സാന്‍ഡിയാഗോ: ടൈറ്റാനിക് പര്യവേഷണത്തിന് പുറപ്പെട്ട് കാണാതായ ടൈറ്റനിലുള്ള ബ്രിട്ടീഷ് വ്യവസായിയായ ഹാമിഷ് ഹാര്‍ഡിംഗിന്റെ ഭാര്യയുടെ മുന്‍ ബന്ധത്തിലെ മകന്‍ ബ്രയാന്‍ സാസിനെതിരെ സമൂഹമാധ്യമങ്ങളില്‍ രൂക്ഷ വിമര്‍ശനം. ലോകം മുഴുവന്‍ കാണാതായ ടൈറ്റന് വേണ്ടി പ്രാര്‍ത്ഥിക്കുകയും വിവിധ രാജ്യങ്ങള്‍ അതിനൂതന മാര്‍ഗങ്ങളുപയോഗിച്ച് തെരച്ചില്‍ നടത്തുമ്പോള്‍ സംഗീത നിശയില്‍ പങ്കെടുക്കുകയാണെന്ന് ബ്രയാന്‍ സാസ് സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ചതിന് പിന്നാലെയാണ് രൂക്ഷ വിമര്‍ശനം.

ടൈറ്റന്‍ രക്ഷാദൌത്യം നിര്‍ണായക സമയത്തേക്ക് കടക്കുമ്പോഴാണ് ബ്രയാന്‍ സാസിന്റെ പോസ്റ്റ് വൈറലായത്. രണ്ടാനച്ഛനെ ടൈറ്റനില്‍ കാണാതായെന്നും ആകെ തകര്‍ന്നിരിക്കുകയാണെന്നും സംഗീതമാണ് ആശ്വാസമെന്നും സാന്‍ ഡിയാഗോയിലെ സംഗീത പരിപാടിക്ക് വരികയാണെന്നും പ്രമുഖ ബാന്‍ഡ് അംഗങ്ങളെ ടാഗ് ചെയ്തായിരുന്നു ബ്രയാന്‍ സാസ് ട്വീറ്റ് ചെയ്തത്. തിങ്കളാഴ്ച വൈകുന്നേരമായിരുന്നു ഇത്. ബ്ലിംഗ് 182 എന്ന ബാന്‍ഡിലെ സുപ്രധാന അംഗങ്ങളെ അഭിസംബോധന ചെയ്തായിരുന്നു ട്വീറ്റ്. കുറഞ്ഞ സമയം കൊണ്ട് തന്നെ ട്വീറ്റ് വൈറലായി.

പിന്നാലെ നാനാരംഗത്ത് നിന്നുള്ള ആളുകള്‍ ബ്രയാനെതിരെ രൂക്ഷ വിമര്‍ശനവുമായി എത്തുകയായിരുന്നു. ഇതോടെ ബ്രയാന്‍ ട്വീറ്റും ഫേസ്ബുക്ക് പോസ്റ്റും പിന്‍വലിക്കുകയായിരുന്നു. റാപ്പര്‍ കാര്‍ഡി ബി അടക്കമുള്ളവരാണ് ബ്രയാന്റെ ആശ്വാസ ട്വീറ്റിന് രൂക്ഷ വിമര്‍ശനവുമായി എത്തിയത്. ലിന്‍ഡ ഹാര്‍ഡിംഗ് ആണ് ഹാമിഷിന്റെ ഭാര്യ. ലിന്‍ഡയുടെ ആദ്യ ബന്ധത്തിലെ രണ്ട് മക്കള്‍ അടക്കം നാല് മക്കളാണ് ഹാമിഷിനുള്ളത്. ഞായറാഴ്ച രാവിലെ 11.47ഓടെയാണ് ടൈറ്റന് മാതൃപേടകമായ പോളാര്‍ പ്രിന്‍സുമായുള്ള ബന്ധം നഷ്ടമായത്.

LEAVE A REPLY

Please enter your comment!
Please enter your name here