കോൺഗ്രസിന് വീണ്ടും ആദായ നികുതി വകുപ്പ് നോട്ടീസുകൾ. 2020-21 , 2021 -22 സാമ്പത്തിക വർഷങ്ങളിലെ ആദായ നികുതിയും പിഴയും പലിശയും അടയ്ക്കാൻ നിർദേശിച്ചാണ് നോട്ടീസുകൾ. ആദായനികുതി വകുപ്പ് നടപടിക്കെതിരെ കോൺഗ്രസ് തിങ്കളാഴ്ച സുപ്രീംകോടതിയെ സമീപിക്കും. രാജ്യ വ്യാപക പ്രതിഷേധവും തുടരുകയാണ്.
ലോക്‌സഭ തിരഞ്ഞെടുപ്പ് കാലത്ത് ആദായനികുതി വകുപ്പിൽ നിന്ന് കോൺഗ്രസിന് ലഭിക്കുന്ന നോട്ടീസുകളുടെ എണ്ണം 10 ആയി. അഞ്ച് സാമ്പത്തിക വർഷങ്ങളിലെ നികുതി പുനർനിർണയത്തിന്‍റെ ഭാഗമായി 1823 കോടി രൂപ അടയ്ക്കാൻ ആദായ നികുതി വകുപ്പ് കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടതിന്‍റെ ചൂട് മാറും മുമ്പെയാണ് 2 എണ്ണം കൂടി നൽകിയിരിക്കുന്ന്. 2020-21, 21 – 2022 എന്നീ വർഷങ്ങളിലെ ആദായ നികുതി, പലിശ ,പിഴ എന്നിവ ആവശ്യപ്പെട്ടുള്ള നോട്ടിസിലെ തുക അടക്കമുള്ള വിവരങ്ങൾ പിന്നീട് അറിയിക്കുമെന്ന് പാർട്ടി വക്താവ് ജയറാം രമേശ്.
ഹോളി അവധി കഴിഞ്ഞ് തിങ്കളാഴ്ച സുപ്രീംകോടതി തുറക്കുമ്പോൾ നോട്ടീസുകൾ ചോദ്യം ചെയ്തുള്ള ഹർജി കോൺഗ്രസ് സമർപ്പിക്കും. 30 വർഷം മുൻപുള്ള നികുതി ഇപ്പോൾ ചോദിക്കുന്നത്, തിരഞ്ഞെടുപ്പ് കാലത്തെ നടപടി ചട്ടലംഘനം, ബിജെപിയിൽ നിന്ന് നികുതി പിരിക്കാത്തത് എന്നിവ കോൺഗ്രസ് ചോദ്യം ചെയ്യും. നിയമ പോരാട്ടത്തിനൊപ്പം രാഷ്ട്രീയ പ്രതിരോധവും ശക്തമാക്കുന്നതിന്‍റെ ഭാഗമായാണ് ഇന്നും നാളെയുമുള്ള രാജ്യവ്യാപക പ്രതിഷേധങ്ങൾ. അതേസമയം സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ സ്ഥാനാർത്ഥി സാധ്യത പട്ടികയിലുളളവരിൽ നിന്ന് 50,000 രൂപ പിരിച്ചെടുക്കാൻ ഒഡീഷ പിസിസി നടപടി ആരംഭിച്ചു.