ജമ്മു കശ്മീരിൽനിന്ന് സൈന്യത്തെ പിൻവലിക്കാൻ ആലോചിക്കുന്നതായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ക്രമസമാധാന പാലനം പൂർണമായും പൊലീസിനെ ഏൽപ്പിക്കും. നിയമസഭ തിരഞ്ഞെടുപ്പ് സെപ്റ്റംബറിന് മുൻപ് നടത്തുമെന്നും അമിത് ഷാ വ്യക്തമാക്കി. പ്രത്യേക പദവി എടുത്തുകളഞ്ഞതിനുശേഷം കശ്മീർ ജനതയെ വിശ്വാസത്തിലെടുക്കാൻ കേന്ദ്രസർക്കാരിന്റെ ഭാഗത്തുനിന്നുള്ള നിർണായക തീരുമാനമാണ് അമിത് ഷായുടെ വാക്കുകളിലൂടെ പുറത്തുവരുന്നത്.
രാജ്യത്ത് പലയിടത്തും ഏറെ വിവാദമായ അഫ്സപ അഥവാ പ്രത്യേക സൈനിക അധികാരനിയമം പിൻവലിക്കാൻ കേന്ദ്രസർക്കാർ ആലോചിക്കുന്നുവെന്നും സ്വകാര്യ മാധ്യമത്തിന് നൽകിയ അഭിമുഖത്തില്‍ അദ്ദേഹം വ്യക്തമാക്കി. ക്രമസമാധാന പാലനം ജമ്മു കശ്മീർ പൊലീസിനെ പൂർണമായി ഏൽപ്പിക്കും. പ്രശ്നബാധിതമായ മേഖലകളിൽ സൈന്യത്തിന് തിരച്ചിലിനും അറസ്റ്റിനും ആവശ്യമെങ്കിൽ വെടിവയ്ക്കാനും നൽകുന്നതാണ് പ്രത്യേക സൈനികാധികാര നിയമം. വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ 70 ശതമാനത്തോളം പ്രദേശത്തുനിന്ന് അഫ്സ്പ നിയമം പിൻവലിച്ചിട്ടുണ്ട്.