പി പി ചെറിയാൻ
ചെൽസി: വ്യാജരേഖകൾ ചമച്ച് വീട് വാങ്ങാൻ ശ്രമിച്ച പോലീസ് മേധാവി ഷോൺ മക്കിബിനെ സ്ഥാനത്ത് നിന്ന് നീക്കം ചെയ്യാൻ വോട്ട് ചെയ്തു ചെൽസി ടൗൺ ബോർഡ്. വ്യാജരേഖകൾ ചമച്ച് വീട് വാങ്ങാൻ ശ്രമിച്ച കുറ്റത്തിന് മക്കിബിൻ വെള്ളിയാഴ്ച അറസ്റ്റിലായതിന് പിന്നാലെയാണ് നടപടി. ചൊവ്വാഴ്ച രാത്രി നടന്ന മീറ്റിംഗിൽ ഏകദേശം ഒരു ഡസനോളം ആളുകൾ പങ്കെടുത്തു.
വ്യാജ ആധാരം ഉപയോഗിച്ച് സ്വത്ത് സമ്പാദിക്കാൻ ശ്രമിച്ചതിനും തട്ടിപ്പിനായി കമ്പ്യൂട്ടർ ഉപയോഗിച്ചതിനുമാണ് മക്കിബെൻ അറസ്റ്റിലായിരിക്കുന്നത്. വീട് വാങ്ങുന്നതിനു വേണ്ടി തനിക്ക് യഥാർത്ഥത്തിൽ ഉള്ളതിനേക്കാൾ കൂടുതൽ പണം തന്റെ അക്കൗണ്ടിൽ ഉണ്ടെന്ന് കാണിക്കാൻ മക്കിബെൻ ബാങ്ക് സ്റ്റേറ്റ്‌മെന്റുകൾ ഡിജിറ്റൽ എഡിറ്റ് ചെയ്തതായി അന്വേഷണ ഉദ്യോഗസ്ഥർ പറയുന്നു.
329,000 ഡോളറിന് ചെൽസിയിൽ വീട് വാങ്ങാനായിരുന്നു മക്കിബിന്റെ ശ്രമമെന്നാണ് അന്വേഷണ ഉദ്യോഗസ്ഥർ പറയുന്നത്. രണ്ട് ബാങ്ക് അക്കൗണ്ടുകളിലായി 400,000 ഡോളറിലധികം തന്റെ കൈവശം ഉണ്ടെന്ന് കാണിക്കാൻ ഇയാൾ വ്യാജ ബാങ്ക് സ്റ്റേറ്റ്‌മെന്റുകൾ ഉണ്ടാക്കിയതായി ഉദ്യോഗസ്ഥർ പറയുന്നു. മക്കിബെന് ഒരു ബാങ്കിൽ അക്കൗണ്ട് ഇല്ലായിരുന്നുവെന്നും മറ്റൊന്നിൽ 6,000 ഡോളറിൽ കൂടുതൽ ഉണ്ടായിരുന്നില്ലെന്നും കോടതി രേഖകൾ പറയുന്നു.