ഇന്ത്യയെന്നാല്‍ ഇന്ദിരയാണെന്ന് ഇന്ത്യന്‍ ജനതയെക്കൊണ്ട് പറയിച്ച വ്യക്തിത്വമാണ് ഇന്ദിരാജിയുടേത് . ആധുനിക ഇന്‍ഡ്യയുടെ ചരിത്രത്തില്‍ ഏറ്റവുമധികം ആവര്‍ത്തിക്കപ്പെട്ട പേരും ശ്രീമതി ഗാന്ധിയുടേതാണ്. ഭുവനേശ്വറില്‍ നടത്തിയ അവസാന പ്രസംഗത്തെക്കുറിച്ച് വാര്‍ത്താ മാധ്യമങ്ങളും പിറ്റേന്നത്തെ പത്രങ്ങളും എടുത്തു പറഞ്ഞിരുന്നത് ആരും മറക്കില്ല.

‘ഇന്ന് ഞാന്‍ ജീവനോടെയുണ്ട്, ഒരുപക്ഷേ, നാളെ ഉണ്ടായെന്ന് വരില്ല. എങ്കിലും എന്റെ മരണം വരെ, എന്റെ അവസാന ശ്വാസം വരെ ഞാന്‍ രാജ്യത്തിന് വേണ്ടി കര്‍മ്മനിരതയായിരിക്കും. എന്റെ ഓരോ തുള്ളി രക്തം കൊണ്ടും ഞാന്‍ ഈ രാജ്യത്തെ ഊര്‍ജസ്വലമാക്കുകയും ശക്തിപ്പെടുത്തുകയും ചെയ്യും. ഇനി രാജ്യ സേവനത്തിനിടെ മരിച്ചാല്‍ പോലും ഞാനതില്‍ അഭിമാനം കൊള്ളുന്നു. എന്റെ ഓരോ തുള്ളി രക്തവും ഈ രാജ്യം ശക്തവും ചലനാത്മകവും ആക്കാന്‍ ഞാന്‍ സംഭാവന ചെയ്യും”.ഈ വാക്കുകള്‍ ആണത്.

ജനനവും ജീവിതവും മരണവും മായാത്ത ചരിത്രമാക്കി മാറ്റിയ ഇതുപോലെ മറ്റൊരു വനിത പ്രിയദര്‍ശിനിക്ക് മുന്‍പും ശേഷവും ഇന്ത്യ കണ്ടിട്ടില്ല.
1928 ല്‍ പത്തു വയസ്സ് മാത്രം പ്രായമുള്ള കാലത്തു പ്രിയ പുത്രിക്ക് നെഹ്‌റു അയച്ച ലോക പ്രശസ്തമായ ”ഒരച്ഛന്‍ മകള്‍ക്കയച്ച കത്തുകള്‍” വായിച്ചു കൊണ്ടാണ് ഇന്ദിര ലോകത്തെ അറിഞ്ഞു തുടങ്ങിയത്. ലോകം ഒരു കുടുംബമാണെന്ന് ചിന്തിക്കാനും അതിനുസൃതമായി പ്രവര്ത്തിക്കാനും ആ ആദ്യകാല വായനകള്‍ തന്നെ ധാരാളമായിരുന്നു.

സ്വാതന്ത്ര സമര കോലാഹലങ്ങളുടെ വേലിയേറ്റങ്ങളില്‍ പ്രക്ഷുബ്ധമായിരുന്ന ഇന്ത്യയില്‍ അതിന്റെ നെടുംതൂണായിരുന്ന ഒരു കുടുംബത്തിലെ അംഗമായത് കൊണ്ട് തന്നെ ഇന്ത്യയുടെ ജീവന്‍ പരുവപ്പെടുന്നതും ശക്തിയാര്‍ജ്ജിക്കുന്നതും വളരെ അടുത്ത് നിന്ന് കണ്ടു കൊണ്ടാണ് അവര്‍ വളര്‍ന്നത്. കുഞ്ഞും നാളില്‍ കുട്ടികളുടെ പേരില്‍ ‘വാനര സേന’ രൂപീകരിച്ചു നേതാക്കള്‍ക്കുള്ള കത്തുകള്‍ ഒളിച്ചു കടത്തിയും പില്‍ക്കാലത്തു കിറ്റ് ഇന്ത്യ സമരത്തില്‍ പങ്കെടുത്തു ജയില്‍ വരിച്ചും മൂര്‍ച്ച കൊണ്ട ആ ജീവിതം അപ്രതീക്ഷിതമായ വഴിത്തിരിവികളിലൂടെ പലവുരു ചുറ്റിമറിഞ്ഞാണ് നെഹ്രുവാനന്തര ഇന്ത്യയുടെ ഭാഗദേയം നിര്‍ണ്ണയിക്കാന്‍ പ്രധാന മന്ത്രി പദത്തിലെത്തുന്നത്.

