ശ്രീനഗർ: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പുകഴ്ത്തി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദ്. കടന്നുവന്ന വഴികള്‍ മറക്കാത്ത വ്യക്തിയാണ് പ്രധാനമന്ത്രി. ഗ്രാമത്തില്‍നിന്ന് വളര്‍ന്നുവന്ന മോദി, ചായ വിറ്റ് നടന്ന കാലം മറച്ചുവച്ചില്ല. രാഷ്ട്രീയ എതിരാളിയാണെങ്കിലും ഇക്കാര്യത്തില്‍ മോദിയെ അഭിനന്ദിക്കുന്നുവെന്നും ജമ്മുവില്‍ നടന്ന പരിപാടിയില്‍ ആസാദ് പറഞ്ഞു.
‘എനിക്ക് ഒരുപാട് നേതാക്കളുടെ പല കാര്യങ്ങളും ഇഷ്ടമാണ്. ഞാൻ ഒരു ഗ്രാമത്തിൽ നിന്നാണ് വരുന്നത്. അതിൽ ഞാൻ അഭിമാനം കൊള്ളുകയും ചെയ്യുന്നു. ഒരിക്കൽ ചായ വിറ്റു നടന്ന, ഗ്രാമത്തിൽ നിന്നുവന്ന പ്രധാനമന്ത്രിയെപ്പൊലെ ഉളളവരിൽ ഞാൻ അഭിമാനം കൊള്ളുന്നു. ഞങ്ങൾ രാഷ്ട്രീയത്തിൽ എതിരാളികളായിരിക്കാം. എന്നാൽ വന്ന വഴി മറക്കാത്ത അദ്ദേഹത്തെ ഞാൻ അഭിനന്ദിക്കുന്നു.’– ഗുലാം നബി ആസാദ് പറഞ്ഞു.
രാജ്യസഭയിൽനിന്ന് വിരമിച്ചദിവസം ഗുലാംനബി ആസാദിന് മോദി കണ്ണീരോടെ യാത്രയയപ്പ് നൽകിയത് വാർത്തയായിരുന്നു. കശ്മീരിലുണ്ടായ ഭീകരാക്രമണത്തെ തുടർന്ന് ഗുജറാത്തിൽ നിന്നുള്ള വിനോദ സഞ്ചാരികൾ അവിടെ കുടുങ്ങിയപ്പോൾ ഗുലാം നബി നടത്തിയ ഇടപെടുലകൾ വിവരിക്കവെയാണ് മോദി അന്നു വികാരാധീനനായത്.