ന്യൂഡല്‍ഹി: ചൈനീസ് സൈന്യത്തിന്റെ ഭാഗത്ത് നിന്ന് ഏതെങ്കിലും തരത്തിലുള്ള പ്രകോപനമുണ്ടായാല്‍ ഉചിതമായ തിരിച്ചടി നല്‍കാന്‍ സൈന്യത്തിന് സര്‍ക്കാര്‍ പൂര്‍ണ സ്വാതന്ത്ര്യം നല്‍കിയതായി റിപ്പോർട്ട്. ചൈനീസ് പ്രകോപനം ഉണ്ടായാല്‍ തിരിച്ചടിക്കാന്‍ തയ്യാറാകാന്‍ കേന്ദ്ര പ്രതിരോധ മന്ത്രി സേനകള്‍ക്ക് നിര്‍ദ്ദേശം നല്‍കിയതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
ഇനി ചൈനീസ് പ്രകോപനം ഉണ്ടായാല്‍ ശക്തമായി തിരിച്ചടിക്കണമെന്നാണ് നിര്‍ദ്ദേശം. സേനാമേധാവികള്‍ക്കാണ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. ചൈനീസ് പ്രകോപനം നേരിടാന്‍ സേനകള്‍ക്ക് പൂര്‍ണ സ്വാതന്ത്രമാണ് നല്‍കിയിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്.
ഉന്നതതല യോഗത്തിലാണ് നിര്‍ദ്ദേശം ഉണ്ടാക്കിയിരിക്കുന്നത്. ഉചിതമായ എന്തു നിലപാടും സേനകള്‍ക്ക് എടുക്കാമെന്നും അതിര്‍ത്തിയില്‍ എന്തെങ്കിലും തരത്തിലുള്ള കടന്നുകയറ്റമോ പ്രകോപനമോ ഉണ്ടായാല്‍ രാഷ്ട്രീയ നേതൃത്വത്തിന്റെ നിലപാടിനായി കാത്തിരിക്കേണ്ടതില്ലെന്ന തരത്തിലുള്ള നിര്‍ദ്ദേശങ്ങളാണ് നല്‍കിയിരിക്കുന്നതെന്നാണ് സൂചനകള്‍. വാര്‍ത്ത ഏജന്‍സികളാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്‌തിരിക്കുന്നത്.
അതേസമയം, അതിര്‍ത്തിയില്‍ ചൈന കടന്നു കയറിയിട്ടില്ലെന്നാണ് പ്രധാനമന്ത്രി നരേന്ദ്ര മോഡി പറഞ്ഞത്. അതിര്‍ത്തി സംഘര്‍ഷത്തില്‍ ഇന്ത്യ ചൈനയ്ക്ക് തക്കതായ മറുപടി നല്‍കിയിട്ടുണ്ടെന്നും മോദി പറഞ്ഞിരുന്നു.