ന്യൂഡല്‍ഹി: ലോക്സഭയില്‍ പ്രതിപക്ഷത്തെ കടന്നാക്രമിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ഇനിയും കുറേ വര്‍ഷം പ്രതിപക്ഷത്തിരിക്കാന്‍ സാധിക്കുന്നതില്‍ അവരെ അഭിനന്ദിക്കുന്നു. പതിറ്റാണ്ടുകള്‍ നിങ്ങള്‍ ഭരണപക്ഷത്തിരുന്നത് പോലെ, പ്രതിപക്ഷത്തും ഇരിക്കും. ജനം അതിനായി നിങ്ങളെ ആശിര്‍വദിക്കുമെന്നും പ്രധാനമന്ത്രി പരിഹസിച്ചു. രാഷ്ട്രപതിയുടെ പ്രസംഗത്തിനുള്ള നന്ദിപ്രമേയ ചര്‍ച്ചയ്ക്ക് മറുപടി പറയുകയായിരുന്നു പ്രധാനമന്ത്രി നരേന്ദ്രമോദി.

‘നിങ്ങളില്‍ പലരും തിരഞ്ഞെടുപ്പില്‍ മത്സരിക്കാനുള്ള ധൈര്യം പോലും നഷ്ടപ്പെട്ടിരിക്കുകയാണ്. കഴിഞ്ഞ തവണയും നിങ്ങളില്‍ ചിലര്‍ സീറ്റുകള്‍ മാറി, ഇത്തവണയും സീറ്റ് മാറാന്‍ പലരും ശ്രമിക്കുന്നതായി കേള്‍ക്കുന്നുണ്ട്. ലോക്‌സഭയ്ക്ക് പകരം രാജ്യസഭയിലേക്ക് പോകാന്‍ ഇപ്പോള്‍ പലര്‍ക്കും ആഗ്രഹമുണ്ടെന്നും കേള്‍ക്കുന്നു. സാഹചര്യം വിലയിരുത്തി പലരും അവരുടെ വഴി നോക്കുകയാണ്. കുറേക്കാലം അവിടെ തന്നെ ഇരിക്കാം എന്ന നിലയ്ക്കാണ് പ്രതിപക്ഷത്തിന്റെ നടപടി.’ പ്രധാനമന്ത്രി പറഞ്ഞു.

പ്രതിപക്ഷമെന്ന നിലയ്ക്കുള്ള ഉത്തരവാദിത്തം നിറവേറ്റുന്നതില്‍ പ്രതിപക്ഷം പരാജയപ്പെട്ടു. രാജ്യത്തിന് ഒരു മികച്ച പ്രതിപക്ഷത്തെ വേണമെന്നാണ് എപ്പോഴത്തെയും പോലെ പറയാനുള്ളതെന്നും മോദി പറഞ്ഞു. രാഷ്ട്രപതിയുടെ പ്രസംഗത്തില്‍ ന്യൂനപക്ഷത്തിനായി ഒന്നുമില്ലല്ലോയെന്ന പ്രതിപക്ഷ എംപിയുടെ ആരോപണത്തില്‍ ‘ഒരുപക്ഷെ നിങ്ങളുടെ നാട്ടില്‍ മത്സ്യത്തൊഴിലാളികള്‍ ന്യൂനപക്ഷത്തില്‍ നിന്നുള്ളവരല്ലായിരിക്കാം, ഒരുപക്ഷേ നിങ്ങളുടെ നാട്ടില്‍ മൃഗങ്ങളെ മേയ്ക്കുന്നവര്‍ ന്യൂനപക്ഷത്തില്‍ നിന്നുള്ളവരല്ലായിരിക്കാം, ഒരുപക്ഷേ നിങ്ങളുടെ നാട്ടില്‍ സ്ത്രീകള്‍ ന്യൂനപക്ഷത്തില്‍ നിന്നുള്ളവരല്ലായിരിക്കാം. എന്താണ് സംഭവിച്ചത്. വിഭജനത്തെ കുറിച്ച് എത്ര നാള്‍ നിങ്ങള്‍ ചിന്തിച്ചുകൊണ്ടിരിക്കും? എത്രകാലം നിങ്ങള്‍ സമൂഹത്തെ വിഭജിച്ചുകൊണ്ടേയിരിക്കും?’ എന്നായിരുന്നു പ്രധാനമന്ത്രിയുടെ മറുപടി.

തുടര്‍ച്ചയായ മുന്നാം എന്‍ഡിഎ ഭരണത്തില്‍ ഇന്ത്യ ലോകത്തിലെ മൂന്നാമത്തെ സാമ്പത്തിക ശക്തിയായി ഉയരുമെന്ന് ആത്മവിശ്വാസത്തോടെ പറയാന്‍ സാധിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു. ഇതാണ് മോദിയുടെ ഗ്യാരണ്ടിയെന്നും നരേന്ദ്ര മോദി കൂട്ടിച്ചേര്‍ത്തു. ദരിദ്രര്‍ക്കായി 4 കോടി വീടുകള്‍ നമ്മള്‍ നിര്‍മ്മിച്ചു നല്‍കി. കോണ്‍ഗ്രസിന്റെ വേഗതയിലാണ് ഈ വീടുകള്‍ നിര്‍മ്മിച്ചു നല്‍കുന്നതെങ്കില്‍ നൂറ് വര്‍ഷം എടുക്കുമായിരുന്നു. അപ്പോഴേക്കും അഞ്ച് തലമുറ കഴിയുമെന്നും മോദി പരിഹസിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here