തിരുവനന്തപുരം: കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തലയെ പുതിയ പ്രതിപക്ഷ നേതാവായി തിരഞ്ഞെടുത്തു. കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി യോഗമാണ് ഇതു സംബന്ധിച്ച് തീരുമാനമെടുത്തത്. തീരുമാനം ഹൈക്കമാന്‍ഡ് അംഗീകരിച്ചു. ചെന്നിത്തലയെ പ്രതിപക്ഷ നേതാവായി തിരഞ്ഞെടുത്ത കാര്യം കോണ്‍ഗ്രസ് ഘടകക്ഷി നേതാക്കളെ ഔദ്യോഗികമായി അറിയിച്ചു. 

ഇന്ദിരാഭവനില്‍ ഉച്ചയ്ക്ക് 12 മണിയോടെ ആരംഭിച്ച പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തില്‍ ഉമ്മന്‍ ചാണ്ടിയാണ് ചെന്നിത്തലയുടെ പേര് നിര്‍ദ്ദേശിച്ചത്. തുടര്‍ന്ന് ഐകകണ്ഠേനയാണ് ചെന്നിത്തലയെ തിരഞ്ഞെടുത്തതെന്നാണ് റിപ്പോര്‍ട്ട്.

ചെന്നിത്തലയെ പ്രതിപക്ഷ നേതാവാക്കുന്നത് സംബന്ധിച്ച് കഴിഞ്ഞ ദിവസം ഉമ്മന്‍ ചാണ്ടി, കെ.പി.സി.സി പ്രസിഡന്റ് വി.എം സുധീരന്‍, രമേശ് ചെന്നിത്തല എന്നിവര്‍ നടത്തിയ കൂടിക്കാഴ്ചയില്‍ തീരുമാനമായിരുന്നു.

പ്രതിപക്ഷ നേതൃസ്ഥാനം സംബന്ധിച്ച് പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തില്‍ അഭിപ്രായഭിന്നത ഉണ്ടായതായും യോഗത്തിന് മുമ്പ് തന്നെ നേതാക്കളെ തീരുമാനിച്ചതിനെതിരെ കെ. മുരളീധരന്‍ കെ.പി.സി.സി പ്രസിഡന്റിന് കത്ത് നല്‍കിയതായും നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. തിരഞ്ഞെടുപ്പിലെ തിരിച്ചടിയുടെ ഉത്തരവാദിത്വം ഏറ്റെടുത്ത് ഉമ്മന്‍ ചാണ്ടി പ്രതിപക്ഷനേതാവാകാനില്ലെന്ന് നേതൃത്വത്തെ അറിയിച്ചിരുന്നു