ഒഡിഷയിലെ ബലാസോറില്‍ ഇന്നലെ നടന്നത് ഈ നൂറ്റാണ്ടിലെ ഏറ്റവും വലിയ ട്രെയിന്‍ ദുരന്തമെന്ന് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. അപകടസ്ഥലം സന്ദര്‍ശിച്ച മമത സംഭവത്തില്‍ കൃത്യമായ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ടു. അപകടസ്ഥലത്തുണ്ടായിരുന്ന കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവുമായും റെയില്‍വേയിലെ ഉന്നത ഉദ്യോഗസ്ഥരുമായും മമത കൂടിക്കാഴ്ച നടത്തി.

അപകടത്തിന് പിന്നില്‍ തക്കതായ ഇനിയും കണ്ടെത്തേണ്ട കാരണങ്ങള്‍ ഉണ്ട്. സത്യം എത്രയും വേഗം കണ്ടെത്തണമെന്നും മമത ബാനര്‍ജി ആവശ്യപ്പെട്ടു. അപകടത്തില്‍ മരിച്ച പശ്ചിമ ബംഗാള്‍ സ്വദേശികളുടെ കുടുംബങ്ങള്‍ക്ക് അഞ്ച് ലക്ഷം രൂപ വീതം നഷ്ടപരിഹാരം നല്‍കുമെന്നും മമത ബാനര്‍ജി പ്രഖ്യാപിച്ചു.

ഇന്നലെയുണ്ടായ ദുരന്തത്തില്‍ 261 മരണങ്ങളാണ് സ്ഥിരീകരിച്ചിരിക്കുന്നത്. എന്നാല്‍ 300നടുത്ത് ആളുകള്‍ മരിച്ചെന്നാണ് പ്രാദേശിക മാധ്യമങ്ങളുടെ റിപ്പോര്‍ട്ട്. കുടുങ്ങിക്കിടക്കുന്നവരെ കണ്ടെത്തുന്നതിനും ആശുപത്രിയിലെത്തിക്കുന്നതിനുമായുള്ള രക്ഷാപ്രവര്‍ത്തനം പൂര്‍ത്തിയായി. ഒഡിഷയിലൂടെയുള്ള ഗതാഗതം പുനസ്ഥാപിക്കാനുള്ള നടപടികള്‍ ആരംഭിച്ചതായി റെയില്‍വേ അറിയിച്ചു. 19ഓളം മണിക്കൂറുകള്‍ നീണ്ടുനിന്ന രക്ഷാപ്രവര്‍ത്തനമാണ് ഇപ്പോള്‍ അവസാനിച്ചിരിക്കുന്നത്. ആയിരത്തോളം പേര്‍ക്കാണ് പരുക്കേറ്റത്. പരുക്കേറ്റവരെ ആശുപത്രികളിലേക്ക് മാറ്റി.

അപകടത്തിന്റെ പ്രധാന കാരണങ്ങളിലൊന്ന് സിഗ്‌നല്‍ സംവിധാനത്തിലെ അപാകതകളാണെന്ന് പ്രാഥമിക നിഗമനം. എന്നാല്‍, ഇതിന് ഔദ്യോഗിക സ്ഥിരീകരണം ലഭിച്ചിട്ടില്ല. രാജ്യത്തെ ഏറ്റവും നിലവാരമുള്ള റെയിലുകള്‍ ഒഡിഷയിലാണെന്നാണ് വന്ദേ ഭാരത് എക്‌സ്പ്രസിന്റെ ഉദ്ഘാടനത്തിന് ശേഷം പ്രധാനമന്ത്രി പറഞ്ഞത്. അതേ വന്ദേ ഭാരത് എക്‌സ്പ്രസിന്റെ ഉദ്ഘാടനം കഴിഞ്ഞ് ദിവസങ്ങള്‍ പിന്നിടും മുമ്പാണ് സിഗ്‌നല്‍ തകരാര്‍ മൂലം ഒഡിഷയില്‍ തന്നെ ട്രെയിന്‍ ദുരന്തമുണ്ടാകുന്നതും 280 പേരുടെ ജീവന്‍ നഷ്ടമാകുന്നതും.

LEAVE A REPLY

Please enter your comment!
Please enter your name here