ലോക്‌സഭ തിരഞ്ഞെടുപ്പ് തൊട്ടടുത്തെത്തി നിൽക്കെ, തൃണമൂല്‍ കോണ്‍ഗ്രസിനെതിരെ കടുത്ത വിമര്‍ശനവുമായി കോണ്‍ഗ്രസ്. ബംഗാളില്‍ 42ല്‍ രണ്ട് സീറ്റുകള്‍ മാത്രം വാഗ്ദാനം ചെയ്തതാണ് കോൺഗ്രസിനെ ചൊടിപ്പിച്ചത്. മമത ബാനര്‍ജി നരേന്ദ്രമോദിയെ സേവിക്കുന്ന തിരക്കിലാണെന്നും കോണ്‍ഗ്രസുമായി സഖ്യമുണ്ടാക്കാന്‍ അവർക്ക് താല്പര്യമില്ലെന്നും കോൺഗ്രസ് കുറ്റപ്പെടുത്തി. മമതയുടെ ഔദാര്യം കോണ്‍ഗ്രസിന് വേണ്ടെന്നും കൂടുതല്‍ സീറ്റുകളില്‍ ഒറ്റക്ക് വിജയിക്കാനാവുമെന്നും ബംഗാള്‍ സംസ്ഥാന അദ്ധ്യക്ഷന്‍ അധിര്‍ രഞ്ജന്‍ ചൗധരി പറഞ്ഞു.
തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്വന്തം നിലക്ക് മത്സരിക്കാമെന്നും അധിര്‍ രഞ്ജന്‍ ചൗധരി പറഞ്ഞു. ‘മമത ബാനര്‍ജിയുടെ യഥാര്‍ത്ഥ താല്‍പര്യം പുറത്തുവന്നിരിക്കുന്നു. കോണ്‍ഗ്രസിന് രണ്ട് സീറ്റുകള്‍ തരാമെന്നാണ് അവര്‍ പറയുന്നത്. ആ സീറ്റുകളില്‍ നേരത്തെ തന്നെ കോണ്‍ഗ്രസ് എംപിമാരാണ്. എന്താണ് അവര്‍ പുതുതായി തരുന്നത്?. ആ രണ്ടു സീറ്റുകളിലും ഞങ്ങള്‍ വിജയിച്ചത് മമത ബാനര്‍ജിയെയും ബിജെപിയെയും പരാജയപ്പെടുത്തിയാണ്. എന്താണ് അവര്‍ പ്രത്യേകമായി ഞങ്ങള്‍ക്ക് ചെയ്യുന്നത്?’, അധിര്‍ രഞ്ജന്‍ ചൗധരി പറഞ്ഞു.