ജയ്പൂർ: രാജസ്ഥാൻ ഉപമുഖ്യമന്ത്രി, പി.സി.സി അധ്യക്ഷൻ എന്നീ പദവികളിൽ നിന്നും സചിൻ പൈലറ്റിനെ കോൺഗ്രസ് ഒഴിവാക്കിയിരിക്കുന്നു. കോൺഗ്രസ് രാഷ്ട്രീയത്തിൽ ഏറെ ആഘോഷപ്പെട്ടിരുന്ന സച്ചിൻ പൈലറ്റെന്ന യുവ നേതാവിെൻറ രാഷ്ട്രീയ ഭാവിയെച്ചൊല്ലി അഭ്യൂഹങ്ങൾ ഉയരുകയാണ്. േകാൺഗ്രസിനുള്ളിൽ നിന്നുകൊണ്ടുതന്നെ പൊരുതുമോ? അതോ ബി.ജെ.പിയിലേക്ക് ചേക്കേറുമോ? അതോ ലക്ഷ്യം പുതിയ പാർട്ടിയോ?. സച്ചിൻ പൈലറ്റ് സംസാരിക്കുന്നു.
രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടിനെ ഇത്രയും വെറുക്കാൻ കാരണം എന്താണ്?
എനിക്ക് അദ്ദേഹത്തോട് ഒരു ദേഷ്യവുമില്ല. പ്രത്യേക പദവിയോ സ്ഥാനമോ ഞാൻ ആവശ്യപ്പെടുന്നില്ല. തെരഞ്ഞെടുപ്പ് സമയത്ത് ജനങ്ങൾക്ക് നൽകിയ വാഗ്ദാനങ്ങൾ പാലിക്കുന്നില്ല എന്നതാണ് പ്രധാന പ്രശ്നം. അനധികൃത ഖനനം നിർത്തുന്നതിനായി രാജസ്ഥാൻ മുൻ മുഖ്യമന്ത്രി വസുന്ധരെ രാജ സിന്ധ്യക്കെതിരെ ഞങ്ങൾ കാമ്പയിൻ നടത്തിയിരുന്നു. എന്നാൽ അധികാരത്തിലെത്തിയ ശേഷം ഗെഹ്ലോട്ടും വസുന്ധരയുടെ അതേ പാതയിലാണ് ചലിക്കുന്നത്.
ശിഷ്ടജീവിതം മുഴുവൻ ജയ്പൂരിലെ സർക്കാർ ബംഗ്ലാവിൽ കഴിയാനുള്ള ഒരു ഭേദഗതി വസുന്ധര രാജ നടപ്പാക്കിയത് ഹൈകോടതി തടഞ്ഞിരുന്നു. വസുന്ധരയെ ബംഗ്ലാവിൽ നിന്നും ഒഴിവാക്കാൻ ഗെഹ്ലോട്ട് സർക്കാരിനോട് ഹൈകോടതി ആവശ്യപ്പെട്ടിരുന്നു. അത് പാലിക്കുന്നതിന് പകരം സുപ്രീംകോടതിയിൽ അതിനെ മറികടക്കാനുള്ള ജോലിയാണ് ഗെഹ്ലോട്ട് നിർവഹിച്ചത്.
ബി.ജെ.പിയെ സഹായിക്കുന്ന തിരക്കിനിടയിൽ എനിക്കും എന്നെ പിന്തുണക്കുന്നവർക്കും മാന്യമായ പരിഗണന നൽകുകയോ രാജസ്ഥാൻ വികസനത്തിൽ പങ്കാളിയാക്കുകയോ അദ്ദേഹം ചെയ്യുന്നില്ല. എെൻറ നിർദേശങ്ങൾ അനുസരിക്കരുതെന്ന് ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി. ഫയലുകൾ എനിക്ക് അയക്കുന്നില്ല. കാബിനറ്റ് കൂടിയിട്ട് മാസങ്ങളായി. ഈ സ്ഥിതിയിൽ ജനങ്ങൾക്ക് കൊടുത്ത ഉറപ്പുകൾ ഞാൻ എങ്ങനെ പാലിക്കും?