ലാല്‍ ബഹാദൂര്‍ ശാസ്ത്രിയുടെ ആകസ്മിക നിര്യാണത്തിന് ശേഷം ഇന്ത്യയുടെ പ്രധാനമന്ത്രി പദത്തിലേക്ക് കോണ്‍ഗ്രസ്സ് നേതൃത്വം ഇന്ദിരയെ ആനയിക്കുമ്പോള്‍ 49 വയസ്സുള്ള ആ വിധവക്ക് 49 കോടി ജനതയുടെ ഭാഗദേയം നിര്‍ണയിക്കാനുള്ള ശേഷിയുണ്ടോ എന്ന് സന്ദേഹിച്ചവര്‍ കുറവല്ല. അതീവ ബുദ്ധിവൈഭവമോ, നല്ല വാക്ചാതുരിയോ ഇല്ലാത്ത, ഇന്ദിരയെ, പാര്‍ലമെന്റില്‍ പോലും കൃത്യമായി മറുപടി പറയാന്‍ കഴിവില്ലാത്തവള്‍ എന്ന് പലരും പരിഹസിച്ചിരുന്നു.

പക്ഷെ, കാലം കരുതിവെച്ച അസാമാന്യ ധീരതയോടെ ഭരണയന്ത്രം തിരിച്ചു തുടങ്ങിയപ്പോള്‍ പില്‍ക്കാലത്തു ലോകം പറഞ്ഞു തുടങ്ങി ഇന്ത്യയെന്നാല്‍ ഇന്ദിരയാണ്.. 1971 ല്‍ ലോക ചരിത്രത്തില്‍ തന്നെ സമാനതകളോ, കേട്ട് കേള്‍വി പോലും ഇല്ലാത്ത യുദ്ധത്തിലൂടെ പാക്കസ്ഥാനെ തറ പറ്റിച്ചു ബംഗ്ലാദേശ് എന്ന രാജ്യം നിര്‍മ്മിച്ച് കൊടുത്തപ്പോള്‍ ആ ധീരതക്ക് മുന്‍പില്‍ ലോകം അമ്പരന്നതാണ്. ഡിസം. 4 ന് തുടങ്ങി 16 ന് യുദ്ധം അവസാനിക്കിമ്പോഴേക്കും, വെറും 13 ദിവസം കൊണ്ട് പാക്ക്‌സിസ്ഥാന്റെ 93,000 പട്ടാളക്കാരെ യുദ്ധ തടവുകാരാക്കി പിടിച്ചു, ബംഗ്‌ളാദേശിനെ സ്വതന്ത്രമാക്കി ശൈഖ് മുജീബ് റഹമാനെ അവര്‍ ഏല്‍പ്പിച്ചു കഴിഞ്ഞിരുന്നു. അതിന്റെ നന്ദി സൂചകമായാണ് ബംഗ്‌ളാദേശിന്റെ പരമോന്നത ബഹുമതി നല്‍കി അവര്‍ ഇന്ദിരാജിയെ ആദരിച്ചത്.

 പാക്കിസ്ഥാന് ഇന്ത്യയോടുള്ള വെറുപ്പ് ബംഗ്ലാദേശിന് ഇല്ലാത്തതും ഇന്ദിരാ എന്ന അസാമാന്യ വ്യക്തിത്വത്തെ അവര്‍ നന്ദിയോടെ ഓര്‍ക്കുന്നത് കൊണ്ടാണ്.
സ്വതന്ത്ര ഇന്ത്യയില്‍ ഇന്നേവരെ ഉണ്ടായിട്ടുള്ള ഏറ്റവും ധീരോദത്ത നടപടി എന്ന് വിശേഷിപ്പിക്കുന്നത് 1969 ലെ ബാങ്കുകളുടെ ദേശസാല്‍ക്കരണമാണ്. അന്ന് വരെ ജമീന്ദാര്‍മാരുടേയും സ്വകാര്യ വ്യക്തികയുടെയും കൈവശമായിരുന്ന ബാങ്കിങ് മേഖലയെ 14 ബാങ്കുകള്‍ ദേശസാല്‍ക്കക്കരിച്ചു കൊണ്ട് ഇന്ദിര നിയമ നിര്‍മ്മാണം നടത്തിയപ്പോള്‍ ഇടപെടലുകളിലെ ധീരത ഇന്ത്യന്‍ ജനത അനുഭവിച്ചറിഞ്ഞു. ദേശസാല്‍ക്കരണ പ്രക്രിയ ബാംങ്കിംഗ് രംഗത്ത് അഭൂതപൂര്‍വ്വമായ മാറ്റമാണ് വരുത്തിയത്. മോഡിയുടെ നോട്ട് നോരോധനം പോലെ സമ്പത് വ്യവസ്ഥ കുത്തുപാളയെടുക്കുകയല്ല അന്നുണ്ടായത് പകരം, നിക്ഷേപം 800 ശതമാനത്തോളം വര്‍ദ്ധിച്ചു, 

