തിരുവനന്തപുരം: തിരുവനന്തപുരത്തുനിന്നു കപ്പലിൽ കൊച്ചി വരെ യാത്ര ചെയ്യാൻ നാലു മണിക്കൂർ. യാത്രാക്കൂലി 700 രൂപ. കൊച്ചി – കോഴിക്കോട് പാതയിലും 700 – 800 രൂപയായിരിക്കും നിരക്ക്. യാത്രാസമയം മൂന്നര മണിക്കൂർ. മലയാളിയുടെ കടൽയാത്രാ സ്വപ്നം വൈകാതെ യാഥാർഥ്യമാകും.
കേരള തീരത്തു യാത്രാക്കപ്പൽ സർവീസ് നടത്താൻ തുറമുഖ വകുപ്പ് ടെൻഡർ ക്ഷണിച്ചു. ആദ്യഘട്ടത്തിൽ കൊച്ചി – തിരുവനന്തപുരം, കൊച്ചി – കോഴിക്കോട് പാതകളിലാണ് സർവീസ് ആരംഭിക്കുന്നതെന്നു തുറമുഖ വകുപ്പ് ഡയറക്ടർ പി.ഐ. ഷേക് പരിത് പറഞ്ഞു. തുടക്കത്തിൽ പ്രതിദിനം ഒരു സർവീസാണു ലക്ഷ്യമിടുന്നത്. 75 മുതൽ 100 വരെ യാത്രക്കാർക്കു സഞ്ചരിക്കാനാകും. 50 കിലോമീറ്ററായിരിക്കും വേഗം. തീരത്തു നിന്നു 12 നോട്ടിക്കൽ മൈൽ അകലെക്കൂടിയാണ് സർവീസ്. കരാർ ഏറ്റെടുക്കുന്നവർക്ക് ആദ്യഘട്ടത്തിൽ സർക്കാരിന്റെ സാമ്പത്തിക സഹായം ലഭ്യമാക്കുന്നതും പരിഗണനയിലാണ്. വിവിധ രാജ്യാന്തര കമ്പനികൾ താൽപര്യം പ്രകടിപ്പിച്ചിട്ടുണ്ട്.