കര്‍ണാടകയിൽ കോവിഡ് കാലത്ത് നാല്പതിനായിരം കോടി രൂപയുടെ ക്രമക്കേട് മുന്‍ സര്‍ക്കാരുകള്‍ നടത്തിയെന്ന ആരോപണവുമായി പാര്‍ട്ടി എംഎല്‍എ. ബിജെപി എംഎല്‍എയും മുതിര്‍ന്ന നേതാവുമായ ബസന ഗൗഡ പാട്ടില്‍ യാതനാലാണ് ആരോപണവുമായി നേതൃത്വത്തെ വെട്ടിലാക്കിയിരിക്കുന്നത്. കോവിഡ് വ്യാപനം രൂക്ഷമായ 2020 കാലഘട്ടം മുതല്‍ ബി എസ് യെദ്യൂരപ്പ സര്‍ക്കാരും തുടര്‍ന്നുവന്ന ബസവരാജ് ബൊമ്മെ സര്‍ക്കാരും മാസ്‌ക് വാങ്ങിയതിലും കോവിഡ് പ്രതിരോധ സാമഗ്രികള്‍ വാങ്ങിയതിലും നടത്തിയ കോടികളുടെ ക്രമക്കേടാണ് വിജയപുരം എംഎല്‍എ മാധ്യമ പ്രവര്‍ത്തകര്‍ക്ക് മുന്നില്‍ വെളിപ്പെടുത്തിയിരിക്കുന്നത്.
ബിജെപി തന്നെ പുറത്താക്കിയാൽ പോലും കോവിഡിന്റെ മറവില്‍ നടന്ന കൊള്ള തുറന്നു കാട്ടാനാണ് തീരുമാനം. അത്രയ്ക്ക് അഴിമതിയായാണ് ബിജെപി സര്‍ക്കാര്‍ കാണിച്ചതെന്ന് പറയാന്‍ മടിയില്ല, കള്ളന്‍ ആരായാലും കള്ളന്‍ തന്നെയാണ്. 45 രൂപയ്ക്കു കിട്ടുന്ന മാസ്‌ക് വാങ്ങാന്‍ 485 രൂപ സര്‍ക്കാര്‍ ഖജനാവില്‍ നിന്നെടുത്തു ചെലവഴിച്ചു. ഇത്തരത്തില്‍ കോവിഡ് പ്രതിരോധ പ്രവര്‍ത്തനത്തിന്റെ പേരില്‍ കോടികള്‍ കൊള്ളയടിച്ചിരിക്കുകയാണ് മുന്‍ സര്‍ക്കാര്‍.
ബിജെപി കര്‍ണാടക ഘടകത്തിലെ ബി എല്‍ സന്തോഷ് പക്ഷ നേതാവായ യത്‌നാല്‍ ഈ വെളിപ്പെടുത്തലിലൂടെ ലക്ഷ്യം വയ്ക്കുന്നത് മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന നേതാവുമായ ബി എസ് യെദ്യൂരപ്പ പക്ഷത്തെയാണ്. യത്‌നാല്‍ അടക്കമുള്ള ഒരുപറ്റം എംഎല്‍എമാരായിരുന്നു ബി എസ് യെദ്യൂരപ്പയുടെ അപ്രമാദിത്യം അവസാനിപ്പിക്കാന്‍ ദേശീയ നേതൃത്വത്തെ കണ്ട് നേതൃമാറ്റം ആവശ്യപ്പെട്ടത്. യെദ്യുരപ്പയുടെ മകന്‍ വിജയേന്ദ്രക്കു നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ടിക്കറ്റ് നല്‍കുന്നതിലും ബിജെപി അധ്യക്ഷ പദവി നല്‍കുന്നതിലുമൊക്കെ യത്‌നാല്‍ പ്രതിഷേധിച്ചിരുന്നു.