അമേരിക്കയിലെ സ്കൂളിൽ നടന്ന വെടിവെപ്പിൽ ആറാം ക്ലാസുകാരൻ കൊല്ലപ്പെട്ടു. അഞ്ച് പേർക്ക് പരുക്കേറ്റു. അയോവയിലെ പെറി ഹൈസ്‌കൂളിലാണ് വെടിവെപ്പ് നടന്നത്. പ്രതിയെന്ന് സംശയിക്കുന്ന 17 കാരനായ പെറി ഹൈസ്‌കൂൾ വിദ്യാർത്ഥി ഡിലൻ ബട്‌ലർ സ്‌കൂളിൽ സ്വയം വെടിയേറ്റ് മരിച്ചതായി അയോവ ഡിവിഷൻ ഓഫ് ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ അസിസ്റ്റന്റ് ഡയറക്ടർ മിച്ച് മോർട്ട്‌വെഡ് പറഞ്ഞു. പമ്പ് ആക്ഷൻ ഷോട്ട്ഗണും ചെറിയ കാലിബർ കൈത്തോക്കുമായിരുന്നു പ്രതിയുടെ കൈവശമെന്നും അദ്ദേഹം പറഞ്ഞു. വ്യാഴാഴ്ച രാവിലെ സ്കൂൾ തുറക്കുന്നതിന് മുൻപാണ് വെടിവെപ്പ് നടന്നത്.
വെടിയേറ്റ മൂന്ന് പേരെ ആംബുലൻസിൽ ഡെസ് മോയിൻസിലെ അയോവ മെത്തഡിസ്റ്റ് മെഡിക്കൽ സെന്ററിലേക്ക് കൊണ്ടുപോയി. മറ്റുള്ളവരെ ഡെസ് മോയിൻസിലെ രണ്ടാമത്തെ ആശുപത്രിയിലേക്ക് മാറ്റിയതായി മേഴ്‌സി വൺ ഡെസ് മോയിൻസ് മെഡിക്കൽ സെന്റർ വക്താവ് സ്ഥിരീകരിച്ചു.
അവധിക്ക് ശേഷം പുതിയ സെമസ്റ്റർ ആരംഭിക്കാനിരിക്കെയാണ് വെടിവെപ്പ് ഉണ്ടായിരിക്കുന്നത്. ഇതേ തുടർന്ന് അധികൃതർ സ്‌കൂളിന് അവധി നൽകി. തോക്കുമായെത്തിയ അക്രമി യാതൊരു പ്രകോപനവുമില്ലാതെ വെടിയുതിർക്കുകയായിരുന്നു.