എന്തുകൊണ്ട് ഈ പ്രശ്നങ്ങൾ പാർട്ടിക്കുള്ളിൽ ഉയർത്തിയില്ല?
പാർട്ടിക്കുള്ളിൽ ഈ പ്രശ്നം ഞാൻ പലതവണ ഉയർത്തി. രാജസ്ഥാെൻറ ചുമതലയുള്ള എ.ഐ.സി.സി പ്രതിനിധി അവിനാഷ് പാണ്ഡേയടക്കമുള്ള മുതിർന്ന നേതാക്കളോട് ഈ പ്രശ്നം അവതരിപ്പിച്ചതാണ്. ഗെഹ്ലോട്ടിനോട് തന്നെ കാര്യങ്ങൾ പറഞ്ഞു. പക്ഷേ സംവാദത്തിനോ ചർച്ചക്കോ ഉള്ള യാതൊരു അവസരവും പാർട്ടിക്കുള്ളിലില്ലായിരുന്നു.
പക്ഷേ ജുലൈ 13ന് അശോക് ഗെഹ്ലോട്ട് വിളിച്ചുചേർത്ത കോൺഗ്രസ് നിയമസഭ കക്ഷിയോഗം താങ്കൾ ബഹിഷ്കരിച്ചു. നിങ്ങൾക്ക് കാര്യങ്ങൾ അവിടെ പറയാമായിരുന്നു. പക്ഷേ താങ്കൾ പാർട്ടിവിപ്പ് ലംഘിക്കുകയാണ് ചെയ്തത്?
എെൻറ സ്വാഭിമാനത്തിന് മുറിവേറ്റു. സംസ്ഥാന പൊലീസ് എനിക്ക് രാജ്യദ്രോഹക്കുറ്റത്തിന് നോട്ടീസ് അയച്ചു. 2019 ലോക്സഭ തെരഞ്ഞെടുപ്പിെൻറ പ്രകടന പത്രികയിൽ രാജ്യദ്രോഹക്കുറ്റം ഒഴിവാക്കുമെന്നായിരുന്നു പറഞ്ഞിരുന്നത്. പക്ഷേ ഇവിടെ ഒരുകോൺഗ്രസ് സർക്കാർ സ്വന്തം മന്ത്രിക്കെതിരെ തന്നെ രാജ്യദ്രോഹം ചുമത്തുന്നു. അനീതിക്കെതിരെയുള്ള എെൻറ പ്രതിഷേധമായിരുന്നു ബഹിഷ്കരണം. സാധാരണ വിപ്പ് നൽകാറുള്ളത് നിയമസഭയിലാണ്. ഗെഹ്ലോട്ട് യോഗം വിളിച്ചുകൂട്ടിയത് പാർട്ടി ആസ്ഥാനത്തുപോലുമല്ല. സ്വന്തം വീട്ടിലാണ്.
പക്ഷേ അശോക് ഗെഹ്ലോട്ട് പറയുന്നത് താങ്കളും ബി.ജെ.പിയും ചേർന്ന് സർക്കാരിനെ മറിച്ചിടാൻ നോക്കി എന്നാണ്
അത്തരം പ്രചാരണത്തിൽ ഒരു വാസ്തവുമില്ല. രാജസ്ഥാനിലെ കോൺഗ്രസ് വിജയത്തിനായി ഞാൻ കഠിനമായി വിയർപ്പൊഴുക്കിയതാണ്. പിന്നെങ്ങനെയാണ് ഞാൻ സ്വന്തം പാർട്ടിക്കെതിരെ പണിയെടുക്കുക?
താങ്കളുടെ വികാരങ്ങൾ കണക്കിലെടുക്കാതെ നീക്കിയിരിക്കുന്നു. കോൺഗ്രസിൽ ഇനിയും അതിജീവിക്കാനാകുമെന്ന് കരുതുന്നുണ്ടോ?
ഞാൻ പൊരുത്തപ്പെട്ടുവരുന്നതേയുള്ളൂ. ഇതുകഴിഞ്ഞിട്ട് 24 മണിക്കൂർ മാത്രമേ ആയിട്ടുള്ളൂ. ഞാനിപ്പോഴും കോൺഗ്രസുകാരനാണ്. അടുത്തഘട്ടം എന്താണെന്ന് എന്നെ പിന്തുണക്കുന്നവരുമായി കൂടിച്ചേർന്ന് ആലോചിക്കും.
