ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ നടത്തിയ വിവാദ പരാമർശത്തിൽ മൂന്ന് മന്ത്രിമാരെ സസ്‌പെൻഡ് ചെയ്ത് മാലിദ്വീപ് സർക്കാർ. ഗൗരവമേറിയ വിഷയത്തിൽ ഇന്ത്യ ഔദ്യോഗികമായി അതൃപ്തി അറിയിച്ചതിന് പിന്നാലെയാണ് മാലിദ്വീപ് സർക്കാരിന്റെ നടപടി. മന്ത്രിമാരായ മറിയം ഷിവുന, മൽഷൻ, ഹസൻ സിഹാൻ എന്നിവരെയാണ് സസ്പെൻഡ് ചെയ്തത്. മന്ത്രിമാരുടെ പരാമർശം വ്യക്തിപരമാണെന്നും ഇത്തരം അപകീർത്തികരമായ പരാമർശങ്ങൾ നടത്തുന്നതിനെതിരെ നടപടിയെടുക്കാൻ മടിക്കില്ലെന്നും വ്യക്തമാക്കി മാലിദ്വീപ് സർക്കാർ നേരത്തെ പ്രസ്താവനയിറക്കിയിരുന്നു.
മന്ത്രിമാരുടെ വിവാദ പരാമർശത്തിന് പിന്നാലെ മാലദ്വീപിലേക്കുള്ള 8,000 ഹോട്ടൽ ബുക്കിംഗുകളും 2,500 വിമാന ടിക്കറ്റുകളും ഇന്ത്യക്കാർ റദ്ദാക്കിയതായാണ് റിപ്പോർട്ട്. പിന്നാലെയാണ് പ്രശ്നപരിഹാരമാർഗങ്ങളുമായി മാലിദ്വീപ് സർക്കാർ രംഗത്ത് വന്നത്. വിവാദ പരാർശത്തിനെതിരെ വ്യാപക പ്രതിഷേധമുയർന്ന പശ്ചാത്തലത്തിൽ ആണ് നടപടി.