ന്യൂഡൽഹി: പഞ്ചാബ്, യു പി , മണിപ്പൂർ അടക്കം നിയമസഭ തെരഞ്ഞെടുപ്പുകളിൽ പ്രതികരിച്ച് എ ഐ സി സി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ . നിയമസഭ തെരഞ്ഞെടുപ്പിൽ കോൺ ഗ്രസിന് ആത്മവിശ്വാസക്കുറവില്ല. നിയമസഭ തെരഞ്ഞെടുപ്പ് നടന്ന പഞ്ചാബിലെ കോൺഗ്രസ് പാർട്ടിക്കുള്ളിലെ പ്രശ്‌നങ്ങൾ തെരഞ്ഞെടുപ്പിന് മുന്നേ തന്നെ പരിഹരിച്ചിരുന്നു. പഞ്ചാബ് മുഖ്യമന്ത്രി ചരൺ ജിത് ചന്നിയുടെ മൂന്ന് മാസത്തെ ഭരണത്തിൽ വിശ്വാസമുണ്ട്. പഞ്ചാബിൽ ആം ആദ്മി പാർട്ടിയും അകാലിദളും അപ്രതീക്ഷിത മുന്നേറ്റം നടത്തിയെന്നും കെ സി വേണുഗോപാൽ മാധ്യമങ്ങളോട് പ്രതികരിച്ചു.
ഉത്തർപ്രദേശിൽ നാനൂറിലധികം സീറ്റുകളിൽ സ്ഥാനാർഥികളെ കണ്ടെത്തുക എളുപ്പമായിരുന്നില്ല. ഉത്തർപ്രദേശിൽ പാർട്ടി മൽസരിച്ച എല്ലാ സീറ്റുകളിലും വിജയിക്കുമെന്ന് ഉറപ്പില്ല. ബി ജെ പിക്ക് വെല്ലുവിളി സമാജ്വാദി പാർട്ടിയാണെന്ന പ്രചാരണം കോൺഗ്രസുകാരിൽ ആശയക്കുഴപ്പമുണ്ടാക്കി.
ഉത്തർപ്രദേശിൽ ബി ജെ പിയുടെ പരമ്പരാഗത വോട്ട് ബാങ്കുകളിൽ കടന്നുകയറാൻ കോൺഗ്രസിനായി.എന്നാൽ അതിന്റെ പ്രയോജനം സമാജ് വാദി പാർട്ടിക്ക് ആകും കിട്ടുകയെന്നും എ ഐ സി സി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ മാധ്യമങ്ങളോട് പറഞ്ഞു.
പാർട്ടിയിലെ വിമതർക്കെതിരെയും എ ഐ സി സി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ വിമർശനം ഉന്നയിച്ചു. ഗ്രൂപ്പ് 23 എന്നൊന്ന് ഇപ്പോഴുണ്ടോയെന്നായിരുന്നു എ ഐ സി സി ജനറൽ സെക്രട്ടറി കെ സി വേണുഗോപാലിന്റെ പരിഹാസം. അച്ചടക്കലംഘനം പാർട്ടി അനുവദിക്കില്ല. വിമർശനം അതിര് കടന്നാൽ ഇടപെടുക തന്നെ ചെയ്യുമെന്നും എ ഐ സി സി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ പറഞ്ഞു.
പാർട്ടി വിട്ടവരുടെ നില ഭദ്രമാണോയെന്ന ചോദ്യവും എ ഐ സി സി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ ഉന്നയിച്ചു. സോണിയാ ഗാന്ധി മുഴുവൻ സമയ അധ്യക്ഷ തന്നെയാണെന്നും കെ സി വേണുഗോപാൽ പറഞ്ഞു. എ ഐ സി സി ജനറൽ സെക്രട്ടറിയായി താൻ തുടരണോയെന്നത് പാർട്ടി തീരുമാനിക്കട്ടെയെന്നും കെ സി വ്യക്തമാക്കി.
