![china325389_1592477405](https://i0.wp.com/keralatimes.com/wp-content/uploads/2020/06/china325389_1592477405.jpg?resize=696%2C392&ssl=1)
ന്യൂഡൽഹി: കിഴക്കൻ ലഡാക്കിൽ ഇന്ത്യ-ചൈന ഏറ്റുമുട്ടലിനെ തുടർന്ന് തുടങ്ങിയ ചൈന ബഹിഷ്കരണം കൂടുതൽ ശക്തമാകുന്നു. ഏറ്റവുമൊടുവിൽ ഇന്ത്യൻ റെയിൽവേയുടെ ഉപകമ്പനിയായ ഡി.എഫ്.സി.സി.ഐ.എൽ ചൈനീസ് കമ്പനിക്ക് നൽകിയ കരാർ റദ്ദാക്കി. ബെയ്ജിങ് നാഷണൽ റെയിൽവേ റിസേർച്ച്&ഡിസൈൻ ഇൻസ്റ്റിട്ട്യൂട്ട് ഓഫ് സിഗ്നൽ&കമ്മ്യൂണിക്കേഷൻ ഗ്രൂപ്പിന് നൽകിയ കരാറാണ് റദ്ദാക്കിയത്.
2016 ജൂണിലാണ് കാൺപൂർ-ദീൻദയാൽ ഉപാധ്യായ സെക്ഷനിലെ 417 കിലോമീറ്റർ ദൂരത്ത് സിഗ്നലിങ്&ടെലികമ്മ്യൂണിക്കേഷൻ ജോലികൾ നടത്തുന്നതിനായി ചൈനീസ് കമ്പനിക്ക് കരാർ നൽകിയത്. ലോകബാങ്കിൻെറ സഹായത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്.
ജോലിയുടെ 20 ശതമാനം മാത്രമാണ് പൂർത്തിയായതെന്ന് ചൂണ്ടിക്കാട്ടിയാണ് റെയിൽവേ കരാർ റദ്ദാക്കിയത്. ഇതുമായി ബന്ധപ്പെട്ട് കൂടുതൽ വിശദീകരണം പുറത്ത് വന്നിട്ടില്ല. നേരത്തെ ബി.എസ്.എൻ.എല്ലിനോട് 4ജി സ്പെക്ട്രം നൽകുന്നതിന് ചൈനീസ് ടെലികോം ഉപകരണങ്ങൾ ഉപയോഗിക്കരുതെന്ന് കേന്ദ്രസർക്കാർ നിർദേശിച്ചിരുന്നു. ഇതിന് പിന്നാലെയാണ് റെയിൽവേയും കരാർ റദ്ദാക്കുന്നത്.