ന്യൂഡല്‍ഹി: ഇന്ത്യയിലെ രാജ്യാന്തര വിമാനത്താവളങ്ങളില്‍ വന്നിറങ്ങുന്ന പ്രവാസികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്കൊരു സന്തോഷവാര്‍ത്ത. ഇനി മുതല്‍ നിബന്ധനകള്‍ക്കു വിധേയമായി, 50,000 രൂപ വരെയുള്ള സാധനങ്ങള്‍ ഇനി തീരുവ ഇളവോടെ വിദേശത്തുനിന്നു കൊണ്ടുവരാം. ഡ്യൂട്ടി ഫ്രീ ഷോപ്പുകളില്‍ നിന്നു യാത്രക്കാര്‍ക്കു വാങ്ങാവുന്ന സാധനങ്ങളുടെ വിലയായി നല്‍കാവുന്ന ഇന്ത്യന്‍ രൂപയുടെ പരിധിയും കുത്തനെ ഉയര്‍ത്തി. ബുദ്ധിമുട്ടുകള്‍ ഒഴിവാക്കാന്‍ ചില യാത്രക്കാര്‍ വിദേശത്തുനിന്നു സാധനങ്ങള്‍ വാങ്ങാതെ, ഇന്ത്യയിലെ വിമാനത്താവളങ്ങളിലെ ഡ്യൂട്ടി ഫ്രീ ഷോപ്പുകളെ ആശ്രയിക്കാറുണ്ട്. ഇങ്ങനെയുള്ളവര്‍ സാധനങ്ങളുടെ വില മുഴുവനായി വിദേശ കറന്‍സിയില്‍ അടയ്ക്കണമെന്നായിരുന്നു നേരത്തേ ഉണ്ടായിരുന്ന നിബന്ധന. പിന്നീട്, 5000 രൂപ വരെ ഇന്ത്യന്‍ കറന്‍സി നല്‍കാമെന്നാക്കി. ഈ പരിധിയാണ് ഇപ്പോള്‍ 25,000 രൂപയാക്കിയത്.

അതേസമയം, വില മുഴുവനായോ ഭാഗികമായോ വിദേശ കറന്‍സിയില്‍ നല്‍കുന്നതിന് ഇപ്പോഴും തടസ്സമില്ലെന്നു കസ്റ്റംസ് അറിയിച്ചു. വിദേശത്തു നിന്ന് ഇന്ത്യയിലേക്കു വരുമ്പോള്‍ 25,000 രൂപ വരെ ഇന്ത്യന്‍ കറന്‍സിയായി കൈവശം കരുതാനും ഇനി അനുവദിക്കും. രാജ്യാന്തര യാത്രക്കാരുടെ തീരുവ ഇളവുകളുടെ പരിധി ഉയര്‍ത്തിയിട്ടില്ലെന്നും കസ്റ്റംസ് അറിയിച്ചു. അതായത്, വിദേശത്തുനിന്നു കൊണ്ടുവരുന്നതും ഇന്ത്യയിലെ വിമാനത്താവളത്തില്‍ നിന്നു വാങ്ങിയതും ചേര്‍ത്ത് 50,000 രൂപ വരെയുള്ള ബാഗേജുകള്‍ക്കാണു കസ്റ്റംസ് തീരുവ സൗജന്യം ലഭിക്കുക.

രാജ്യാന്തരവിമാനത്താവളങ്ങളിലെ ഡ്യൂട്ടി ഫ്രീ ഷോപ്പുകളില്‍ നിന്നു സാധനങ്ങള്‍ വാങ്ങാവുന്നതിന്റെ പരിധി അഞ്ചിരട്ടിയായി വര്‍ധിപ്പിക്കുകയും ചെയ്തു. നിലവില്‍ 5000 രൂപയ്ക്കു വരെ സാധനങ്ങള്‍ വാങ്ങാമായിരുന്നത്, 25000 രൂപയായാണു വര്‍ധിപ്പിച്ചത്. ഡ്യൂട്ടി ഫ്രീ ഷോപ്പുകളില്‍ സാധനങ്ങളുടെ വില ഇന്ത്യന്‍ രൂപയിലും പ്രദര്‍ശിപ്പിക്കും. സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് എക്‌സൈസ് ആന്‍ഡ് കസ്റ്റംസ് ആറിന് ഇതു സംബന്ധിച്ച വിജ്ഞാപനമിറക്കി. വിദേശത്തു പോകുമ്പോഴും തിരിച്ചു വരുമ്പോഴും 25000 രൂപ കൈവശം വയ്ക്കാന്‍ യാത്രക്കാര്‍ക്ക് റിസര്‍വ് ബാങ്ക് 2015 ഡിസംബര്‍ മുതല്‍ അനുമതി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണു തത്തുല്യമായ തുകയ്ക്കുള്ള സാധനങ്ങള്‍ വാങ്ങാനും അനുമതി നല്‍കിയത്.

LEAVE A REPLY

Please enter your comment!
Please enter your name here