പത്തുവയസുകാരി വൈഗയെ അച്ഛന്‍ സനു മോഹന്‍ ശ്വാസം മുട്ടിച്ച് കൊലപെടുത്തിയ കേസില്‍ വിധി ഇന്ന്. 3400 പേജുള്ള കുറ്റപത്രമാണ് പ്രതിക്കെതിരെ പൊലീസ് സമർപ്പിച്ചിരിക്കുന്നത്. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരായ അതിക്രമ കേസുകള്‍ പരിഗണിക്കുന്ന എറണാകുളം പ്രത്യേക കോടതിയാണ് വിധി പറയുന്നത്. കെ സോമനാണ് ജഡ്ജ്.
2021 മാര്‍ച്ച് 21നാണ് പ്രൊസിക്യൂഷന്‍ കേസിന് ആധാരമായ സംഭവം. കളമശേരി മുട്ടാർ പുഴയിൽ മരിച്ചനിലയിൽ 11കാരിയായ വൈഗയെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ആലപ്പുഴയിലെ ബന്ധുവീട്ടില്‍ നിന്ന് അമ്മാവനെ കാണിക്കാനെന്ന് പറഞ്ഞാണ് സനു മോഹന്‍ മകളെ കൂട്ടിക്കൊണ്ടുവന്നത്. തുടർന്ന് എറണാകുളം കങ്ങരപ്പടിയിലെ ഫ്‌ളാറ്റില്‍ എത്തിച്ച് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി. മൃതദേഹം മുട്ടാര്‍ പുഴയില്‍ ഉപേക്ഷിച്ചു. കൊലപാതക ശേഷം മൊബൈല്‍ ഫോണുകള്‍ ഉപേക്ഷിച്ച് പ്രതി സംസ്ഥാനം വിടുകയായിരുന്നു.
ഒരു മാസത്തെ തെരച്ചിലിനൊടുവിൽ കർണാടകയിലെ കാർവാറിൽ നിന്ന് സനുമോഹൻ പിടിയിലായതോടെയാണ് ക്രൂര കൊലപാതകത്തിൻറെ ചുരുളഴിയുന്നത്. മകളെ ഇല്ലാതാക്കുകയായിരുന്നു അച്ഛൻറെ ലക്ഷ്യം. വൈഗയെ കങ്ങരപ്പടിയിലെ ഫ്‌ളാറ്റിൽ കൊണ്ടുവന്ന് മകളെ മദ്യം നൽകിയ ശേഷം ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയും മൃതദേഹം മുട്ടാർ പുഴയിൽ ഉപേക്ഷിക്കുകയുമായിരുന്നു. കൊലപാതകം, തെളിവുനശിപ്പിക്കൽ എന്നീ വകുപ്പുകൾക്ക് പുറമേ ജുവനൈൽ ജസ്റ്റിസ് ആക്ടും പ്രതിക്കെതിരെ ചുമത്തിയിട്ടുണ്ട്.