ഗുജറാത്തിൽ വൻ നിക്ഷേപത്തിനൊരുങ്ങി രാജ്യത്തെ ഏറ്റവും സമ്പന്നനായ ഗൗതം അദാനി. വമ്പൻ നിക്ഷേപങ്ങൾ ലക്ഷ്യമിട്ട് നടത്തുന്ന വൈബ്രന്‍റ് ഗുജറാത്ത് സമ്മിറ്റിലാണ് അദ്ദേഹത്തിന്റെ വമ്പൻ ഓഫ്ഫർ. 2 ലക്ഷം കോടിയിലധികം രൂപ നിക്ഷേപിക്കുമെന്നു അദാനി പ്രഖ്യാപിച്ചു. ഇത് ഒരു ലക്ഷം തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്ന് ഗൗതം അദാനി പറഞ്ഞു. കഴിഞ്ഞ ഉച്ചകോടിയിൽ വാഗ്ദാനം ചെയ്ത 55,000 കോടിയിൽ, അദാനി ഗ്രൂപ്പ് ഇതിനകം 50,000 കോടി ചെലവഴിച്ചതായും അദാനി കൂട്ടിച്ചേർത്തു.
ബഹിരാകാശത്ത് നിന്ന് പോലും കാണാൻ കഴിയുന്ന ഒരു ഗ്രീൻ എനർജി പാർക്ക് നിർമ്മിക്കാൻ അദാനി ഗ്രൂപ് ലക്ഷ്യമിടുന്നതായും 25 ചതുരശ്ര കിലോമീറ്ററിൽ വ്യാപിച്ചുകിടക്കുന്നതായിരിക്കും അതെന്നും അദാനി കൂട്ടിച്ചേർത്തു. 2014 മുതൽ, ജിഡിപിയിൽ ഇന്ത്യ 185 ശതമാനം വളർച്ചയും പ്രതിശീർഷ വരുമാനത്തിൽ 165 ശതമാനം വളർച്ചയും നേടിയിട്ടുണ്ടെന്നും അദാനി വ്യക്തമാക്കി.
അതേസമയം, ഗുജറാത്തിലെ ഹസാരിയയിൽ ഇന്ത്യയിലെ ആദ്യത്തെ കാർബൺ ഫൈബർ ഫെസിലിറ്റി തുടങ്ങുമെന്ന് മുകേഷ് അംബാനിയുടെ പ്രഖ്യാപനം ഉണ്ട്. ഒപ്പം ഗുജറാത്തിൽ 3200കോടി രൂപയുടെ അധികനിക്ഷേപം നടത്തുമെന്ന് സുസുക്കി ഗ്രൂപ്പ് അറിയിച്ചിട്ടുണ്ട്.
ഗാന്ധി നഗറിലെ മഹാത്മാ മന്ദിറിൽ പ്രധാനമന്ത്രി നരേന്ദ്രമോദിാണ് വൈബ്രന്‍റ് ഗുജറാത്ത് സമ്മിറ്റിന് തുടക്കം കുറിച്ചത്. യുഎഇ പ്രസിഡന്‍റ് ഷെയ്ക്ക് മുഹമ്മദ് ബിൻ സയദ് അൽ നഹ്യാൻ മുഖ്യാതിഥിയായിരുന്നു.