാഖാന് വധശിക്ഷ. ഗാസിയാബാദ് കോടതിയാണ് ശിക്ഷ വിധിച്ചത്. സംഭവം നടന്ന് 16 വർഷത്തിനുശേഷമാണ് നടപടി.
കൊലപാതകം, കൊലപാതകശ്രമം തുടങ്ങിയ വകുപ്പുകൾ പ്രകാരവും സ്‌ഫോടകവസ്തു നിയമപ്രകാരവും ചുമത്തിയ രണ്ട് കേസുകളിൽ ഖാൻ കുറ്റക്കാരനാണെന്ന് ശനിയാഴ്ച ജില്ല സെഷൻസ് ജഡ്ജി ജിതേന്ദ്രകുമാർ സിൻഹ കണ്ടെത്തിയിരുന്നു. മതിയായ തെളിവുകളില്ലാത്തതിനാൽ ഒരു കേസിൽ ഖാനെ വെറുതെ വിട്ടതായി സർക്കാർ അഭിഭാഷകൻ രാജേഷ് ശർമ പറഞ്ഞു.
2006 മാർച്ച് ഏഴിന് സങ്കട് മോചൻ ക്ഷേത്രത്തിലും കന്റോൺമെന്റ് റെയിൽവേ സ്റ്റേഷനിലും ഉണ്ടായ സ്ഫോടനങ്ങളിൽ 20 പേർ കൊല്ലപ്പെടുകയും 100 പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.
വലിയുല്ലാഖാൻ സ്‌ഫോടനത്തിന്റെ മുഖ്യ സൂത്രധാരനാണെന്നും ബംഗ്ലാദേശിലെ തീവ്രവാദ സംഘടനയായ ഹർകത്ത്-ഉൽ-ജിഹാദ് അൽ ഇസ്‌ലാമിയുമായി ബന്ധമുണ്ടെന്നും കേസ് അന്വേഷിച്ച പ്രത്യേക ടാസ്‌ക് ഫോഴ്‌സ് പറഞ്ഞിരുന്നു.