ന്യൂഡൽഹി: ബ്രിട്ടനിലെ ഓക്‌സ്‌ഫോഡ് സർവകലാശാലയുടെ കൊവിഷീൽഡ് വാക്‌സിന് ഇന്ത്യയിൽ അടിയന്തര ഉപയോഗത്തിന് കേന്ദ്രസർക്കാർ അന്തിമാനുമതി നൽകിയതായി കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കർ വാർത്താസമ്മേളനത്തിൽ സ്ഥിരീകരിച്ചു. ഡ്രഗ്‌സ് കൺട്രോളർ ജനറലിന്റെ ഔദ്യോഗിക അറിയിപ്പ് വന്നിട്ടില്ല. വിദഗ്ദ്ധസമിതി വെള്ളിയാഴ്ച നൽകിയ ശുപാർശ കേന്ദ്രം അംഗീകരിക്കുകയായിരുന്നു. രാജ്യത്ത് അനുമതി ലഭിക്കുന്ന ആദ്യ കൊവിഡ് വാക്‌സിനാണ് കൊവിഷീൽഡ്.ഒരു കോടി ആരോഗ്യപ്രവർത്തകർക്കും രണ്ടു കോടി മുന്നണിപ്പോരാളികൾക്കും വാക്‌സിൻ സൗജന്യമായിരിക്കുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഹർഷവർദ്ധൻ അറിയിച്ചു.ഐ.സി.എം.ആറുമായി ചേർന്ന് ഹൈദരാബാദിലെ ഭാരത് ബയോടെക് തദ്ദേശീയമായി വികസിപ്പിച്ച കൊവാക്‌സിനും അനുമതി നൽകാൻ സെൻട്രൽ ഡ്രഗ്‌സ് സ്റ്റാൻഡേർഡ് കൺടോൾ ഓർഗനൈസേഷന്റെ വിദഗ്ദ്ധസമിതി ഇന്നലെ ഡ്രഗ്സ് കൺട്രോളർ ജനറലിന് ശുപാർശ ചെയ്തു.
ഉപാധികളോടെയാണ് ശുപാർശ. കേന്ദ്രാനുമതി ലഭിക്കുന്ന ആദ്യ ഇന്ത്യൻ വാക്സിനാകും ഇത്.അടുത്ത 10-14 ദിവസങ്ങൾക്കുള്ളിൽ വാക്‌സിൻ വിതരണം തുടങ്ങാമെന്ന് എയിംസ് ഡയറക്ടർ രൺദീപ് ഗുലേറിയ പറഞ്ഞു.ഓക്സ്‌ഫോർഡ് സർവകലാശാലയും അസ്ട്രസെനക മരുന്ന് കമ്പനിയും ചേർന്ന് വികസിപ്പിച്ച കൊവിഷീൽഡ് വാക്‌സിൻ പൂനെയിലെ സീറം ഇൻസ്റ്റിറ്റ്യൂട്ടാണ് ഇന്ത്യയിൽ നിർമ്മിക്കുന്നത്. കൊവിഷീൽഡിന്റെ ഡോസേജ് അടക്കമുള്ള വിശദാംശങ്ങൾ പുറത്തുവിട്ടിട്ടില്ല. സൈഡസ് കാഡിലയുടെ സൈക്കോവ് -ഡി, റഷ്യയുടെ സ്പുട്നിക് എന്നീ വാക്സിനുകളും ഇന്ത്യയിൽ അനുമതിക്കായി കാത്തിരിക്കുകയാണ്. നാലു കൊവിഡ് വാക്‌സിനുകൾ ലഭ്യമാകുന്ന ഏക രാജ്യം ഇന്ത്യയായിരിക്കുമെന്നും ജാവദേക്കർ പറഞ്ഞു.ഫൈസർ വാക്സിന് അടിയന്തര ഉപയോഗത്തിനുള്ള അപേക്ഷ നൽകിയെങ്കിലും ഡേറ്റ അവതരണത്തിന് കൂടുതൽ സമയം തേടിയിരിക്കുകയാണ്.
സൈക്കോവ് വാക്സിന് മൂന്നാം പരീക്ഷണത്തിന് അനുമതി
സൈഡസ് കാഡിലയുടെ കൊവിഡ് വാക്സിനായ സൈകോവ് -ഡിക്ക് മൂന്നാംഘട്ട ക്ലിനിക്കൽ പരീക്ഷണത്തിന് അനുമതി നൽകാൻ ശുപാർശ. ഇന്നലെ ചേർന്ന കേന്ദ്ര ഡ്രഗ്സ് സ്റ്റാൻഡേർഡ് കൺടോൾ ഓർഗനൈസേഷനിലെ വിദഗ്ദ്ധസമിതിയാണ് ഡ്രഗ്സ് കൺട്രോളർ ജനറലിന് ശുപാർശ നൽകിയത്.
വിട്ടുവീഴ്ച ഇല്ല : ഹർഷ വർദ്ധനൻ
വാക്സിന്റെ സുരക്ഷയെയും ഫലപ്രാപ്തിയെയും കുറിച്ചുള്ള വ്യാജപ്രചാരണങ്ങൾ വിശ്വസിക്കരുതെന്നും വാക്‌സിന്റെ ഒരു മാനദണ്ഡത്തിലും വിട്ടുവീഴ്ച ചെയ്തിട്ടില്ലെന്നും മന്ത്രി ഹർഷവർദ്ധനൻ പറഞ്ഞു.