ന്യൂഡൽഹി: പ്രതിരോധ കാര്യങ്ങൾക്കായുള്ള പാർലമെന്ററി സ്റ്റാന്റിംഗ് കമ്മിറ്റി യോഗത്തിൽ സംസാരിക്കാൻ അനുവദിച്ചില്ലെന്ന് ചൂണ്ടിക്കാട്ടി കോൺഗ്രസ് എംപി രാഹുൽ ഗാന്ധി ലോക്‌സഭാ സ്‌പീക്കർ ഓം ബിർളയ്‌ക്ക് പരാതി നൽകി. കഴിഞ്ഞ ദിവസം യോഗത്തിൽ നിന്ന് രാഹുൽ ഇറങ്ങിപ്പോയിരുന്നു.പാർലമെന്റ് സ്റ്റാൻന്റിംഗ് കമ്മിറ്റിയുടെ അജണ്ടയിൽ ഇല്ലാത്ത വിഷയങ്ങൾ സംസാരിക്കാൻ ഒരു അംഗത്തിന് അവകാശമുണ്ട്. അതിനോട് വിയോജിപ്പ് പ്രകടിപ്പിക്കുന്നതിന് പകരം പ്രസംഗം തടസപ്പെടുത്തുന്നത് അവകാശ ലംഘനമാണ്. സേനയുടെ ലക്ഷ്യവും കർമ്മവും രൂപപ്പെടുത്താൻ കഴിയുന്ന വിധത്തിലാവണം പ്രതിരോധ കാര്യങ്ങൾക്കുള്ള സ്റ്റാന്റിംഗ് കമ്മിറ്റിയുടെ ഇടപെടലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.യൂണിഫോം, റാങ്ക് ഘടന എന്നിവ ലളിതവത്‌ക്കരിക്കാനുള്ള വിഷയം പ്രാധാന്യമുള്ളതല്ലെന്നും അതിർത്തിയിൽ സൈന്യം നേരിടുന്ന പ്രതിസന്ധികൾ ചർച്ച ചെയ്യണമെന്നും രാഹുൽ ആവശ്യപ്പെട്ടപ്പോളാണ് സമിതി അദ്ധ്യക്ഷൻ ജുവൽ ഓറം തടഞ്ഞത്. പ്രതിരോധ കാര്യങ്ങൾക്കുള്ള പാർലമെന്റ് സ്റ്റാന്റിംഗ് കമ്മിറ്റി യോഗത്തിൽ ഇതുവരെ വരാതിരുന്ന രാഹുൽ ഗാന്ധിക്ക് ഇപ്പോൾ തർക്കമുന്നയിക്കാൻ അവകാശമില്ലെന്ന് കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കർ പറഞ്ഞു.