പി പി ചെറിയാൻ
2018-നും 2022-നും ഇടയിൽ യു എസ് സ്‌കൂളുകളിൽ റിപ്പോർട്ട് ചെയ്യപ്പെട്ട വിദ്വേഷ കുറ്റകൃത്യങ്ങൾ ഇരട്ടിയായതായി എഫ് ബി ഐ. റിപ്പോർട്ട് ചെയ്യപ്പെട്ടതിൽ കറുത്തവർഗ്ഗക്കാരായ വിദ്യാർത്ഥികളാണ് ഏറ്റവും കൂടുതൽ ഇരകളാക്കപ്പെട്ടത്. എൽജിബിടിക്യുയും ജൂത വിദ്യാർത്ഥികളുമാണ് കൂടുതലായി വിദ്വേഷ കുറ്റകൃത്യങ്ങൾക്ക് ഇരകളാക്കപ്പെട്ട മറ്റുള്ള വിഭാഗങ്ങൾ.
ഫെഡറൽ ഗവൺമെൻ്റ് ഈ വിഷയത്തിൽ ആദ്യം പുറപ്പെടുവിച്ച റിപ്പോർട്ട് അനുസരിച്ച് എലിമെൻ്ററി സ്‌കൂളുകളിലും സെക്കൻഡറി സ്‌കൂളുകളിലും കോളേജുകളിലും 2022-ൽ ഏകദേശം 1,300 വിദ്വേഷ കുറ്റകൃത്യങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടു. 2018-ൽ ഇത് 700-മാത്രമായിരുന്നു. അതായത് ഏകദേശം 90 ശതമാനം വർധനവാണ് വിദ്വേഷ കുറ്റകൃത്യങ്ങളിൽ ഉണ്ടായിരിക്കുന്നത്.
യുഎസിലെ 10 വിദ്വേഷ കുറ്റകൃത്യങ്ങളിൽ ഒന്ന് സ്‌കൂളുകളിൽ നടക്കുന്നു. കുറ്റകൃത്യങ്ങളിൽ മൂന്നിൽ രണ്ട് ഭാഗവും നടന്നത് കിൻ്റർഗാർട്ടൻ മുതൽ പന്ത്രണ്ടാം ക്ലാസ് വരെയുള്ള സ്കൂളുകളിലാണ്. പല ഇരകളും ഭയം കാരണം തങ്ങളുടെ അനുഭവങ്ങൾ പോലീസിനെ അറിയിക്കുന്നില്ലെന്ന് വിദഗ്ധർ പറയുന്നു.ഹമാസ് പോരാളികൾ ഇസ്രായേലിനെ ആക്രമിച്ചതിന് ശേഷം ഒക്ടോബറിൽ ആരംഭിച്ച ഗാസയിലെ യുദ്ധം, യുഎസിലുടനീളം യഹൂദവിരുദ്ധവും ഇസ്ലാമോഫോബിക് സംഭവങ്ങളും വർദ്ധിക്കുന്നതിലേക്ക് നയിച്ചതായി അഭിഭാഷക ഗ്രൂപ്പുകൾ പറയുന്നു.