ദുബൈ: വിദേശികൾക്ക് 100 ശതമാനം ഉടമസ്ഥാവകാശത്തോടെ കമ്പനി തുടങ്ങാമെന്ന യു.എ.ഇ സർക്കാറിെൻറ തീരുമാനം രാജ്യത്തെ സാമ്പത്തിക കുതിപ്പിന് വഴിയൊരുക്കുമെന്ന് വിലയിരുത്തൽ. നിലവിൽ ഫ്രീ സോണുകളിൽ മാത്രമാണ് 100 ശതമാനം ഉടമസ്ഥാവകാശം പ്രവാസികൾക്ക് ലഭിക്കുന്നത്. മെയിൻലാൻഡുകളിൽ 51 ശതമാനം ഉടമസ്ഥാവകാശവും ഇമറാത്തികൾക്കാണ്. എന്നാൽ, ഡിസംബർ ഒന്നു മുതൽ മെയിൻലാൻഡിലും പൂർണ ഉടമസ്ഥാവകാശം പ്രവാസികൾക്ക് കൈവശം വെക്കാം.
ടാറ്റ ഉൾപ്പെടെയുള്ള വൻകിട ഇന്ത്യൻ കമ്പനികൾ യു.എ.ഇയിൽ നിക്ഷേപമിറക്കാൻ പദ്ധതിയിട്ടിരുന്നു. ഇതുപോലുള്ള കമ്പനികളെ കൂടുതൽ ആകർഷിക്കുന്നതാണ് പുതിയ നിയമം. കമ്പനിയുടെ 70 ശതമാനം ഓഹരി മറ്റുള്ളവർക്ക് വിൽക്കാൻ സാധിക്കും എന്നതും കൂടുതൽ പേരെ ആകർഷിക്കും. പ്രവാസികൾക്കുതന്നെ പങ്കാളിത്തത്തോടെ കൂടുതൽ സ്ഥാപനങ്ങൾ തുറക്കാൻ ഇത് വഴിതുറക്കും. ഉടമസ്ഥാവകാശം സ്വന്തമാകുന്നതോടെ വിദേശികൾക്ക് സ്ഥാപനത്തിെൻറ ചെയർമാനാകാനും തടസ്സമുണ്ടാവില്ല.
നിലവിൽ വിദേശികൾക്ക് ഓഹരിയുള്ള സ്ഥാപനങ്ങൾക്കും പുതിയ നിയമത്തിലേക്ക് മാറാൻ കഴിയുമെന്നാണ് അറിയുന്നത്. എന്നാൽ, ഇക്കാര്യത്തിൽ കൂടുതൽ നിയമ നിർമാണം ഉടൻതന്നെ ഉണ്ടാകുമെന്നാണ് കരുതുന്നത്. പ്രവാസികൾക്ക് കൂടുതൽ ആത്മവിശ്വാസത്തോടെ നിക്ഷേപം നടത്താൻ കഴിയുമെന്നുള്ളതും ഈ നിയമത്തിെൻറ നേട്ടമാണ്.
ഓഹരി പങ്കാളിത്തം നൽകുന്നയാളെ എങ്ങനെയാണ് വിശ്വാസത്തിലെടുക്കുക എന്ന ആശങ്ക വിദേശ നിക്ഷേപകർക്കുണ്ടായിരുന്നു. എന്നാൽ, ഇനി ഇത്തരം ആശങ്കകൾ അസ്ഥാനത്താകും. വർഷത്തിലും മാസത്തിലും സ്പോൺസർഷിപ് ഫീസ് അടക്കണമെന്ന ആശങ്കയും ഇനിമുതൽ ഉണ്ടാവില്ല. കോവിഡ് കാലത്ത് മറ്റു പല രാജ്യങ്ങളും വാറ്റും മറ്റു നികുതികളും വർധിപ്പിച്ചപ്പോഴും സംരംഭകർക്ക് തുണയാകുന്ന നയങ്ങളാണ് യു.എ.ഇ സ്വീകരിച്ചു പോന്നത്. ഫീസിളവ് നൽകിയും പിഴകൾ റദ്ദാക്കിയും സംരംഭകരെ ചേർത്തുപിടിച്ചിരുന്നു.