വായ്പാശതമാനം 11,000 ശതമാനത്തോളം എത്തി. രാജ്യത്തിന്റെ അഖണ്ഡതക്ക് മേല്‍ ഖലിസ്ഥാന്‍ വാദികള്‍ സുവര്‍ണ്ണ ക്ഷേത്രത്തിനകത്തു കയറി പുതിയ ചോദ്യ ചിഹ്നങ്ങള്‍ പടുത്തുയര്‍ത്തിയപ്പോള്‍, ഏവരെയും ഞെട്ടിച്ചു കൊണ്ട് സൈന്യത്തിന് സുവര്‍ണക്ഷേത്രത്തിനുള്ളില്‍ കടന്ന് കലാപകാരികളെ അമര്‍ച്ചചെയ്യാന്‍ അവര്‍ ഉത്തരവിട്ടു. അതിന് പില്‍ക്കാലത്ത് അവര്‍ നല്‍കിയ വിലയാണ് സ്വന്തം ജീവന്‍.

ഹരിത വിപ്ലവവും ധവള വിപ്ലവവും ഭംഗിയാക്കി ഭക്ഷ്യ സുരക്ഷയിലേക്ക് നയിച്ച ഇന്ദിരയുടെ മറ്റൊരു ആര്‍ജ്ജവമാണ് ഇന്ത്യയുടെ ആദ്യ അണു പരീക്ഷണവും. ലോകം അന്നേ വരെ ദര്‍ശിച്ചിട്ടിലാത്ത ധീരത അതൊന്ന് കൊണ്ട് മാത്രമാണ്, ആയിരം കൊല്ലങ്ങള്‍ക്കിടെ ജീവിച്ച ശ്രേഷ്ഠയായ വനിതയെ കണ്ടെത്താനായി ബി.ബി.സി നടത്തിയ തിരഞ്ഞെടുപ്പില്‍ ഇംഗ്ലണ്ടിലെ എലിസബത്ത് രാജ്ഞി, മേരി ക്യൂറി, മദര്‍ തെരേസ എന്നിവരെ പിന്‍തള്ളി ഇന്ത്യയുടെ ഒരേ ഒരു ഇന്ദിര ലോകത്തിന്റെ ഇന്ദിരയായി ഒന്നാമതെത്തി.ഇന്ത്യയുടെ അഖണ്ഡതക്ക് മേല്‍ രക്താഭിഷേകം കൊണ്ട് പൂര്‍ണ്ണതയേകിയ ആ ഒരു പ്രധാന മന്ത്രിയുടെ പേര് അവരുടെ രക്ത സാക്ഷി ദിനത്തില്‍ പോലും ഒന്ന് സ്മരിക്കാന്‍ ഇന്നത്തെ പ്രധാനമന്ത്രിക്ക് കഴിയുന്നില്ലെങ്കില്‍ രാജ്യ സ്‌നേഹവും രാഷ്ട്ര ശാപവും വരും നാളുകളില്‍ ഇന്ത്യന്‍ ജനത വേര്‍തിരിക്കപ്പെടുക തന്നെ ചെയ്യും. ജനത അതിന്റെ പൈതൃകത്തിന് മേല്‍ ചാര്‍ത്തപ്പെട്ട പാപക്കറകളെ ചൂണ്ടു വിരലില്‍ മഷി പുരട്ടി തുടച്ചു നീക്കുന്ന കാലം അതിവിദൂരമല്ല.

LEAVE A REPLY

Please enter your comment!
Please enter your name here