ഭീകരവാദബന്ധ ആരോപണങ്ങളുടെ അടിസ്ഥാനത്തിൽ നിരോധിച്ച ഉത്തരവിനെതിരേ ഹർജിയുമായി പോപ്പുലർ ഫ്രണ്ട് മുൻ നേതാക്കൾ സുപ്രിം കോടതിയിൽ. തങ്ങൾക്ക് എതിരെ ഉന്നയിച്ച ആരോപണങ്ങൾ തെറ്റാണെന്നും തങ്ങളുടെ ഭാഗം കേള്‍ക്കാതെയാണ് സംഘടനയെ നിരോധിച്ചത് എന്നുമാണ് നിരോധിത സംഘടനയായ പോപ്പുലർ ഫ്രണ്ടിന്റെ വാദം. തങ്ങൾക്ക് ഒരു ഭീകരവാദ സംഘടനയുമായി ബന്ധമില്ലെന്നും ആക്ഷേപങ്ങൾക്ക് ഒരു വസ്തുതയുമില്ലെന്നും ഹർജിയിൽ പറയുന്നു. പോപ്പുലർ ഫ്രണ്ടിനെ നിരോധിച്ച കേന്ദ്ര തീരുമാനം റദ്ദാക്കണമെന്നും ട്രിബ്യൂണലിൻ്റെ നടപടി സ്റ്റേ ചെയ്യണമെന്നുമാണ് ഹർജിയിൽ പറയുന്നത്.

2022 സെപ്റ്റംബറിൽ ദേശസുരക്ഷയ്ക്ക് ഭീഷണിയാകുന്ന പ്രവര്‍ത്തനങ്ങള്‍ നടത്തിയെന്ന് ആരോപിച്ചാണ് പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിച്ചത്. കേന്ദ്ര ആഭ്യന്തര മന്ത്രാലയമാണ് പോപ്പുലര്‍ ഫ്രണ്ടിനെയും എട്ട് അനുബന്ധ സംഘടനകളെയും നിരോധിച്ചത്. രാജ്യസുരക്ഷ, ക്രമസമാധാനം തകര്‍ക്കല്‍ എന്നിവ കണക്കിലെടുത്ത് രാജ്യവ്യാപകമായ റെയ്ഡിന് പിന്നാലെയായിരുന്നു നടപടി. യുഎപിഎ ട്രൈബ്യൂണല്‍ നിരോധനം ശരിവെക്കുകയും ചെയ്തു. ഇതോടെയാണ് പോപ്പുലര്‍ ഫ്രണ്ട് സുപ്രീംകോടതിയെ സമീപിച്ചത്.

പോപ്പുലര്‍ ഫ്രണ്ടിന് പുറമേ അതിന്റെ അനുബന്ധ സംഘടനകളായ റിഹാബ് ഇന്ത്യ ഫൗണ്ടേഷന്‍, ക്യാംപസ് ഫ്രണ്ട് ഓഫ് ഇന്ത്യ, ഓള്‍ ഇന്ത്യ ഇമാംസ് കൗണ്‍സില്‍, നാഷണല്‍ കോണ്‍ഫെഡറേഷന്‍ ഓഫ് ഹ്യൂമന്‍ റൈറ്റ്‌സ് ഓര്‍ഗനൈസേഷന്‍, നാഷണല്‍ വിമന്‍സ് ഫ്രണ്ട്, ജൂനിയര്‍ ഫ്രണ്ട്, എംപവര്‍ ഇന്ത്യ ഫൗണ്ടേഷന്‍, റിഹാബ് ഓര്‍ഗനൈസേഷന്‍ എന്നിവയുടെ നിരോധനമാണ് ട്രൈബ്യൂണല്‍ ശരിവെച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here