തൊടുപുഴ: ബാഹുബലി സിനിമയിലെ നായകനെപ്പോലെ, കൊമ്പനാനയെ വരുതിയിലാക്കാന്‍ ശ്രമിച്ച യുവാവിനെ ആന എടുത്തെറിഞ്ഞു. തൊടുപുഴ കരിമണ്ണൂര്‍ സ്വദേശി ജിനു ജോണിനെയാണ് ആന തൂക്കിയെറിഞ്ഞത്. ആശുപത്രിയിലെ ചികില്‍സയ്ക്കു ശേഷം യുവാവ് വീട്ടിലേക്കുമടങ്ങി.

തൊടുപുഴ കരിമണ്ണൂര്‍ കുരുമ്പുപാടത്തു ഞായറാഴ്ച വൈകിട്ടായിരുന്നു സംഭവം. യുവാക്കളുടെ സംഘം ബൈക്കില്‍ കറങ്ങുന്നതിനിടെ കുരുമ്പുപാടത്തു പറമ്പില്‍ തളച്ചിട്ടിരുന്ന ആനയെ കണ്ടു. ഫെയ്‌സ്ബുക് ലൈവാക്കാന്‍ സുഹൃത്തുക്കളോടു പറഞ്ഞശേഷം ജിനു ആനയുടെ അടുത്തേക്കു പോയി.

ആനയുടെ അടുത്തെത്തിയ ജിനു പഴമെടുത്ത് ആനയെ കാണിച്ചു. ഒരുമിച്ചു കൊടുത്താല്‍ ഒറ്റയടിക്കു മുഴുവന്‍ അകത്താക്കുമെന്നു സംശയം വന്നതോടെ ഓരോ പഴവും ആനയുടെ തുമ്പിക്കൈയില്‍ വച്ചുകൊടുത്തു.

പിന്നീട് കൊമ്പില്‍ തൂങ്ങി തുമ്പിക്കൈയില്‍ രണ്ടു തവണ ഉമ്മ കൊടുത്തതോടെ ആന ചവിട്ടാനാഞ്ഞു. വീണ്ടും ഉമ്മ വയ്ക്കാന്‍ ചെന്നതോടെ ആന തട്ടിയെറിയുകയായിരുന്നു. ദൂരേയ്ക്കു തെറിച്ചു വീണ ജിനുവിനെ ബന്ധുക്കള്‍ കോതമംഗലത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു.

ആനയുടെ അടുത്ത് ആദ്യമായാണു പോകുന്നതെന്നും ഇനി ഒരിക്കലും പോകില്ലെന്നും ജിനു പിന്നീട് സമൂഹമാധ്യമങ്ങളില്‍ വിശദീകരിച്ചു. എടുത്തെറിഞ്ഞപ്പോള്‍ ബോധം പോയി. പിന്നീട് ആശുപത്രിയിലെ ചികില്‍സയ്ക്കു ശേഷം വീട്ടിലേക്കു മടങ്ങി.

LEAVE A REPLY

Please enter your comment!
Please enter your name here