അറ്റ്‌ലാന്റിക് സമുദ്രത്തില്‍ കാണാതായ ഓഷ്യന്‍ ഗേറ്റിന്റെ അന്തര്‍വാഹിനി ടൈറ്റനായുള്ള തെരച്ചിലില്‍ പ്രതീക്ഷയര്‍പ്പിച്ചിരിക്കുകയാണ് ലോകം. ലോകം കണ്ട ഏറ്റവും വലിയ ദുരന്തങ്ങളിലൊന്നായ ടൈറ്റാനിക്കിന്റെ അവശിഷ്ടം തേടിയുള്ള യാത്ര മറ്റൊരു ദുരന്തമായി കലാശിക്കരുതെന്ന് ഏവരും പ്രാര്‍ത്ഥനയോടെ പറയുന്നു. ഇനി 8 മണിക്കൂറിന് കൂടിയുള്ള ഓക്‌സിജന്‍ മാത്രമേ അന്തര്‍വാഹിനിയിലുള്ളൂ എന്ന റിപ്പോര്‍ട്ടുകള്‍ ഇന്ന് രാവിലെയാണ് പുറത്ത് വന്നത്. പേടകത്തിനകത്ത് ഓക്‌സിജന്‍ ഉണ്ടായാല്‍ മാത്രം പോരാ, ക്രൂ നിശ്വസിക്കുന്ന കാര്‍ബണ്‍ ഡൈ ഓക്‌സൈഡ് പുറന്തള്ളുകയും വേണം. അതിനുള്ള കാര്‍ബണ്‍ സ്‌ക്രബ്ബര്‍സ് പ്രവര്‍ത്തിക്കുന്നുണ്ടോ എന്നൊരു ചോദ്യവും ഉണ്ട്.

മാത്രമല്ല ഇതിന്റെ ഉള്ളില്‍ വേണ്ടത്ര ഭക്ഷണമോ വെള്ളമോ ഇല്ല. താഴെ പതിനായിരം അടി പോയാല്‍ പുറത്ത് താപനില മൈനസ് ഒന്ന് ഡിഗ്രി ആണ്. രണ്ടോ മൂന്നോ ഡിഗ്രി താപനിലയവും അന്തര്‍വാഹിനിയുടെ ഉള്ളില്‍ ഉണ്ടാവുക. അതില്‍ കുറെ നേരം കഴിച്ചു കൂട്ടിയാല്‍ ഹൈപ്പോ തെര്‍മിയ മറ്റൊരു വിഷയം ആവാന്‍ സാധ്യതയുമുണ്ട്. വെള്ളത്തിനടിയില്‍ കാണാതായ ഓഷ്യന്‍ ഗേറ്റിന്റെ ടൈറ്റന്‍ അന്തര്‍ വാഹിനി ഇപ്പോള്‍ നേരിടുന്നത് നിരവധി പ്രശ്‌നങ്ങളാണ്. അവ എന്തൊക്കെയെന്ന് പരിശോധിച്ചാല്‍…

ഒരുപാട് ഓഫ് ദി ഷെല്‍ഫ് പാര്‍ട്‌സ് ഉണ്ട് ഓഷ്യന്‍ ഗേറ്റിന്റെ ടൈറ്റന്‍ അന്തര്‍ വാഹിനിക്ക്. ഉദാഹരണത്തിന് ഇതിനെ നിയന്ത്രിക്കാന്‍ വേണ്ടി ഉപയോഗിക്കുന്നത് ഒരു വീഡിയോ ഗെയിംന്റെ കണ്‍ട്രോളര്‍ ജോയ്സ്റ്റിക്ക് ആണ്. ഇതിന്റെ ഉള്ളില്‍ രണ്ടു കമ്പ്യൂട്ടറുകളും, പുറത്തേക്ക് നോക്കാനുള്ള, 21 ഇഞ്ച് വ്യാസമുള്ള ഒരു റൌണ്ട് പോര്‍ട്ട് ഹോളും ആണ് ഉള്ളത്. ഇതിന്റെ കാര്‍ബണ്‍ ഫൈബര്‍ ഹള്‍ – ട്യൂബ് – നാസയും വാഷിംഗ്ടണ്‍ സര്‍വകലാശാലയും ചേര്‍ന്ന് വികസിപ്പിച്ചെടുത്തതാണ്. ഇതൊക്കെ പ്രവര്‍ത്തിച്ചിട്ടുണ്ടാവുമോ എന്നതാണ് പ്രധാന ആശങ്ക.

