ന്യൂഡല്‍ഹി: താന്‍ മുസ്ലിമാണെന്നും അതിനാൽ തന്നെ മുസ്ലിമായി ജീവിക്കാന്‍ അനുവദിക്കണമെന്നും ആവശ്യപ്പെട്ട് ഹാദിയയുടെ സത്യവാങ്മൂലം. സുപ്രീം കോടതിയിലാണ് സത്യവാങ്മൂലം സമര്‍പിച്ചത്. ഷെഫിന്‍ ജഹാന്റെ ഭാര്യയായി ജീവിക്കാന്‍ അനുവദിക്കണം. സ്വന്തം ഇഷ്ടപ്രകാരം ഇസ്ലാം സ്വീകരിച്ചത് കൊണ്ടാണ് ഷെഫിന്‍ തന്നെ വിവാഹം ചെയ്തതെന്നും സത്യവാങ്മൂലത്തില്‍ പറയുന്നു. അനുഭവിച്ച പീഡനങ്ങള്‍ക്ക് നഷ്ടപരിഹാരം വേണമെന്നും ഹാദിയ ആവശ്യപ്പെട്ടിട്ടുണ്ട്.
ഹാദിയയെ സിറിയയിലേക്ക് കടത്താനായിരുന്നു ഉദ്ദേശ്യമെന്ന് അച്ഛന്‍ അശോകന്‍ എതിര്‍ സത്യവാങ്മൂലത്തില്‍ പറയുന്നു. സിറിയയില്‍ ലൈംഗിക അടിമയാക്കാനായിരുന്നു ഉദ്ദേശ്യം. മലപ്പുറം മഞ്ചേരിയിലെ സത്യസരണിക്ക് പോപ്പുലര്‍ ഫ്രണ്ടുമായി ബന്ധമുണ്ട്. എന്‍ഐഎയുടെ അന്വേഷണ റിപ്പോര്‍ട്ടിലടക്കം ഇക്കാര്യം ചൂണ്ടിക്കാണിക്കുന്നു. ഹാദിയ ഇസ്ലാം മതം സ്വീകരിച്ചതല്ല തന്റെ പ്രശ്നമെന്നും മകളുടെ സുരക്ഷ മാത്രമാണ് താന്‍ നോക്കുന്നതെന്നും അദ്ദേഹം സത്യവാങ്മൂലത്തില്‍ പറയുന്നു.