താങ്കൾ ബി.ജെ.പിയിൽ ചേരുമോ? താങ്കൾക്കായി വാതിലുകൾ തുറന്നിട്ടിരിക്കുകയാണെന്ന് ബി.ജെ.പി പറയുന്നു
ഞാനൊന്നുകൂടി വ്യക്തമായി പറയുന്നു. ഞാൻ ബി.ജെ.പിയിൽ ചേരില്ല. ജനങ്ങൾക്ക് വേണ്ടി തുടർന്നും പ്രവർത്തിക്കുമെന്ന് മാത്രം ഈ നിമിഷത്തിൽ ഞാൻ പറയുന്നു.
നിങ്ങൾ ബി.ജെ.പി നേതാക്കളുമായുള്ള ബന്ധത്തിലാണോ? റിപ്പോർട്ടുകൾ പറയുന്നത് താങ്കൾ ഓം മാഥൂർ, േജ്യാതിരാദിത്യ സിന്ധ്യ എന്നിവരെ കണ്ടു എന്നാണല്ലോ?
ഞാൻ ഒരു ബി.ജെ.പി നേതാവിനെയും കണ്ടില്ല. കഴിഞ്ഞ ആറുമാസത്തിനിടെ സിന്ധ്യയെ കണ്ടിട്ടില്ല. മാഥൂറിനെയോ മറ്റാരെയെങ്കിലുമോ ഞാൻ കണ്ടിട്ടില്ല.
മുഖ്യമന്ത്രിയാകുക എന്നതിന് താങ്കൾ വലിയ പ്രാധാന്യമാണ് നൽകുന്നത്. കേന്ദ്രമന്ത്രി, പാർട്ടി സംസ്ഥാന അധ്യക്ഷൻ, ഉപമുഖ്യമന്ത്രി എന്നീ പദവികളെല്ലാം 40 വയസ്സിനുള്ളിൽ നേടിയെന്ന് താങ്കളുടെ പാർട്ടിയിലുള്ളവർ ചൂണ്ടിക്കാണിക്കുന്നു. താങ്കൾ ക്ഷമയില്ലാത്തവനും അത്യാഗ്രഹിയുമാണോ?
ഞാൻ മുഖ്യമന്ത്രിയാകുന്നതിനെക്കുറിച്ചല്ല പറയുന്നത്. 2018ൽ പാർട്ടി വിജയത്തിലെത്തിയതിനു പിന്നാലെ മുഖ്യമന്ത്രി പദത്തിനായി ഞാൻ അവകാശവാദം ഉന്നയിച്ചെന്നത് നേരാണ്. എനിക്കതിന് കാരണങ്ങളുണ്ടായിരുന്നു. 200 അംഗ സഭയിൽ പാർട്ടിക്ക് 21 സീറ്റുകൾ മാത്രമുള്ളപ്പോഴാണ് ഞാൻ ചുമതലയേറ്റെടുക്കുന്നത്.
ആ അഞ്ചുവർഷം ജനങ്ങളോടൊപ്പം പ്രവർത്തിക്കുേമ്പാൾ ഗെഹ്ലോട്ട് ഒരു വാക്കുപോലും മിണ്ടിയിട്ടില്ല. പാർട്ടിയെ ഉത്തേജിപ്പിക്കാനായി ഒന്നും ചെയ്തില്ല. വസുന്ധര രാജെയുടെ കെടുകാര്യസ്ഥത പൊലീസ് നടപടികൾ വകവെക്കാതെ ഞങ്ങൾ തുറന്നുകാട്ടി. പക്ഷേ പാർട്ടി വിജയിച്ചതിനുശേഷം ഗെഹ്ലോട്ട് മുഖ്യമന്ത്രി കസേരക്കുവേണ്ടി അവകാശവാദമുന്നയിച്ചു. അദ്ദേഹം 1999, 2009 വർഷങ്ങളിൽ മുഖ്യമന്ത്രി ആയതാണ്. രണ്ടുതവണയും അദ്ദേഹത്തിെൻറ ഭരണശേഷം പാർട്ടിക്ക് സീറ്റുകൾ കുറഞ്ഞു. എന്നിട്ടും അദ്ദേഹത്തിന് മൂന്നാംതവണയും മുഖ്യമന്ത്രിസ്ഥാനം നൽകി.