• 122 മേഖലകളിൽ നിർണായകം
122 മേഖലകളിലുള്ള സ്ഥാപനങ്ങൾക്കാണ് പൂർണ വിദേശ നിക്ഷേപം അനുവദിച്ചിരിക്കുന്നത്. ഉൽപാദന, കാർഷിക, സേവന മേഖലകളെയാണ് പ്രധാനമായും ലക്ഷ്യമിടുന്നത്. എന്നാൽ, നിശ്ചിത തുകക്ക് മുകളിൽ മുതൽമുടക്കുള്ള സ്ഥാപനങ്ങൾക്കാണ് ഈ ആനുകൂല്യം ലഭിക്കുക. 20 ലക്ഷം ദിർഹം മുതൽ 100 ദശലക്ഷം ദിർഹം വരെ മുതൽ മുടക്കുള്ള സ്ഥാപനങ്ങളെയാണ് പട്ടികയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. 30 ലക്ഷം ദിർഹം മുതൽമുടക്കിൽ കായിക മേഖലയിൽ കമ്പനികൾ സ്വന്തമായി തുറക്കാം.
മെഡിക്കൽ ഉപകരണ നിർമാണ കമ്പനികൾക്ക് കുറഞ്ഞത് രണ്ടു കോടി ദിർഹം മുതൽ മുടക്കുണ്ടായിരിക്കണം. ആരോഗ്യ മേഖലയിൽ 100 ദശലക്ഷം ദിർഹം മൂലധനമുള്ളവർക്കേ സ്വന്തമായി സ്ഥാപനം തുടക്കാൻ കഴിയൂ. കാർഷിക മേഖലയിൽ കുറഞ്ഞത് 75 ലക്ഷം ദിർഹം നിക്ഷേപമിറക്കണം. പാൽ, ബേക്കറി, ഫർണിചർ, പ്ലാസ്റ്റിക്, സിന്തറ്റിക്, പെയിൻറ് വാർണിഷ്, സോപ്പ്, ഡിറ്റർജൻറ്സ്, തീപ്പട്ടി, കമ്പ്യൂട്ടർ ഉൽപന്നങ്ങൾ ഉദ്പാദിപ്പിക്കുന്ന സ്ഥാപനങ്ങൾക്ക് സ്വന്തമായി ഉടമസ്ഥാവകാശം ലഭിക്കാൻ ഒന്നര കോടി ദിർഹം മുതൽ മുടക്കുണ്ടാവണം. ഏറ്റവും കുറവ് നിക്ഷേപം ആവശ്യമുള്ളത് സംഗീതോപകരണ ഉൽപന്ന സ്ഥാപനങ്ങൾക്കാണ്. 20 ലക്ഷം ദിർഹം മതി. ഗെയിംസ്, കളിപ്പാട്ടം നിർമാണ സ്ഥാപനങ്ങൾക്ക് 30 ലക്ഷം ദിർഹമുണ്ടെങ്കിൽ സ്വന്തമായി തുടങ്ങാം. ലീഗൽ കൺസൾട്ടൻസി ഓഫിസുകൾ പോലും സ്വന്തം നിലയിൽ തുറക്കാൻ കഴിയും. ഇവയുടെ മുതൽ മുടക്ക് നിശ്ചയിച്ചിട്ടില്ല. വിദ്യാഭ്യാസ മേഖലയിലെയും നിക്ഷേപം എത്രവേണമെന്ന് കൃത്യമായി പറഞ്ഞിട്ടില്ല. എന്നാൽ, ഊർജോൽപാദനം, എണ്ണ ഖനനം, സർക്കാർ സ്ഥാപനം തുടങ്ങിയ മേഖലകളിൽ വിദേശ നിക്ഷേപത്തിന് നിയന്ത്രണം തുടരും.