ഉത്തർപ്രദേശിലെ കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ബിജെപിയും സഖ്യകക്ഷിയായ അപ്നാദളും കൂടി 50 സീറ്റ് നേടിയിരുന്നു. സമാജ് വാദി പാർട്ടിക്ക് അഞ്ചും, ബിഎസ്പിക്ക് മൂന്നും കോൺഗ്രസിന് രണ്ടും സീറ്റ് കിട്ടിയപ്പോൾ ഒരു മണ്ഡലം സ്വതന്ത്രനെയും പിന്തുണച്ചിരുന്നു. ഉത്തർപ്രദേശിലെ റായ്ബറേലി, അമേട്ടി മണ്ഡലങ്ങളിലെ ജനവിധിയോടെ ഉത്തർപ്രദേശിലെ കോൺഗ്രസിന്റെ ഭാവി ചിത്രം ഏതാണ്ട് തെളിയും
വോട്ടെടുപ്പിന് പിന്നാലെ പഞ്ചാബിലെ പ്രചാരണത്തിൽ കടുത്ത അതൃപ്തിയറിയിച്ച് കോൺഗ്രസ് ഹൈക്കമാൻഡ് രംഗത്തെത്തിയിരുന്നു. പഞ്ചാബിൻറെ ചുമതലയുളള ഹരീഷ് ചൗധരിക്ക് ഏകോപനത്തിൽ വീഴ്ച പറ്റിയെന്ന് ഹൈക്കമാൻഡ് വിലയിരുത്തി. നേതാക്കളുടെ തമ്മിലടി പ്രകടന പത്രിക പുറത്തിറക്കുന്നത് പോലും പ്രതിസന്ധിയിലാക്കിയെന്നാണ് വിലയിരുത്തൽ.
മുഖ്യമന്ത്രി ചരൺ ജിത് സിംഗ് ചന്നി, പി സി സി അധ്യക്ഷൻ നവജ്യോത് സിംഗ് സിദ്ദു തുടങ്ങിയ നേതാക്കളുടെ പ്രചാരണ പരിപാടികൾക്കൊന്നും കൃത്യമായ ഏകോപനമുണ്ടായില്ല. രാഹുൽ ഗാന്ധിയുടെ പ്രചാരണത്തിൽ നിന്ന് മനീഷ് തിവാരി അടക്കമുള്ള നേതാക്കൾ വിട്ടുനിന്നത് വലിയ ക്ഷീണമായി. നേതാക്കളെ അനുനയിപ്പിക്കാനുള്ള നീക്കം സംസ്ഥാനത്തിൻറെ ചുമതലയുണ്ടായിരുന്ന ഹരീഷ് ചൗധരിയുടെ ഭാഗത്ത് നിന്നുണ്ടായില്ല. നിർണായക സമയത്ത് അശ്വിനി കുമാറിൻറെ രാജിയും തിരിച്ചടിയായി. നേതാക്കൾ തമ്മിലുള്ള വടംവലി പ്രകടനപത്രിക വൈകിയതിനും കാരണമായി. നവജ്യോത് സിംഗ് സിദ്ദു സ്വന്തം നിലക്ക് പതിമൂന്നിന പരിപാടി പ്രഖ്യാപിച്ച് രംഗത്ത് വന്നത് ആശയക്കുഴപ്പത്തിനിടയാക്കി.
എന്നാൽ സംസ്ഥാന നേതൃത്വത്തിൻറെ ഭാഗത്ത് നിന്ന് വേണ്ടത്ര സഹകരണമുണ്ടായില്ലെന്നാണ് ഹരീഷ് ചൗധരിയുടെ പരാതി ഉയർത്തിയിട്ടുണ്ട്. ഇരു കൂട്ടരും കൊമ്പുകോർത്ത് നിൽക്കുന്നത് തിരിച്ചടിയാകുമെന്ന് കണ്ടാണ് എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ, സച്ചിൻ പൈലറ്റ്, രൺദീപ് സുർജേവാല തുടങ്ങിയ നേതാക്കളെ പരാതിക്ക് പിന്നാലെ പഞ്ചാബിലേക്കയച്ചത്. അതേ സമയം തിരിച്ചടി മുന്നിൽ കണ്ട് ഇപ്പോഴേ നേതൃത്വം കാരണങ്ങൾ മെനയുകയാണെന്നാണ് വിമത വിഭാഗത്തിൻറെ അടക്കം പറച്ചിൽ.
അട്ടിമറി നടത്താൻ ആം ആദ്മി പാർട്ടിയും ഭരണം നിലനിർത്താൻ കോൺഗ്രസും കച്ചക്കെട്ടിയിറങ്ങിയ പഞ്ചാബ് തെരഞ്ഞെടുപ്പിൽ ഭേദപ്പെട്ട പോളിംഗാണുണ്ടായത്. ഗ്രാമീണ മേഖലകളിലിലെ മികച്ച പോളിംഗ് അനൂകൂലമാകുമെന ആത്മവിശ്വാസത്തിലാണ് ആം ആദ്മി പാർട്ടി. കേവല ഭൂരിപക്ഷത്തെക്കാൾ കൂടുതൽ സീറ്റ് നേടുമെന്നാണ് എ എ പി പ്രതികരിച്ചത്.