2019 ലോക്സഭ തെരഞ്ഞെടുപ്പിൽ മാന്യമായ എണ്ണം സീറ്റുകൾ അദ്ദേഹം ഉറപ്പുനൽകി. പക്ഷേ കോൺഗ്രസ് സ്ഥാനാഥിക്ക് ഗെഹ്ലോട്ടിെൻറ സ്വന്തം മണ്ഡലത്തിൽ പോലും വിജയിക്കാനായില്ല. അതാണ് അനുഭവം. അദ്ദേഹത്തെ മുഖ്യമന്ത്രിയാക്കാനുള്ള രാഹുൽ ഗാന്ധിയുടെ തീരുമാനം ഞാൻ സ്വീകരിച്ചിരുന്നു. രാഹുലിെൻറ നിർബന്ധത്തിന് വഴങ്ങി നീരസത്തോടെയാണ് ഉപമുഖ്യമന്ത്രി പദം ഞാൻ ഏറ്റെടുത്തത്. അധികാരവും ജോലിയും തുല്യമായി പങ്കിടണമെന്ന് രാഹുൽ അശോക് ഗെഹ്ലോട്ടിനോട് ആവശ്യപ്പെട്ടിരുന്നു. പക്ഷേ അദ്ദേഹം എന്നെ ഒതുക്കുകയും നാണംകെടുത്തുകയായിരുന്നു.
പ്രശ്നത്തിൽ രാഹുൽഗാന്ധി ഇടപെട്ടോ? അദ്ദേഹത്തെ താങ്കൾക്ക് ലഭ്യമായോ?
രാഹുൽഗാന്ധി ഇപ്പോൾ കോൺഗ്രസ് പ്രസിഡൻറല്ല. അദ്ദേഹം ചുമതല വിട്ടശേഷം ഗെഹ്ലോട്ടും അദ്ദേഹത്തിെൻറ എ.ഐ.സി.സി സുഹൃത്തുക്കളും എനിക്കെതിരെ പടയൊരുക്കം തുടങ്ങി. അവസാനം എെൻറ സ്വന്തം അഭിമാനത്തിനായി പൊരുതേണ്ട സാഹചര്യം എനിക്ക് വന്നു.
ഗാന്ധികുടുംബത്തിലെ ആരെങ്കിലും താങ്കളുടെ േക്ലശം കേട്ടോ? അവരെ സമീപിക്കാൻ ഈ ആഴ്ച താങ്കൾ ശ്രമിച്ചിരുന്നോ?
സോണിയഗാന്ധിയുമായോ രാഹുൽഗാന്ധിയുമായോ എനിക്ക് യാതൊരും ബന്ധവുമില്ല. പ്രിയങ്കഗാന്ധി എന്നെ ഫോണിൽ ബന്ധപ്പെട്ടു. അത് സ്വകാര്യ സംഭാഷണമായിരുന്നു. അത് യാെതാരു പരിഹാരവും നിർദേശിക്കുന്നതായില്ല.
എന്തൊക്കെയാണ് താങ്കളുടെ ആവശ്യങ്ങൾ? മുഖ്യമന്ത്രിയാകാനും അംഗങ്ങളുടെ മന്ത്രിസ്ഥാനം ഉറപ്പിക്കാനും ആവശ്യമുന്നയിക്കുന്നില്ലേ?
ഞാൻ ഇതൊന്നും ആവശ്യപ്പെടുന്നില്ല. എനിക്ക് വേണ്ടത് മാന്യമായ അന്തരീക്ഷവും ഉറപ്പുനൽകിയ തുല്യപ്രാതിനിധ്യവുമാണ്. ഞാൻ ആവർത്തിക്കുന്നു. ഇത് അധികാരത്തിനോ പദവിക്കോ വേണ്ടിയല്ല. ഇത് അന്തസ്സിനും പ്രവർത്തിക്കാനുള്ള സ്വാതന്ത്രിനുമുള്ളതാണ്.