തൃണമൂൽ കോൺഗ്രസ് മുൻ എംപി മഹുവാ മൊയ്ത്രയുടെ കൊൽക്കത്തയിലെ വീട്ടിൽ സി.ബി.ഐ റെയ്ഡ്. ചോദ്യത്തിന് പകരം കോഴ ആരോപണത്തിൽ കേസ് റജിസ്റ്റർ ചെയ്തതിന് പിന്നാലെയാണ് സി.ബി.ഐ പരിശോധന. ലോക്പാൽ നിർദേശത്തിന്റെ അടിസ്ഥാനത്തിലായിരുന്നു സി.ബി.ഐ കഴിഞ്ഞദിവസം മഹുവയ്ക്കെതിരെ കേസെടുത്തത്. അദാനി ഗ്രുപ്പുമായി ബന്ധപ്പെട്ട ചോദ്യങ്ങൾ ലോക്സഭയിൽ ചോദിച്ചെന്നും ഇതിന് പണവും ആഡംബര വസ്തുക്കളും ഹിരനന്ദാനി ഗ്രൂപ്പ് സി.ഇ.ഒ ദർശൻ ഹിരനന്ദാനിയിൽനിന്ന് വാങ്ങിയെന്നുമാണ് ആരോപണം. ആദ്യം ബി.ജെ.പി എംപി നിഷികാന്ത് ദുബെയും പിന്നാലെ മഹുവയുടെ മുൻ പങ്കാളി ജയ് ആനന്ദുമാണ് പരാതി നൽകിയത്.
2023 ഡിസംബർ എട്ടിനാണു പാർലമെന്റിൽ ചോദ്യങ്ങൾ ഉന്നയിക്കുന്നതിനു വേണ്ടി വ്യവസായി ദർശൻ ഹിരനന്ദാനിയിൽനിന്ന് കോഴ വാങ്ങിയെന്ന ആരോപണത്തെ തുടർന്ന് മഹുവ പാർലമെന്റിൽനിന്നു പുറത്താക്കപ്പെടുന്നത്. ലോക്സഭാ എത്തിക്സ് കമ്മിറ്റിയുടെ തീരുമാനപ്രകാരമായിരുന്നു മഹുവയ്‌ക്കെതിരായ നടപടി.