ജമ്മു: ജമ്മുകശ്മീരിലെ സുഞ്ച്വാന്‍ സൈനിക ക്യാമ്പിലുണ്ടായ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട സൈനികരുടെ എണ്ണം അഞ്ചായി. രണ്ടു സൈനികരുൾപ്പെടെ മൂന്നുപേർ കൂടി ഇന്നു കൊല്ലപ്പെട്ടു. ഏറ്റുമുട്ടൽ തുടരുകയാണ്. സ്ത്രീകളും കുട്ടികളുമുൾപ്പെടെ ഒൻപതുപേർക്കു പരുക്കറ്റിട്ടുണ്ട്. ഇവരിൽ രണ്ടു പേരുടെ നില ഗുരുതരമാണ്. നേരത്തേ രണ്ടു സൈനികർ കൊല്ലപ്പെട്ടിരുന്നു. ഒരു ജൂനിയർ കമ്മിഷൻഡ് ഓഫിസർ (ജെസിഒ) ഉൾപ്പെടെ രണ്ടു സൈനികരാണു ഇന്നലെ വീരമൃത്യു വരിച്ചത്.

സുബേദാർ മദൻലാൽ ചൗധരി (49), ഹവിൽദാർ ഹബീബുല്ല ഖുറേഷി (42) എന്നിവരാണു വീരമൃത്യു വരിച്ചത്. മദൻലാലിന്റെ മകൾക്കും ആക്രമണത്തിൽ പരുക്കേറ്റു. സ്കൂൾ അവധി പിതാവിനൊപ്പം ആഘോഷിക്കാൻ എത്തിയതായിരുന്നു മകൾ. ശനിയാഴ്ച പുലർച്ചെ 4.55നു ജമ്മുവിലെ സുൻജ്വാൻ ക്യാംപിനു പിന്നിലൂടെയാണു ഭീകരർ ക്യാംപിനുള്ളിൽ പ്രവേശിച്ചത്. എകെ 56 തോക്കുകളും ഗ്രനേഡുകളും ഉൾപ്പെടെ വൻ ആയുധശേഖരം ഇവരുടെ പക്കലുണ്ടായിരുന്നു.

സൈന്യം ഉടൻ തിരിച്ചടിച്ചതോടെ ഭീകരർ ക്യാംപിനുള്ളിലെ ഒരു ക്വാർട്ടേഴ്സിൽ ഒളിച്ചു. രണ്ടു പേരെ ശനിയാഴ്ച തന്നെ വധിച്ച സൈന്യം ക്വാർട്ടേഴ്സ് വളഞ്ഞു കൂടുതൽ പേർക്കായി തിരച്ചിൽ നടത്തുകയാണ്. ആക്രമണം നടക്കുന്ന സമയം 150ൽ അധികം കുടുംബങ്ങൾ ക്യാംപിലുണ്ടായിരുന്നു. ക്യാംപിൽ സ്ത്രീകളും കുട്ടികളുമുള്ളതിനാൽ വളരെ സൂക്ഷിച്ചാണു സൈനിക നടപടിയെന്നു പിആർഒ ലഫ്. കേണൽ ദേവേന്ദർ ആനന്ദ് അറിയിച്ചു. കൂടുതൽ ഭീകരർ ഉൾപ്പെട്ടിട്ടുണ്ടോ എന്നു കണ്ടെത്താൻ ഹെലികോപ്റ്ററും ഡ്രോണുകളും ഉപയോഗിച്ചു നിരീക്ഷണം ശക്തമാക്കി. സ്പെഷൽ ഓപ്പറേഷൻസ് ഗ്രൂപ്പും (എസ്ഒജി) കരസേനയുടെ പ്രത്യേക ദൗത്യസംഘവുമാണു നടപടികൾക്കു നേതൃത്വം നൽകുന്നത്. സിആർപിഎഫും പൊലീസും പുറത്തു നിലയുറപ്പിച്ചിട്ടുണ്ട്.

പാർലമെന്റ് ആക്രമണക്കേസിൽ തൂക്കിലേറ്റിയ അഫ്സൽ ഗുരുവിന്റെ ചരമവാർഷികമായ ഫെബ്രുവരി ഒൻപതിനു സൈന്യത്തിനു നേരെയോ സുരക്ഷാ സ്ഥാപനത്തിനു നേരെയോ ഭീകരാക്രമണ സാധ്യതയുണ്ടെന്നു രഹസ്യാന്വേഷണ വിഭാഗം മുന്നറിയിപ്പു നൽകിയിരുന്നു. 15 മാസത്തിനു ശേഷമാണു ജമ്മു കശ്മീരിൽ സൈനിക ക്യാംപിനു നേരെ ആക്രമണം നടക്കുന്നത്. 2016 നവംബർ 29നു ജമ്മുവിലെ നെഗ്രോട്ട ക്യാംപ് ആക്രമിച്ച ഭീകരർ ഏഴു സൈനികരെ കൊലപ്പെടുത്തിയിരുന്നു. മൂന്നു ഭീകരരെ അന്നു സൈന്യം വധിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here