അകത്തെ ആകെ ഉള്ള സേഫ്റ്റി ഗിയര്‍ ഒരു ഫയര്‍ എക്സ്റ്റിംഗ്വിഷറും ഫയര്‍ മാസ്‌കുകളും മാത്രമാണ്. എന്തെങ്കിലും പ്രശ്‌നം ഉണ്ടായാല്‍ അവര്‍ക്ക് വേറെ ഒന്നും ചെയ്യാനില്ല. കടലിന്റെ ഉപരിതലത്തിലേക്ക് പൊങ്ങി വരിക എന്ന ഒരു വഴി മാത്രമേ രക്ഷപ്പെടാന്‍ ഉള്ളൂ. അതിന് റിഡന്റന്റായുള്ള ഏഴു മാര്‍ഗങ്ങള്‍ ഈ സബ് മറൈന്റെ ഡിസൈന്റെ ഭാഗമായി ഉണ്ട്. ഒന്ന് ഫെയില്‍ ആയാല്‍ അടുത്തത് അങ്ങനെ. സാന്‍ഡ് ബാഗ്സ് ഡ്രോപ്പ് ചെയ്യാം, ലീഡ് പൈപ്പ്‌സ് ഡ്രോപ്പ് ചെയ്യാം, ഒരു ബലൂണ്‍ ഉണ്ട് അത് വീര്‍പ്പിക്കാം, ത്രസ്റ്റെര്‍സ് ഉപയോഗിക്കാം. വെയ്റ്റ് കുറച്ച് പൊങ്ങി വരാന്‍ വേണ്ടി, ഈ പേടകത്തിന്റെ ലെഗ്ഗുകള്‍ ജെറ്റിസണ്‍ ചെയ്യാം. ഇതിനകത്തുള്ള ആളുകള്‍ ബോധം കെട്ട് കിടക്കുകയാണ് എങ്കില്‍ പോലും ഓട്ടോമാറ്റിക് ആയി പേടകം, ഇത്ര മണിക്കൂര്‍ കഴിഞ്ഞാല്‍ പൊങ്ങി വരാന്‍ കണക്കാക്കി ആണ് ഇതിന്റെ ഡിസൈന്‍.

വെള്ളത്തില്‍ ഇത്ര നേരം കിടന്നു കഴിഞ്ഞാല്‍ ഇതിലെ സാന്‍ഡ് ബാഗുകളെ ഹോള്‍ഡ് ചെയ്തിരിക്കുന്ന ഹുക്കുകള്‍ ഉരുകി പോവും. ഡിസൈന്‍ പ്രകാരം ഇത്രയും നേരം കഴിയുമ്പോള്‍ ഓട്ടോമാറ്റിക് ആയി ഇത് മുകളില്‍ വരേണ്ടതാണ്. മറ്റൊരു പ്രശ്‌നം ഉള്ളത് ഈ സബ്മറൈന്‍ മൊത്തം വെള്ള നിറമാണ്. ഇതിന് മുകളില്‍ വന്ന് കടലിന്റെ ഉപരിതലത്തില്‍ അന്തര്‍വാഹിനി പതിഞ്ഞു കിടക്കുന്നുണ്ട് എങ്കിലും, ആകാശത്തുകൂടി റോന്തു ചുറ്റുന്ന വിമാനങ്ങളുടെ കണ്ണില്‍ ഇത് പെടണം എന്നില്ല. എന്ന് മാത്രമല്ല, ഇത് മുകളില്‍ എത്തി, ക്രൂവിനു ബോധം ഉണ്ട് എങ്കില്‍ പോലും അവര്‍ക്ക് പുറത്ത് കടക്കാന്‍ ആവില്ല. 18 ബോള്‍ട്ട് മുറുക്കി ആണ് ഈ സബ് മറൈന്‍ വാട്ടര്‍ ടൈറ്റ് ആക്കുന്നത്. അത് പുറത്തു നിന്ന് മറ്റൊരു ക്രൂവിന്റെ സഹായത്തോടെ മാത്രമേ തുറക്കാന്‍ സാധിക്കുകയുള്ളൂ.

LEAVE A REPLY

Please enter your comment!
Please enter your name here